ഗോഗിന്റെ പതനം

1 മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണ്.2 ഞാന്‍ നിന്നെതിരിച്ച് വടക്കേയ ററത്തുനിന്ന് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.3 നിന്റെ ഇടത്തുകൈയില്‍നിന്ന് വില്ലു തെറിപ്പിച്ചു കളയും. വലത്തുകൈയില്‍ നിന്ന് അമ്പുകള്‍ താഴെ വീഴ്ത്തും.4 നീയും നിന്റെ സൈന്യവും നിന്നോടൊപ്പ മുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയായി നിന്നെ ഞാന്‍ കൊടുക്കും.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തുറസ്‌സായ സ്ഥലത്തു വീഴും; ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.6 മാഗോഗിലും തീരദേശങ്ങളില്‍ സുരക്ഷിതരായി വസിക്കുന്നവരുടെ ഇടയിലും ഞാന്‍ അഗ്‌നി വര്‍ഷിക്കും; ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.7 എന്റെ ജനമായ ഇസ്രായേലിന്റെ മധ്യേ എന്റെ പരിശുദ്ധനാമം ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധനാമം ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവ് എന്നു ജനതകള്‍ അറിയും.8 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, അതു വരുന്നു. അതു സംഭവിക്കുകതന്നെചെയ്യും. ആദിനത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്.9 അപ്പോള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ വസിക്കുന്നവര്‍ പുറത്തുവന്ന് പരിച, കവചം, വില്ല്, അമ്പ്, ഗദ, കുന്തം എന്നീ ആയുധങ്ങള്‍കൊണ്ട് ഏഴുവര്‍ഷത്തേക്കു തീ കത്തിക്കും.10 അവര്‍ക്ക് ഇനി വയലില്‍ നിന്നു വിറകു ശേഖരിക്കുകയോ, വനങ്ങളില്‍ നിന്ന് അവ വെട്ടിയെടുക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍ അവര്‍ ആയുധങ്ങള്‍കൊണ്ട് തീ കത്തിക്കും. തങ്ങളെ കൊള്ളചെയ്തവരെ അവര്‍ കൊള്ളയടിക്കും. കവര്‍ച്ച ചെയ്ത വരെ കവര്‍ച്ചചെയ്യും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.11 ആ നാളില്‍ ഗോഗിന് ഇസ്രായേലില്‍ ഒരു ശ്മശാനം ഞാന്‍ കൊടുക്കും. കടലിനു കിഴക്കുള്ളയാത്രക്കാരുടെ താഴ്‌വരതന്നെ. അത്‌യാത്രക്കാര്‍ക്ക് മാര്‍ഗതടസ്‌സമുണ്ടാക്കും. എന്തെന്നാല്‍ ഗോഗും അവന്റെ എല്ലാ ജനസമൂഹങ്ങളും അവിടെ സംസ്‌കരിക്കപ്പെടും. ഹാമോണ്‍ഗോഗ്താഴ്‌വര എന്ന് അതു വിളിക്കപ്പെടും.12 അവരെ സംസ്‌കരിച്ച്‌ദേശം ശുദ്ധീകരിക്കാന്‍ ഇസ്രായേല്‍ ഭവനത്തിന് ഏഴുമാസം വേണ്ടിവരും.13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്തെ എല്ലാ ജനവുംകൂടി അവരെ സംസ്‌കരിക്കും. ഞാന്‍ എന്റെ മഹത്വം വെളിപ്പെടുത്തുന്ന ദിവസം അവര്‍ക്ക് അത് ബഹുമാനത്തിനു കാരണമാകും.14 ദേശമെല്ലാം നിരന്തരം ചുറ്റിനടന്ന് അവശേഷിക്കുന്നവരെ സംസ്‌കരിക്കാനും അങ്ങനെ സ്ഥലമെല്ലാം ശുദ്ധീകരിക്കാനും അവര്‍ ആളുകളെ നിയമിക്കും. ഏഴാംമാസം അവസാനം അവര്‍ അന്വേഷണം നടത്തും.15 അവര്‍ ദേശത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ ആരുടെയെങ്കിലും അസ്ഥി കണ്ടാല്‍ അതു ഹാമോണ്‍ഗോഗിന്റെ താഴ്‌വരയില്‍ സംസ്‌കരിക്കുന്നതു വരെ അതിന്റെ സമീപം ഒരു അടയാളം സ്ഥാപിക്കും.16 അവിടെയുള്ള പട്ടണം ഹമോന എന്ന പേരില്‍ അറിയപ്പെടും. ഇപ്രകാരം അവര്‍ ദേശം ശുദ്ധമാക്കും.17 മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും വയലിലെ മൃഗങ്ങളോടും പറയുക, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നയാഗവിരുന്നിനായി എല്ലാ ഭാഗത്തുനിന്നും കൂട്ടമായി വരുക. ഇസ്രായേല്‍ മലകളിലെ ഏറ്റവും വലിയയാഗ വിരുന്നാണിത്. നിങ്ങള്‍ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യും.18 ഭൂ മിയിലെ ശക്തന്‍മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും; പ്രഭുക്കന്‍മാരുടെ രക്തം കുടിക്കും – ബാഷാനിലെ തടിച്ചുകൊഴുത്ത കാള കള്‍, മുട്ടാടുകള്‍, ആടുകള്‍, കോലാടുകള്‍ എന്നിവയുടെ രക്തം.19 ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നയാഗവിരുന്നില്‍ നിങ്ങള്‍ തൃപ്തരാവോളം മേദസ്‌സ് ഭക്ഷിക്കുകയും മത്തുപിടിക്കുവോളം രക്തം കുടിക്കുകയും ചെയ്യും.20 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പടയാളികളും ശക്തന്‍മാരും കുതിരകളും കുതിരപ്പടയാളികളുമടക്കം എല്ലാവരെയും എന്റെ മേശയില്‍നിന്നു ഭക്ഷിച്ചു നിങ്ങള്‍ തൃപ്തരാകും.

