മത്സ്യങ്ങൾ വചനം ശ്രവിച്ച അത്ഭുതം ![]()
ഒരിക്കൽ ഇറ്റലിയിലെ റിമിനി (Rimini) എന്ന നഗരത്തിൽ വിശുദ്ധ അന്തോണീസ് ദൈവവചനം പ്രസംഗിക്കാൻ എത്തി. എന്നാൽ കഠിനഹൃദയരായ, അവിശ്വാസികളായിരുന്നു അവിടുത്തെ ജനങ്ങൾ. അവർ വിശുദ്ധന്റെ വചനം കേൾക്കാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.
എന്നാൽ മനുഷ്യരുടെ ഈ നിരസിക്കൽ അദ്ദേഹത്തെ തെല്ലും സങ്കടപ്പെടുത്തിയില്ല; മറിച്ച് ദൈവവചനം പ്രഘോഷിക്കാനുള്ള കൂടുതൽ വലിയൊരു പ്രചോദനമാണ് അദ്ദേഹത്തിന് നൽകിയത്.
അദ്ദേഹം നേരെ കടൽത്തീരത്തേക്ക് നടന്നു. എന്നിട്ട് വെള്ളത്തിലേക്ക് നോക്കി ഉറക്കെ പ്രഖ്യാപിച്ചു:
“മനുഷ്യർ ദൈവത്തിന്റെ വചനം കേൾക്കാൻ വിസമ്മതിക്കുന്നു. അതുകൊണ്ട് കടലിലെ മത്സ്യങ്ങളേ, നിങ്ങൾ വന്ന് നിങ്ങളുടെ സൃഷ്ടാവിന്റെ വചനം ശ്രവിക്കുവിൻ!”
ആ നാവിൽ നിന്ന് ആ വാക്കുകൾ പുറത്തുവന്നതേയുള്ളൂ, പെട്ടെന്ന് കടലിൽ വലിയൊരു ചലനമുണ്ടായി! ചെറുതും വലുതുമായ ആയിരക്കണക്കിന് മത്സ്യങ്ങൾ ഒട്ടും ഭയമില്ലാതെ, വരിവരിയായി വെള്ളത്തിന് മുകളിലേക്ക് തലയുയർത്തി പിടിച്ച് വിശുദ്ധന്റെ വചനം കേൾക്കാൻ തുടങ്ങി. ഈ അത്ഭുതം കണ്ട് അമ്പരന്നുപോയ ജനങ്ങൾ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് മടങ്ങി വന്നു.
മരണത്തെ തോൽപ്പിച്ച ആ വിശുദ്ധ നാവ്!
മത്സ്യങ്ങളെപ്പോലും അനുസരിപ്പിച്ച ആ നാവിന്റെ ഉടമ, അധികം വൈകാതെ തന്റെ 36-ാം വയസ്സിൽ ഈ ഭൂമിയോട് വിടപറഞ്ഞു. എന്നാൽ യഥാർത്ഥ അത്ഭുതം അവിടെ തുടങ്ങുകയായിരുന്നു!
അദ്ദേഹം മരിച്ച് 30 വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ അവിടെയുണ്ടായിരുന്നവർ അത്ഭുതപ്പെട്ടു: വിശുദ്ധന്റെ ശരീരം മുഴുവൻ അഴുകി മണ്ണടിഞ്ഞിരുന്നു! എന്നാൽ, ദൈവവചനം മാത്രം ഉതിർത്ത അദ്ദേഹത്തിന്റെ നാവ് മാത്രം യാതൊരു കേടുപാടും കൂടാതെ,ഇരിക്കുന്നു! മരണം പോലും ആ നാവിനെ തൊടാൻ ഭയന്നു!
വർഷത്തിൽ രണ്ട് പ്രധാന തിരുനാൾ ദിനങ്ങൾ ആഘോഷിക്കപ്പെടുന്ന വിശുദ്ധന്മാർ കത്തോലിക്കാ സഭയിൽ വളരെ വിരളമാണ്. ആ അപൂർവ വിശുദ്ധന്മാരിൽ ഒരാളാണ് വിശുദ്ധ അന്തോണീസ്. ദൈവവചനം പ്രഘോഷിച്ച അദ്ദേഹത്തിന്റെ വിശുദ്ധ നാവ് മരണശേഷവും അഴുകാതെ കണ്ടെത്തപ്പെട്ടതിനാൽ, ജൂൺ 13 തിയിലെ (ഇന്ന്) അദ്ദേഹത്തിന്റെ പ്രധാന തിരുനാളിന് പുറമെ അദ്ദേഹത്തിന്റെ വിശുദ്ധ നാവിന്റെ ഓർമ്മയ്ക്കായി മറ്റൊരു പ്രത്യേക തിരുനാളും ഫെബ്രുവരി 15-ന് ആഘോഷിക്കപ്പെടുന്നു.
ദൈവവചനം പ്രഘോഷിച്ച ആ നാവ് മരണശേഷവും അഴുകാതെ സംരക്ഷിക്കപ്പെട്ടത് വിശുദ്ധ അന്തോണീസിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ ഏഷ്യയിൽ വിശുദ്ധ അന്തോണീസിന്റെ നാവിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ദേവാലയമായ പ്രസിദ്ധ ചെട്ടികാട് തീർത്ഥാടന കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പിന്റെ ആണ്
വിശുദ്ധ അന്തോണീസിനോടുള്ള പ്രാർത്ഥന
“ദൈവവചനത്തിന്റെ വിശ്വസ്ത പ്രഘോഷകനായ വിശുദ്ധ അന്തോണീസേ, അങ്ങയുടെ വിശുദ്ധ നാവിനാൽ അങ്ങ് ദൈവത്തെ മഹത്വപ്പെടുത്തുകയും അനേകരെ സത്യവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തുവല്ലോ. ഞങ്ങളുടെ നാവുകളെയും വാക്കുകളെയും എപ്പോഴും വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ അങ്ങ് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. മരണം പോലും തൊടാതെ ദൈവം കാത്തുസൂക്ഷിച്ച അങ്ങയുടെ പുണ്യനാവിന്റെ യോഗ്യതകളെ ഓർത്ത്, ഞങ്ങളുടെ ജീവിതത്തിലെ ഈ ആവശ്യങ്ങൾ (ആവശ്യം പറയുക) ഞങ്ങൾക്ക് നേടി തരണമേ . ആമേൻ.”
Source: Sunil Vithayathil


Leave a Reply