തപസ്സു ചിന്തകൾ 44

തപസ്സു ചിന്തകൾ 44

ഭീതിയകറ്റുന്ന ക്രൂശിതൻ

ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടുകും. കുരിശ് പരാജയത്തിന്‍റെ അടയാളമല്ല., മറിച്ച് സ്നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്‍റെ പരമോന്നത രഹസ്യമാണ്. ഫ്രാൻസീസ് പാപ്പ

മരണഭീതിയിലകപ്പെട്ട ജനത്തിനു പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമ്മയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം.

അഡോൾഫ് ഹിറ്റ്ലറിൻ്റെ ആദ്യത്തെ നാസി തടങ്കൽപ്പാളയമായ ദാഹാവ് തടങ്കൽ പാളയത്തിൻ്റെ (Dachau concentration camp) ഓർമ്മയും അനുസ്മരണവും സജീവമായി നിലനിർത്താൻ നിർമ്മിച്ച ആദ്യത്തെ ആത്മീയ നിർമ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ (Todesangst-Christi-Kapelle). 1960 ൽ മ്യൂണിക്കിൽ വച്ചു നടന്ന അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ചാണ് ഈ ആരാധനാലയം ആശീർവദിച്ചത്.

1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ഇവിടെ മരണത്തിൻ്റെ നിഴലിൽ ജീവിച്ച രണ്ടു ലക്ഷത്തിലധികം അന്തേവാസികളുടെ വേദനയും കഷ്ടപ്പാടുകളിലും ദൈവം കേട്ടതിൻ്റയും അവരോടാപ്പം ആയിരുന്നതിൻ്റെയും അടയാളമാണ് ഈ തുറന്ന ഈ ചാപ്പൽ . ചാപ്പലിൻ്റെ പ്രവേശന കവാടത്തിന് മുകളിൽ 550 കിലോഗ്രാം ഇരുമ്പ് കൊണ്ട് നിർമ്മിച്ച മുൾക്കിരീടം തടങ്കൽപ്പാളയത്തിൽ പീഡനമേറ്റ ലക്ഷക്കണക്കിനു മനുഷ്യരുടെ വേദനയെ ചിത്രീകരിക്കുന്നു. അവരും ഈശോയുടെ പീഡാനുഭവത്തിൽ പങ്കു ചേരുകയായിരുന്നു എന്ന സന്ദേശമാണിത് നൽകുന്നത്.

മനുഷ്യൻ്റെ ഭീതിയും ആകുലതകളും ദൈവത്തിൻ്റെ മുമ്പിൽ കൊണ്ടുവരിക അങ്ങനെ ദൈവവുമായി ഒരു ഹൃദയബന്ധത്തിൽ അവനെ പുതുക്കി മെനയുക ഇതായിരുന്നു അവൻ്റെ ഈശോയുടെ ഹൃദയാഭിലാഷം. .സഹിക്കുന്ന മനുഷ്യരോടൊപ്പം കൂടെ സഹിക്കുന്നവനാണ് ദൈവം എന്ന വലിയ സത്യമാണ് ഈശോ മനുഷ്യവംശത്തിനു പീഡാനുഭവ വാരത്തിലൂടെ നൽകുന്നത്. ദൈവസാന്നിധ്യമാണ് മനുഷ്യൻ്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല മരുന്ന്.

ഈശോ കുരിശു മരണത്തിലൂടെ സഹനവും വേദനകളും രക്ഷാകര യാഥാർത്ഥ്യമാക്കി . അതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ വിശ്വാസികൾക്കു പകർന്നു നൽകുന്നത്. നിസഹായതയും കഷ്ടപ്പാടും വേദനയും മനുഷ്യനെ വരിഞ്ഞുമുറുക്കുമ്പോൾ അവനെ മാറോടു ചേർക്കുന്ന ദൈവ സാന്നിധ്യത്തെ തിരിച്ചറിഞ്ഞാൽ നിരാശ നമ്മളെ കീഴടക്കുകയില്ല. പ്രത്യാശ പകരുന്ന ഭാവിയിലേക്ക് ദൈവാത്മാവ് നമ്മളെ നയിക്കുകയും പുതിയ ലോകം നമുക്കായി സൃഷ്ടിക്കുകയും ചെയ്യും.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, “ഈശോ തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും”

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment