⚜️⚜️⚜️⚜️ May 10 ⚜️⚜️⚜️⚜️
മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച്‌ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ ചെറിയ ആണ്‍കുട്ടി ആ സഭാ നിയമങ്ങള്‍ മുഴുവന്‍ മനപാഠമാക്കിയിട്ട് തിരികെ വന്നു. തുടര്‍ന്ന് അവന്‍ ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു.

വാഴ്ത്തപ്പെട്ട ജോണ്‍ നിര്‍മ്മിച്ച ഫിയെസോള്‍ ആശ്രമത്തിലെ നവസന്യാസാര്‍ത്ഥിമാരില്‍ ഒരാളായിരുന്നു വിശുദ്ധ അന്റോണിനൂസ്‌. ഭാവിയില്‍ ഒരു മഹാനായ കലാകാരനായി തീര്‍ന്ന ഫ്രാ ആഞ്ചെലിക്കോ വിശുദ്ധന്റെ ഒപ്പം അവിടെ ഉണ്ടായിരുന്നയാളായിരുന്നു. തന്റെ പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷം വിശുദ്ധന്‍ റോം, ഗയേഷ്യ, സിയന്ന, ഫിയെസോളെ തുടങ്ങിയ സ്ഥലങ്ങളിലും അവസാനമായി ഫ്ലോറെന്‍സിലേയും ആശ്രമങ്ങളിലെ പ്രിയോര്‍ ആയി സേവനം ചെയ്തു. ഫ്ലോറെന്‍സിലേ പ്രസിദ്ധമായ കോണ്‍വെന്റോ ഡി സാന്‍ മാര്‍ക്കോ ആശ്രമം വിശുദ്ധന്‍ സ്ഥാപിച്ചതാണ്. ഫ്രാ ആഞ്ചെലിക്കോയുടെ അമൂല്യമായ ചില കലാരചനകള്‍ ഈ ആശ്രമത്തില്‍ ഉണ്ട്.

1438-ലെ ഫ്ലോറെന്‍സിലെ കൂടിയാലോചനാ സമിതിയില്‍ പങ്കെടുക്കുവാനായി യൂജിന്‍ നാലാമന്‍ പാപ്പാ വിശുദ്ധനേ വിളിച്ചു. ഈ സമയത്താണ് സാന്‍ മാര്‍ക്കോ ആശ്രമത്തിലെ പ്രസിദ്ധമായ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 1446-ല്‍ വിശുദ്ധനു ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അദ്ദേഹം ഫ്ലോറെന്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായി, മെത്രാപ്പോലീത്തയായിരിന്നിട്ട് കൂടി വിശുദ്ധന്‍ ഒരു ഡൊമിനിക്കന്‍ സന്യാസിയുടേതായ വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പിന്നീട് അദ്ദേഹം നിരവധി ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, തന്റെ രൂപതയ്ക്ക് ചുറ്റുമുള്ള ഇടവകകള്‍ സന്ദര്‍ശിക്കുകയും, ആഹോരാത്രം സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക്കുയും ചെയ്തു. കൂടാതെ രാഷ്ട്രീയ കക്ഷികള്‍ക്കും സഭക്കുമിയിടയില്‍ ഉണ്ടായ ഭിന്നിപ്പ് അദ്ദേഹം പരിഹരിച്ചു.

യൂജിന്‍ നാലാമന്‍ പാപ്പാ മരണശയ്യയിലായിരിക്കുമ്പോള്‍ വിശുദ്ധന്‍ റോമില്‍ ഉണ്ടായിരുന്നു. മാത്രമല്ല പിന്നീട് വന്ന പാപ്പാമാര്‍ ഭരണസമിതിയുടെ നവീകരണഘട്ടങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. വിശുദ്ധ അന്റോണിനൂസ്‌ ഒരു വലിയ ദൈവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു, ധാര്‍മ്മിക ദൈവശാസ്ത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ രചനകള്‍ മാറികൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലെ അമൂല്യ കൃതികളായി പരിഗണിക്കപ്പെടുന്നു.

വിശുദ്ധന്റെ മരണത്തിനു തൊട്ട് മുന്‍പ്‌ ഫ്ലോറെന്‍സ് നഗരം മാരകമായ പ്ലേഗ് ബാധയുടെ പിടിയിലായി, നിരവധി ഡൊമിനിക്കന്‍ ഫ്രിയാറുമാര്‍ മരണപ്പെട്ടു. ക്ഷാമം കാരണം ജനങ്ങള്‍ പട്ടിണിയിലായി. ആ സമയത്ത്‌ വിശുദ്ധന്‍ തനിക്കുള്ളതെല്ലാം വിറ്റ്‌ വിശക്കുന്നവരേയും, അഗതികളേയും സഹായിക്കുകയുണ്ടായി. പിന്നീട് വലിയ ഭൂകമ്പം ഫ്ലോറെന്‍സ് നഗരത്തെ താറുമാറാക്കിയപ്പോള്‍ വിശുദ്ധന്‍ നഗരപുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കുകയും, നിരവധി ഭവനരഹിതര്‍ക്ക് തന്റെ ഭവനത്തില്‍ അഭയം നല്‍കുകയും ചെയ്തു.

1459 മെയ്‌ 2നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. പിയൂസ്‌ രണ്ടാമന്‍ പാപ്പാ വിശുദ്ധന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വിശുദ്ധനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഫ്ലോറെന്‍സിലെ ജനങ്ങള്‍ അവിടത്തെ പ്രസിദ്ധമായ ഉഫീസ്സി കൊട്ടാരത്തില്‍ വിശുദ്ധന്റെ പ്രതിമ സ്ഥാപിക്കുകയുണ്ടായി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സിസിലിയിലെ അല്‍ഫേയൂസ്, ഫിലഡെല്‍ഫൂസ്, സിറിനൂസ്

2. ലിമോജെസ് ബിഷപ്പായ അവുറേലിയന്‍

3. റോമന്‍കാരായ കലെപ്പോഡിയൂസ്, പല്‍മേഷിയൂസ്, സിമ്പ്ലിയൂസ്, ഫെലിക്സ്,ബ്ലാന്‍റായും കൂട്ടരും

4. അയര്‍ലന്‍ഡ് ടറാന്‍റോ ബിഷപ്പായ കാറ്റല്‍ഡൂസ്

5. മിലാനിലെ നസാരിയൂസും സെല്‍സൂസും

6. ബാങ്കോര്‍ ആശ്രമത്തിലെ കോംഗാള്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി
💙💙💙💙💙💙💙💙💙💙💙💙

“അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”
(ലൂക്ക 11:27).

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത
💙💙💙💙💙💙💙💙💙💙💙💙

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ” അവള്‍ ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു.

എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു. “മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ നിത്യഭരണം നടത്തും. അവന്‍റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല”.

മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. കൂടാതെ നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി.

അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്‍കി. പരിത്രാണ ക‍ര്‍മ്മത്തില്‍ സഹകരിച്ച്, രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തിയതിലാണ്‌ അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി.

നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്‍റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്‍റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. “നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും.” എന്ന്‍ വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. അപ്പോഴാണ്‌ നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്.

സംഭവം
💙💙💙💙

കാനഡായുടെ തലസ്ഥാനമായ ഒട്ടോവായില്‍ പരിശുദ്ധ കന്യകയുടെ രൂപവും സംവഹിച്ചുകൊണ്ട് വളരെ വിപുലമായ ഒരു പ്രദക്ഷിണം നടത്തി. അനേകം അകത്തോലിക്കരും ആഘോഷ യാത്രയില്‍ സംബന്ധിച്ചിരുന്നു. ഒരു അകത്തോലിക്കനു മാത്രം ഈ പ്രദിക്ഷണം ഒട്ടും രസിച്ചില്ല. അയാള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഒളിച്ചിരുന്ന് മാതാവിന്‍റെ രൂപത്തിനു നേര്‍ക്കു നിറയൊഴിച്ചു. വെടിയുണ്ട തിരുസ്വരൂപത്തെ മറികടന്നു, ഒരു സ്ത്രീയുടെ ദേഹത്തു കൊണ്ട് അവള്‍ തല്‍ക്ഷണം മൃതിയടഞ്ഞു. ജനങ്ങള്‍ വികാരഭരിതരായി. ഘാതകന്‍ വേഗം ഒരു കാറില്‍ കയറി രക്ഷപെടുവാന്‍ പരിശ്രമിച്ചു. രണ്ടു മൂന്നു പോലീസുകാര്‍ അയാളെ പിന്തുടര്‍ന്നു. ഘാതകന്‍ ഒരു സ്ഥലത്ത് കാര്‍ നിറുത്തി. അപ്പോള്‍ പോലീസുകാര്‍ അയാളെ സമീപിച്ച് ഒരു സ്ത്രീ പട്ടണത്തില്‍ മരിച്ചു കിടക്കുന്നു. താങ്കള്‍ വന്ന്‍ അവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ അവരോടൊത്ത് യാത്രയായി. സംഭവ സ്ഥലത്ത് ചെന്നു നോക്കി. അപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. മരിച്ച സ്ത്രീ അയാളുടെ ഭാര്യയായിരുന്നു. അയാള്‍ പശ്ത്താപ വിവശനായി കേണു. അപരാധം ഏറ്റു പറഞ്ഞ് അയാള്‍ മാനസാന്തരപ്പെട്ടു.

പ്രാര്‍ത്ഥന
💙💙💙💙

ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന്‍ ദൈവദൂതന്‍റെ സന്ദേശത്തിന് നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയ്ക്ക് അവിടുത്തെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവമഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ
💙💙💙💙💙💙💙💙💙💙💙💙

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading