🔥 🔥 🔥 🔥 🔥 🔥 🔥

11 Jun 2022

Saint Barnabas, Apostle 
on Saturday of week 10 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. അപ്പോ. പ്രവ. 11:24

അപ്പോസ്തലഗണത്തില്‍ എണ്ണപ്പെടാന്‍ അര്‍ഹനായ
ഈ വിശുദ്ധന്‍ അനുഗൃഹീതനാണ്;
എന്തെന്നാല്‍, അദ്ദേഹം നല്ലവനും
പരിശുദ്ധാത്മാവാലും വിശ്വാസത്താലും
നിറഞ്ഞവനുമായിരുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശ്വാസത്താലും പരിശുദ്ധാത്മാവാലും
നിറഞ്ഞവനായിരുന്ന വിശുദ്ധ ബര്‍ണബാസിനെ
ജനതകളുടെ മാനസാന്തരത്തിനായി
അങ്ങ് പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിച്ചുവല്ലോ.
അദ്ദേഹം ധീരതയോടെ പ്രഘോഷിച്ച
ക്രിസ്തുവിന്റെ സുവിശേഷം, വാക്കാലും പ്രവൃത്തിയാലും
വിശ്വസ്തതയോടെ പ്രഖ്യാപിക്കാന്‍ അനുഗ്രഹമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

അപ്പോ. പ്രവ. 11:21-26,13:1-3
ബാര്‍ണബാസ് പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു.

വിശ്വസിച്ച വളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു. ഈ വാര്‍ത്ത ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവന്‍ ചെന്ന് ദൈവത്തിന്റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്റെ അനുയായികളായി തീര്‍ന്നു. സാവൂളിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി. അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്.
അന്ത്യോക്യായിലെ സഭയില്‍ പ്രവാചകന്മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു – ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍. അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കു വേണ്ടി മാറ്റിനിറുത്തുക. ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്പു നടത്തി പറഞ്ഞയച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

സങ്കീ 98:1,2-3,3-4,5-6

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും
വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.
വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ. 119 /36,39.

അല്ലേലൂയ!അല്ലേലൂയ!

അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കുവാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മത്താ 5:33-37
ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍ നിന്നു വരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍
അങ്ങേ അനുഗ്രഹത്താല്‍ പവിത്രമാക്കണമേ.
അങ്ങു നല്കിയ ഈ ദാനങ്ങള്‍,
അങ്ങേ സ്‌നേഹാഗ്നിയാല്‍ ഞങ്ങളെ ജ്വലിപ്പിക്കുമാറാകട്ടെ.
ഇതുവഴിയാണല്ലോ, വിശുദ്ധ ബര്‍ണബാസ്
ജനതകള്‍ക്ക് സുവിശേഷവെളിച്ചം പകര്‍ന്നുനല്കിയത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 15:15

ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കുകയില്ല;
കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല.
എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു.
എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം
ഞാന്‍ നിങ്ങളെ അറിയിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യജീവന്റെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അങ്ങയോട് താഴ്മയോടെ ഞങ്ങള്‍ അപേക്ഷിക്കുന്നു.
അപ്പോസ്തലനായ വിശുദ്ധ ബര്‍ണബാസിന്റെ സ്മരണയ്ക്കായി
കൂദാശയുടെ അടയാളത്തില്‍ അനുഷ്ഠിക്കുന്നത്,
പ്രത്യക്ഷദര്‍ശനത്താല്‍ ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading