2 ദിനവൃത്താന്തം, അദ്ധ്യായം 9
ഷേബാരാജ്ഞിയുടെ സന്ദര്‍ശനം
1 ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെസ്വര്‍ണം, രത്നങ്ങള്‍ എന്നിവയുമായി, അനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണ് വന്നത്. സോളമനെ കണ്ടപ്പോള്‍ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.2 സോളമന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കി. ഉത്തരം നല്കാന് ആവാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.3 സോളമന്റെ ജ്ഞാനവും അവന് പണിത കൊട്ടാര വും4 അവന്റെ മേശയിലെ വിഭവങ്ങളും സേവകന്മാരുടെ പീഠങ്ങളും ഭ്യത്യന്മാരുടെ പരിചരണവും വേഷവിധാനങ്ങളും പാന പാത്രവാഹകരും അവരുടെ ചമയങ്ങളും ദേവാലയത്തില്‍ അവന് അര്‍പ്പിച്ച ദഹന ബലികളും കണ്ടു ഷേബാരാജ്ഞി സ്തബ്ധയായി.5 അവള് രാജാവിനോടു പറഞ്ഞു: ഞാന്‍ എന്റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവമാണ്.6 ഇവിടെവന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ ഞാന്‍ അവ വിശ്വസിച്ചിരുന്നില്ല. അങ്ങയുടെ ജ്ഞാനത്തിന്റെ മാഹാത്മ്യത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടതിനേക്കാള്‍ എത്രയോ ശ്രേഷ്ഠനാണങ്ങ്!7 അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! സദാ അങ്ങയെ പരിചരിക്കുകയും അങ്ങയുടെ ജ്ഞാനോക്തികള്‍ ശ്രവിക്കുകയും ചെയ്യുന്ന ഭ്യത്യന്മാര് എത്ര ഭാഗ്യവാന്മാര്!8 തന്റെ സിംഹാസനത്തില്‍ അങ്ങയെരാജാവായി വാഴിക്കാന്‍ തിരുമനസ്സായ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍! അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അവരെ എന്നേക്കും സുസ്ഥിരരാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്കു നീതിയുംന്യായവും നടത്തിക്കൊടുക്കാന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.9 നൂറ്റിയിരുപ തു താലന്തു സ്വര്‍ണവും വളരെയധികം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും അവള് രാജാവിനു കൊടുത്തു. ഷേബാരാജ്ഞി സോളമന്‍രാജാവിനു കൊടുത്തതുപോലുള്ള സുഗന്ധദ്രവ്യങ്ങള്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ല.10 സോളമന്റെയും ഹീരാമിന്റെയും ഭൃത്യന്മാര് ഓഫീറില്‍ നിന്നു പൊന്നിനുപുറമേ രക്തചന്ദനവും രത്നങ്ങളുംകൊണ്ടുവന്നിട്ടുണ്ടായിരുന്നു.11 ചന്ദനത്തടികൊണ്ടു ദേവാലയത്തിന്റെയും കൊട്ടാരത്തിന്റെയും പടികളും ഗായകര്‍ക്കുവേണ്ട വീണകളും കിന്നരങ്ങളും നിര്‍മിച്ചു. ഇതിനു മുന്‍പു യൂദാദേശത്തെങ്ങും ഇതുപോലെയൊന്നും കണ്ടിട്ടില്ല.12 പ്രതിസമ്മാനത്തിനുപുറമേ ഷേബാ രാജ്ഞി ആഗ്രഹിച്ചതൊക്കെയും സോളമന്‍രാജാവ് അവര്‍ക്കു കൊടുത്തു; അവള് പരിവാരസമേതം സ്വദേശത്തേക്കു മടങ്ങി.
സോളമന്റെ സമ്പത്ത്
13 വ്യാപാരികളും വണിക്കുകളും കൊടുത്തിരുന്നതിനു പുറമേ സോളമനു പ്രതിവര്‍ഷം അറുനൂറ്റിയറുപതു താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.14 ദേശാധിപതികളും അറേബ്യയിലെ രാജാക്കന്മാരും സോളമന് സ്വര്‍ണ വും വെള്ളിയും കൊടുത്തിരുന്നു.15 അടിച്ചുപരത്തിയ സ്വര്‍ണം കൊണ്ടു സോളമന് ഇരുനൂറു വലിയ പരിചകള്‍ ഉണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം വേണ്ടിവന്നു.16 മുന്നൂറു ഷെക്കല്‍ വീതം തൂക്കമുള്ള മുന്നൂറു ചെറിയ പരിചകളും അവന് സ്വര്‍ണപാളികള്‍ കൊണ്ടു നിര്‍മിച്ചു. രാജാവ് ഇവയെല്ലാം ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു.17 രാജാവ് ദന്തം കൊണ്ട് ഒരു വലിയ സിംഹാസനം പണിതു തങ്കംപൊതിഞ്ഞു.18 സിംഹാസനത്തിന് ആറു പടികളും, സ്വര്‍ണനിര്‍മിതമായ പാദപീഠവും ഉണ്ടായിരുന്നു. ഇരുവശത്തും കൈത്താങ്ങികളും അതിനടുത്തായി രണ്ടു സിംഹപ്രതിമകളും തീര്‍ത്തിരുന്നു.19 ആറുപടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടുസിംഹങ്ങള്‍ നിന്നിരുന്നു. ഇത്തരം ഒരു ശില്പം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല.20 സോളമന്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മിതമായിരുന്നു. ലബനോന്‍ കാനന മന്ദിരത്തിലെ പാത്രങ്ങളെല്ലാം സ്വര്‍ണം കൊണ്ടുള്ളതായിരുന്നു. സോളമന്റെ കാലത്ത് വെള്ളിക്കു വിലയുണ്ടായിരുന്നില്ല.21 രാജാവിന്റെ കപ്പലുകള്‍ ഹീരാമിന്റെ ഭൃത്യന്മാരുമായി താര്‍ഷീഷിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെ നിന്നു സ്വര്‍ണം, വെള്ളി, ദന്തം, കുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും.22 അങ്ങനെ സോളമന്‍രാജാവ് ധനത്തിലും ജ്ഞാനത്തിലും ഭൂമിയിലെ രാജാക്കന്മാരെയെല്ലാം പിന്നിലാക്കി.23 ദൈവം സോളമനു കൊടുത്ത ജ്ഞാനം ശ്രവിക്കാന്‍ ഭൂമിയിലെ സകല രാജാക്കന്മാരും അവന്റെ സാന്നിധ്യംതേടി.24 ഓരോരുത്തരും ആണ്ടുതോറും സ്വര്‍ണവും വെള്ളിയുംകൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്ധദ്രവ്യം, കുതിര, കോവര്‍കഴുത എന്നിവ ധാരാളമായി അവനു സമ്മാനിച്ചു.25 കുതിരകള്‍ക്കും രഥങ്ങള്‍ക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. രാജാവിന്റെ അടുത്തു ജറുസലെ മിലും രഥനഗരങ്ങളിലുമായി അവരെ നിര്‍ത്തി.26 യൂഫ്രട്ടീസ് മുതല്‍ ഫിലിസ്ത്യദേശംവരെയും ഈജിപ്തിന്റെ അതിര്‍ത്തിവരെയുമുള്ള എല്ലാ രാജാക്കന്മാരുടെയും അധിപനായിരുന്നു സോളമന്.27 ജറുസലെമില്‍ വെള്ളി, കല്ലുപോലെ അവന് സുലഭമാക്കി. ദേവദാരു ഷെഫേലാ താഴ്വരയിലെ അത്തിമരംപോലെ സമൃദ്ധവുമാക്കി.28 ഈജിപ് തില്‍നിന്നും മറ്റെല്ലാ ദേശങ്ങളില്‍നിന്നും കുതിരകളെയും സോളമന് ഇറക്കുമതി ചെയ്തിരുന്നു.29 സോളമന്റെ ആദ്യാവസാനമുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ നാഥാന് പ്രവാചകന്റെ ചരിത്രത്തിലും ഷീലോന്യനായ അഹിയായുടെ പ്രവചനത്തിലും ദീര്‍ഘദര്‍ശിയായ ഇദ്ദോനും നെബാത്തിന്റെ മകനായ ജറോബോവാമിനെക്കുറിച്ചു ലഭിച്ച ദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.30 സോളമന് നാല്പതുവര്ഷം ജറുസലെമില്‍ ഇസ്രായേല്‍ മുഴുവന്റെയും അധിപനായി വാണു. അവന് പിതാക്കന്മാരോടുചേര്ന്നു.31 തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന് റഹോബോവാം ഭരണമേറ്റു.