ഇസ്രായേലിനു രക്ഷ

21 ജനതകളുടെയിടയില്‍ ഞാന്‍ എന്റെ മഹത്വം സ്ഥാപിക്കും. ഞാന്‍ നടപ്പാക്കിയ എന്റെ ന്യായവിധിയും അവരുടെമേല്‍ പതിച്ച എന്റെ കരവും എല്ലാ ജനതകളും കാണും.22 തങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അന്നുമുതല്‍ ഇസ്രായേല്‍ ഭവനം അറിയും.23 ഇസ്രായേല്‍ഭവനം തങ്ങളുടെ ദുഷ്പ്രവൃത്തികള്‍മൂലമാണ് അടിമത്തത്തിലകപ്പെട്ടതെന്ന് ജനതകള്‍ ഗ്രഹിക്കും. അവര്‍ അവിശ്വസ്തമായി എന്നോടുപെരുമാറി; അതുകൊണ്ടു ഞാന്‍ അവരില്‍ നിന്നു മുഖംമറച്ച് അവരെ ശത്രുക്കളുടെ പിടിയില്‍ ഏല്‍പിച്ചുകൊടുത്തു. അവരെല്ലാം വാളിനിരയായിത്തീര്‍ന്നു.24 അവരുടെ അശുദ്ധിക്കും അക്രമത്തിനും അനുസൃതമായി അവരോടു ഞാന്‍ പ്രവര്‍ത്തിച്ചു; അവരില്‍ നിന്നു മുഖം മറച്ചു.25 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്റെ ഭാഗധേയം പുനഃസ്ഥാപിക്കുകയും ഇസ്രായേല്‍ഭവനത്തോടുമുഴുവന്‍ കാരുണ്യം കാണിക്കുകയും ചെയ്യും. എന്റെ പരിശുദ്ധനാമത്തെപ്രതി ഞാന്‍ അസൂയാലുവായിരിക്കും.26 ആരും ഭയപ്പെടുത്താനില്ലാതെ സ്വദേശത്തു സുരക്ഷിതരായി വസിക്കുമ്പോള്‍ എന്നോടുകാണിച്ച അവിശ്വസ്തതയെക്കുറിച്ചുള്ള ലജ്ജ അവര്‍ വിസ്മരിക്കും.27 ജനതകളുടെയിടയില്‍നിന്ന് ഞാന്‍ അവരെ തിരിയെക്കൊണ്ടുവരുകയും ശത്രുരാജ്യങ്ങളില്‍ നിന്ന് അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അങ്ങനെ അവരിലൂടെ അനേകം ജനതകളുടെ മുമ്പില്‍ എന്റെ വിശുദ്ധി ഞാന്‍ വെളിപ്പെടുത്തും.28 അപ്പോള്‍ ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന് അവര്‍ അറിയും; എന്തെന്നാല്‍ ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്ക്കുകയും തുടര്‍ന്ന് അവരെ സ്വദേശത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്തു; അവരിലാരെയും ജനതകളുടെയിടയില്‍ ഞാന്‍ ഉപേക്ഷിക്കുകയില്ല.29 ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്റെ ആത്മാവിനെ അതിന്‍മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading