ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

03-05-2026 | കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കൽ കുര്യൻ – ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അന്തർദേശീയ ജേണലുകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സർവകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക മലയാളം ലിപി നിലവിൽ വരുന്നതിനു മുൻപ് സുറിയാനി അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.

2025 സെപ്റ്റെംബർ 18 നെ അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ “സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും” എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി ഭാഷാ പണ്ഡിതരുടേയും അധ്യാപകനായിരുന്നു. അദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ വിവിധ സർവകലാശാകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നു.

Source: Marthoma Margam ܐܘܼܪܚܵܐ ܕܡܵܪܝ ܬܐܘܿܡܵܐ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment