ദിവ്യകാരുണ്യ മിഷനറി സന്യാസസമൂഹത്തിലെ പ്രമുഖാംഗമായിരുന്ന ഫാ. സിറിയക് തെക്കേക്കുറ്റ് തൊണ്ണൂറാം വയസ്സിൽ അന്തരിച്ചു. ദിവ്യകാരുണ്യ ഭക്തിക്കും കുമ്പസാര ശുശ്രൂഷയ്ക്കും ജീവിതം സമർപ്പിച്ച അദ്ദേഹം സഭയുടെ ആത്മീയ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. വിവിധ രൂപതകളിലെ അജപാലന ശുശ്രൂഷകൾക്കൊപ്പം ഇരുപത്തിയഞ്ചോളം ആത്മീയ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പരിശുദ്ധ കുർബാനയോടുള്ള തീക്ഷ്ണമായ സ്നേഹവും സന്യാസ ചൈതന്യവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരവധി സന്യാസ സമൂഹങ്ങൾക്ക് ആത്മീയ മാർഗനിർദ്ദേശം നൽകിയ അദ്ദേഹം വിവർത്തനങ്ങളിലൂടെയും രചനകളിലൂടെയും വിശ്വാസികളെ പ്രചോദിപ്പിച്ചു. മരണം വരെ പ്രാർത്ഥനയിലും ശുശ്രൂഷയിലും വ്യാപൃതനായിരുന്ന അദ്ദേഹം സഭയ്ക്ക് ഉത്തമമായ പൗരോഹിത്യ മാതൃകയാണ് നൽകിയത്.
ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിൻ്റെ യഥാർഥ സിദ്ധിയും ചൈതന്യവും ലോകത്തിനു പകർന്നു നൽകിയ ഫാ. സിറിയക് തെക്കേക്കുറ്റ് MCBS 2025 ജൂലൈ ഒൻപതിന് സ്വർഗീയഭവനത്തിലേക്കു യാത്രയായി.
ദിവ്യകാരുണ്യത്തിൻ്റെ പ്രേഷിതൻ, കുമ്പസാരക്കൂട്ടിൽ മണിക്കൂറുകളോളം ചെലവഴിച്ച വൈദികൻ, അനേകം വൈദികരുടെയും സന്യസ്‌തരുടെയും അൽമായരുടെയും കുമ്പസാരക്കാരൻ-ആത്മീയപിതാവ്, 25 ആത്മീയഗ്രന്ഥ ങ്ങളുടെ കർത്താവ്, ഓരോ ദിവസവും ദീർഘനേരം പരിശുദ്ധ കുർബാനയുടെ മുൻപിൽ ചെലവഴിച്ച ദിവ്യകാരുണ്യ ഉപാസകൻ, അജഗണങ്ങളെ സ്നേഹിച്ച നല്ല ഇടയൻ, സ്വപ്രയത്നത്താൽ വിവിധ ഭാഷകൾ പഠിച്ച് മലയാളത്തിലേക്ക് വിശുദ്ധരുടെ പുസ്‌തകങ്ങൾ വിവർത്തനം ചെയ്‌ത ആൾ, ദിവ്യകാരുണ്യ മിഷനറി സന്യാസഭ സമൂഹത്തെ ഹൃദയത്തോടു ചേർത്തുവച്ച സഭാസ്നേഹി, അനേകം സന്യസ്‌തരുടെ ഗുരുവച്ചൻ, മരി യഭക്തിയുടെ ആൾരൂപം, സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച പുരോഹിതൻ എന്നീ നിലകളിലെല്ലാം ക്രിസ്തുവിനു സാക്ഷ്യംവഹിച്ച ഫാ. സിറിയക് തെക്കേ കുറ്റ് തന്റെ തൊണ്ണൂറാം വയസ്സിൽ നമ്മിൽനിന്നും മരണത്തിലൂടെ ദൈവത്തിങ്കലേക്ക് യാത്രയായിരിക്കുന്നു. എംസിബിഎസിനെ കേരള കത്തോലിക്കാസഭയിൽ അടയാളപ്പെടുത്തിയ ഒരു ധന്യജീവിതമായിരുന്നു അച്ചന്റേത്. വിശുദ്ധമായ ഒരു സന്യാസപൗരോഹിത്യം എങ്ങനെ ഈ ഭൂമിയിൽ ജീവിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു അച്ചന്റെ ജീവിതമെന്ന് കൂടെ ജീവിച്ചവരും ആത്മീയശുശ്രൂഷ സ്വീകരിച്ചവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ബാല്യം
90 വർഷങ്ങൾ നീണ്ട ആ ധന്യജീവിതം ആരംഭിച്ചത് ചങ്ങനാശേരി അതിരൂപതയിലെ നെടുംകുന്നത്തിന് അടുത്തുള്ള നെടുമണ്ണിയിലെ തെക്കേക്കുറ്റ് കുടുംബ ത്തിൽ നിന്നായിരുന്നു. തെക്കേക്കുറ്റ് പരേതരായ പീലിപ്പോസിന്റെയും ഏലിക്കുട്ടിയുടെയും 12 മക്കളിൽ ഏറ്റവും മൂത്ത ആളായി 1935 മെയ് 18 ന് അദ്ദേഹം ജനിച്ചു. തോമസ്, സിസ്റ്റർ മേരിക്കുട്ടി ഡിഎസ്‌ജെ, ഫ്രാൻസിസ്, ഫാ. വർഗീസ് തെക്കേക്കുറ്റ്, ഡൊമിനിക്, ഫാ. ചാക്കോ തെക്കേക്കുറ്റ്, ഫാ. മാത്യു തെക്കേക്കുറ്റ്, ജോസഫ്, ജോൺ, ബെനഡിക്ട്, ത്രേസ്യ എന്നിവരാണ് സഹോദരങ്ങൾ. കുര്യാക്കോസ് റ്റി പി എന്നായിരുന്നു സ്‌കൂളിലെ പേര്. വീട്ടുകാരും പ്രിയപ്പെട്ടവരും ‘കൊച്ച്’ എന്നു വിളിച്ചു.
സെമിനാരി ജീവിതം
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1952 ജൂൺ ഒന്നിന് പാറേൽ, സെന്റ് തോമസ് പെറ്റി സെമിനാരിയിൽ ചേർന്നു. അക്കാലത്ത് എംസിബിഎസ് സഭയ്ക്ക് സ്വന്തമായി മൈനർ സെമിനാരി ഇല്ലാതിരുന്നതിനാൽ ചങ്ങനാശേരി അതിരൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്നാ യിരുന്നു അക്കാലത്തെ എംസിബിഎസ് അർഥികൾ പഠിച്ചിരുന്നത്. 1956 മെയ് 21 ന് കടുവാക്കുളം ചെറുപുഷ്‌പ നഗറിൽ നോവിഷ്യേറ്റ് ആരംഭിച്ചു. ബഹുമാനപ്പെട്ട കാനാട്ട് ജോർജ് അച്ചനായിരുന്നു നവ സന്യാസഗുരു. 1957 മെയ് 23 ന് ആദ്യ വ്രതവാഗ്ദാനവും 1960 മെയ് 23 ന് നിത്യവ്രത വാഗ്ദാനവും നടത്തി. തത്വ ശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ ആലുവ മംഗലപ്പുഴ സെമിനാരിയിലായിരുന്നു
ആദരണീയരായ ഫാ. ഔറേലിയൻ ഒസിഡിയും ഫാ. മൈക്കിൾ ഏഞ്ചൽ ഒസിഡിയുമായിരുന്നു യഥാക്രമം ഫിലോസഫി, തിയോളജി കാലത്തെ റെക്ടർമാർ.
തിരുപ്പട്ടം, പ്രവർത്തനമേഖലകൾ
1962 മാർച്ച് 11 ന് ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരി ചാപ്പലിൽവച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
തിരുപ്പട്ടം സ്വീകരിച്ച ഉടൻതന്നെ കരിമ്പാനി ആശ്രമത്തിലേക്കാണ് സിറിയക്കച്ചൻ നിയമിതനായത്. രണ്ടു മാസങ്ങൾക്കു ശേഷം 1962 ജൂൺ ഒന്നു മുതൽ അതിരമ്പുഴ ലിസ്യൂ സെമിനാരിയിൽ അദ്ദേഹം അധ്യാപകനായി പുതിയ ശുശ്രൂഷ ഏറ്റെടുത്തു. തുടർന്ന് 1967 ൽ ആലുവ സ്റ്റഡി ഹൗസിലെ ആത്മീയ പിതാവായി. 1973 മുതൽ 76 വരെ കോമ്പയാർ സെൻ്റ് തോമസ് വില്ലയുടെ ഡയറക്ടർ സ്ഥാനം അലങ്കരിച്ചു. പിന്നീട് പല പ്രാവശ്യമായി കടുവാക്കുളം സെമിനാരിയിലെ ആത്മീയ പിതാവ്, ചാത്തൻകോട്ടുനട സോഫിയ ആശ്രമത്തിന്റെ സുപ്പീരിയർ, അതിരമ്പുഴ ലിസ്യൂ ആശ്രമത്തിന്റെ സുപ്പീരിയർ, കാഞ്ഞിരപ്പള്ളി നോവഷ്യേറ്റ് ഭവനത്തി ലായിരുന്ന് റീജൻസിക്കാരുടെ ഡയറക്ടർ നോവിസ സിന്റെ കുമ്പസാരക്കാരൻ, മല്ലപ്പള്ളി ദിവ്യകാരുണ്യ മരിയഭവൻ- എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസ്-കാസാ ഫ്രത്തേലി എന്നിവിടങ്ങളിലെ അംഗം എന്നീ നില കളിലെല്ലാം ഉത്തമ ദിവ്യകാരുണ്യ പ്രേഷിതനായി ശുശ്രൂഷ നിർവഹിച്ചു. 1981-83 കാലയളവിൽ സഭയുടെ ജന റൽ കൗൺസിലറായിരുന്നു അച്ചൻ. എംസിബിഎസ് സന്യാസ സമൂഹത്തിൻ്റെ സ്ഥാപനത്തെക്കുറിച്ചും സിദ്ധി യെക്കുറിച്ചും സ്ഥാപകപിതാക്കന്മാരെക്കുറിച്ചും പഠിക്കു കയും ചരിത്രരേഖകൾ ശേഖരിക്കുകയും പുസ്‌തകങ്ങൾ രചിക്കുകയും ചെയ്‌തയാളാണ് സഭയുടെ ആദ്യകാല അംഗങ്ങളിലൊരാളായ തെക്കേക്കുറ്റച്ചൻ. ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം ഏൽപിച്ച ദൗത്യങ്ങൾ
അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുന്നതിനൊപ്പം മറ്റ് ആത്മീയ ശുശ്രൂഷകൾ കൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. കേരള ത്തിലെ നിരവധി സന്യാസ സമൂഹങ്ങളുടെ ആത്മീയാടി ത്തറ കെട്ടിപ്പടുക്കുന്നതിൽ അച്ചൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനായി തുടർച്ചയായ യാത്രകളും കഠിനാധ്വാനവും അച്ചൻ ചെയ്‌തു. 21 ലധികം സന്യാസിനീ സമൂഹങ്ങളുടെ ആത്മീയവളർച്ചയിൽ ധ്യാനങ്ങളി ലൂടെയും ക്ലാസുകളിലൂടെയും കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്‌തതിലൂടെയും അച്ചൻ പങ്കാളിയായി. ആരാധന സന്യാസിനീ സമൂഹം, തിരുഹൃദയ സന്യാസിനീ സമൂഹം, കർമലീത്ത സന്യാസിനീ സമൂഹം, ക്ലാരിസ്റ്റ് സമൂഹം, ഒ എസ് എ, എ എസ് എം ഐ, ഡി എസ് എസ്, എസ് സി വി, ഡി എസ് സി, എൽ ഡബ്ള്യു എസ് എച്ച്, ഡി എസ് എച്ച് ജെ, സ്നേഹഗിരി, സെന്റ് മാർത്താസ്, എം എൽ എഫ്, എസ് ഡി, ഡി എം, സെന്റ് ജോൺ ഓഫ് ഗോഡ്, എഫ് എസ് എ എസ്, എഫ് ഡി എസ് എച്ച് ജെ, എസ് കെ ഡി, ജെ എസ്, എച്ച് എസ് എം, എസ് എം എം, എൽ എസ് ഡി പി എന്നീ സന്യാസിനീ സമുഹങ്ങളെ ആയിരുന്നു അച്ചൻ ആത്മീയമായി സഹായി ച്ചിരുന്നത്. ആത്മീയശിഷ്യരുടെ ഒരു വലിയ ഗണം അച്ചനു ണ്ടായിരുന്നു. അച്ചൻ്റെ ഉപദേശങ്ങൾ ശ്രവിക്കുന്നതിനും കുമ്പസാരിക്കുന്നതിനുമായി എപ്പോഴും തിരക്കനുഭവ പ്പെട്ടിരുന്നു എന്നതാണ് യാഥാർഥ്യം. ആഴ്‌സിലെ വികാരിയായിരുന്ന വി. ജോൺ മരിയ വിയാനിയെ അനുസ്മരിപ്പിക്കുന്ന ശൈലിയായിരുന്നു അച്ചനുണ്ടായിരുന്നത്.
പുസ്‌തകങ്ങൾ
25 പുസ്‌തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥകാരനായിരുന്നു തെക്കേക്കുറ്റച്ചൻ. എഴുതിയതിൽ കൂടുതലും പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പുസ്‌തക ങ്ങളായിരുന്നു. അച്ചൻ്റെ വിശുദ്ധിയും വിജ്ഞാനവും ദിവ്യകാരുണ്യഭക്തിയും നിറഞ്ഞുനിൽക്കുന്നവയാണ് പുസ്‌തകങ്ങളെല്ലാം. നിത്യസ്നേഹത്തിൻ്റെ കഥ (പരിഭാഷ), നിത്യജീവൻ്റെ രഹസ്യം, മഹത്വകീർത്തനം, ദിവ്യകാരുണ്യജീവിതം (പരിഭാഷ), സ്നേഹദീപ്‌തി, സമഗ്രവിമോചനം ബലിയർപ്പണത്തിലൂടെ, ദിവ്യകാരുണ്യ ത്തിൻ്റെ പാതയിൽ, സൗഖ്യദായകനായ ഈശോ, കാരുണ്യദീപ്തി (പരിഭാഷ), സ്നേഹപ്രഭ, വാഴ്ത്തപ്പെട്ട ലൂയിജി തെരേസ (പരിഭാഷ), ഉജ്വലദീപം (പരിഭാഷ), സ്നേഹജ്വാല (പരിഭാഷ), ദിവ്യകാരുണ്യ വിചിന്തനങ്ങൾ, ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപക സിദ്ധി പൈതൃകം, ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ, ദിവ്യകാരുണ്യ ത്തിലൂടെ വിശുദ്ധിയി ലേക്ക് (പരിഭാഷ), തിരുസഭാരാമ ത്തിലെ ദിവ്യകാരുണ്യപ്പൂക്കൾ, പരിശുദ്ധാത്മധ്വനി, ദിവ്യകാരുണ്യപ്രഭ, സൗഖ്യദായകനായ ഈശോ (സൗഖ്യം വിശുദ്ധ കുർബാനയിലൂടെ), ദിവ്യകാരു ണ്യത്തിന്റെ നല്ല മക്കളായിരിക്കുവിൻ, മറിയം മഹോന്നത അടയാളം, വരുവിൻ നമുക്ക് രമ്യതപ്പെടാം, നിത്യ ജീവദായദമന്ന തുടങ്ങിയവയാണ് അച്ചൻ എഴുതിയ പുസ്തകങ്ങൾ. അച്ചൻ്റെ അടുത്ത് കുമ്പസാരിച്ച് ആത്മീയനവീകരണം പ്രാപിച്ചവർ, കുമ്പസാരത്തെ ക്കുറിച്ച് ഒരു പുസ്‌തകം എഴുതണമെന്ന് ഒരിക്കൽ അച്ചനോട് ആവശ്യപ്പെട്ടു. അച്ചൻ്റെ കാഴ്‌ച കുറഞ്ഞു തുടങ്ങിയ കാലത്തായിരുന്നു അത്. എങ്കിലും അവരുടെ അഭ്യർഥനയിലെ ആത്മാർഥത മനസ്സിലാക്കിയ അച്ചൻ തന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ കുമ്പസാരത്തെ ക്കുറിച്ച് ഒരു പുസ്‌തക മെഴുതി. എംസിബിഎസ് സഭയിലെ മരണമടഞ്ഞ അംഗങ്ങളുടെ ജീവചരിത്രം എഴുതിയിരു ന്നതും അച്ചനാണ്.
അജപാലനശുശ്രൂഷ
കേരളത്തിലെ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, മാനന്തവാടി, തലശേരി തുടങ്ങിയ വിവിധ രൂപതകളിൽ അച്ചൻ അജപാലനശുശ്രൂഷ ചെയ്തിട്ടുണ്ട്. മാനന്തവാടി മൈനർ സെമിനാരിയിൽ ആത്മീയപിതാവും അധ്യാപകനുമായി എട്ടുവർഷങ്ങൾ പ്രവർത്തിച്ചു. ചങ്ങനാശേരി അതിരൂപതയിലെ മണ്ണാർകുന്ന്, ലിസ്യൂ. ഏറ്റുമാനൂർ, പെരുങ്കാവ്-മണിമല, ചെറുവാണ്ടൂർ, പാലാ രൂപതയിലെ കരിമ്പാനി, പെരുംതുരുത്ത്, കാഞ്ഞിരപ്പള്ളി രൂപതയിലെ വെളിച്ചിയാനി, വണ്ടിപ്പെരിയാർ-വാളാടി, വള്ളക്കടവ്, നസ്രാണിപുരം, ഇടുക്കി രൂപതയിലെ കോമ്പയാർ, എറണാകുളം അതിരൂപതയിലെ കാരുകുന്ന്, കരുമാലൂർ, തലശേരി അതിരൂപതയിലെ മരിയാപുരം-പെരിന്തൽമണ്ണ, മഞ്ചേരി, ഊരകം, വാളകം, ചാത്തൻ കൊട്ടുനട, മാനന്തവാടി രൂപതയിലെ ഒണ്ടയങ്ങാടി-ത്രിശിലേരി തുടങ്ങിയ പള്ളികളിൽ അജപാലനശുശ്രൂഷ ചെയ്തിട്ടുണ്ട്.
വാർധക്യം, രോഗങ്ങൾ
കാഴ്ച മങ്ങിയ കാലത്തും ആരോഗ്യം ക്ഷയിച്ച അവസ്ഥയിലും വായിക്കാനും എഴുതാനും അച്ചൻ സമയം കണ്ടെത്തി. യാമപ്രാർഥനകളും ജപമാലയും എല്ലാ ദിവസ വും കൃത്യമായി ചൊല്ലാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. തീക്ഷ്‌ണമായ പ്രവർത്തനങ്ങൾക്കിടയിലും ശാരീരികമായ ബുദ്ധിമുട്ടുകൾ അച്ചനെ അലട്ടിയിരുന്നു. സോറിയാ സിസും ഷുഗറിൻ്റെ പ്രശ്‌നവും കാലിലെ വേദനയും ശ്വാസംമുട്ടലുമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഷുഗ റിന്റെ പ്രശ്‌നത്താൽ 2013 ൽ ‘കോമാ’ സ്റ്റേജ് വരെ അച്ചൻ എത്തി യിരുന്നു. ഇത്തരം ശാരീരിക അസ്വസ്ഥതകൾ മൂലം 2013 ൽ പ്രവർത്തനങ്ങൾ കുറച്ച് വിശ്രമാർഥം കോട്ടയം എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിലേക്ക് അച്ചനെത്തി. അവിടെ താമസിച്ച കാലയളവിലും വൈദികർക്കും സന്യ സർക്കുമുള്ള ആത്മീയശുശ്രൂഷകൾക്ക് പ്രത്യേകിച്ച്, കുമ്പസാരത്തിന് അച്ചൻ പോകുമായിരുന്നു. എടത്വാ പച്ചയിലുള്ള ആരാധനാ സഭക്കാരുടെ ധ്യാനകേന്ദ്രം, കള ത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രം തുടങ്ങിയവ ഇക്കാലത്തെ പ്രധാന പ്രവർത്തനരംഗങ്ങളായി. ആരോഗ്യം കുറയുന്നതി നനുസരിച്ച് മറ്റു സ്ഥലങ്ങളിൽ പോയി ശുശ്രൂഷകൾ ചെയ്യുന്നത് അച്ചൻ ക്രമേണ അവസാനിപ്പിച്ചു. പൂർണ്ണമായ വിശ്ര മത്തിനായി 2022 ൽ അച്ചൻ ‘കാസാ-ഫ്രത്തേലി’ ഭവനത്തി ലേക്കു താമസം മാറ്റി. എങ്കിലും അവിടെയുള്ള നിത്യാരാധനാ ചാപ്പലിനോടനുബന്ധിച്ച് വിശ്വാസികളെ കുമ്പസാരിപ്പിക്കാൻ എല്ലാ ദിവസവും അച്ചൻ സമയം ചിലവഴിച്ചു. നിരവധി സന്യസ്‌തർ വിവിധ സ്ഥലങ്ങളിൽനിന്നും അച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ എത്തുമായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി, കോട്ടയം മെഡിക്കൽ സെന്റർ എന്നി വിടങ്ങളിലെ ചികിത്സയായിരുന്നു ഇക്കലയളവിൽ അച്ചൻ സ്വീകരിച്ചിരുന്നത്. 2025 മെയ് മാസ ത്തിൽ അച്ചൻറെ നവതി പ്രൊവിൻഷ്യൽ ഹൗസിൽ ആഘോഷിച്ചു. തദവസരത്തിൽ, അച്ചൻ്റെ 25-ാമത്തെ പുസ്‌തകത്തിന്റെ പ്രകാശനകർമ്മവും നടത്തി. നവതിയാ ഘോഷത്തിനു നന്ദി പറഞ്ഞുകൊണ്ട് തെക്കേക്കുറ്റച്ചൻ സംസാരിച്ചപ്പോൾ സൂചിപ്പിച്ച ഒരു കാര്യം എല്ലാ വരെയും അതിശയിപ്പിച്ചു. ജീവിതത്തിൽ ഇന്നുവരെ 27,386 പ്രാവശ്യം താൻ ബലിയർപ്പിച്ചിട്ടുണ്ട് എന്നതായിരുന്നു അത്. കുർബാനയിൽ കൂടിയായിരുന്നു അദ്ദേഹം എല്ലാം കണ്ടിരുന്നത്.
തെക്കേക്കുറ്റച്ചന്റെ ആത്മീയത
“ഞാൻ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാ ക്കൾക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെലവഴിക്കുകയും എന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യും” (2 കൊറി. 12:15) എന്നതായിരുന്നു തന്നെ നയിച്ചു കൊണ്ടിരുന്ന ദൈവവചന മെന്ന് തന്റെ ഡയറിയിൽ അദ്ദേഹം കുറിച്ചിരുന്നു. “ഈശോയെ കൂടുതൽ അറിയുക, കൂടുതൽ സ്നേഹിക്കു ക, കൂടുതൽ അടുത്തനുഗമിക്കുക, കൂടുതൽ തീക്ഷ്‌ണത യോടെ ദൈവത്തെയും ദൈവജനത്തെയും സേവിക്കുക” ഇതായിരുന്നു തൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് . വിശുദ്ധനാടുകൾ സന്ദർശിച്ചതും വി. ജോസഫീന വന്നീനിയെ വിശുദ്ധയാക്കിയപ്പോൾ റോമിനു പോകാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെന്നും അച്ചൻ ഡയറിയിൽ എഴുതിയിരിക്കുന്നു.
ഇത്രമാത്രം പരിശുദ്ധ കുർബാനയെ സ്നേഹിച്ച, പരിശുദ്ധ കുർബാനയുടെ ചൈതന്യം പ്രസരിപ്പിച്ച മറ്റൊരു വൈദികൻ ഈ കാലഘട്ടത്തിലുണ്ടോ എന്നു സംശയമാണ്. അത്രമാത്രം തീക്ഷ്‌ണവും മനോഹരവുമായിരുന്നു തെക്കേക്കുറ്റച്ചന്റെ ജീവിതം. 90 വർഷങ്ങൾ നീണ്ട ആ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെട്ടത് ദിവ്യകാരുണ്യത്തോ ടൊപ്പമായിരിക്കാനായിരുന്നു. ആശുപത്രിക്കിടക്കയിലും അവസാന നാളുകളിലും അതുതന്നെയായി രുന്നു ആഗ്രഹം. ആളുകളെ ആത്മീയമായി സഹായിക്കു ന്നതിന് വലിയ താൽപര്യവും സന്തോഷവുമായിരുന്നു അച്ചന്. അതിനായി എത്രദൂരം സഞ്ചരിക്കാനും എത്രനേരം കാത്തിരിക്കാനും എത്രസമയം ചെലവഴിക്കാനും അച്ചൻ എപ്പോഴും തയ്യാറായിരുന്നു. നിഷ്പാദുകനായി സഞ്ചരിച്ച കാലവും അച്ചനുണ്ടായിരുന്നു. ഇതുപോലുള്ള മറ്റൊരാൾ നമുക്കിടയിലില്ല എന്നതാണ് തെക്കേക്കുറ്റച്ചൻ്റെ മരണം എംസിബിഎസിനും ലോകത്തിനും വരുത്തുന്ന ഏറ്റവും വലിയ നഷ്ടം. അച്ചൻ്റെ മരണശേഷം, മുറിയിൽ പ്രവേശിച്ചപ്പോൾ മേശപ്പുറത്ത് ഒരു പുസ്‌തകം തുറന്നിരിപ്പുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പയുടെ ‘അവി ടുന്ന് നമ്മെ സ്നേഹിച്ചു’ എന്ന ചാക്രികലേഖനമായിരുന്നു അത്. അതിലെ 39-ാം പേജ് തുറന്നിരുന്നു. അത് ഇപ്രകാര മായിരുന്നു: അതെ, യേശു ഇപ്പോൾ നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാനും നിങ്ങളെ പിടിച്ചുയർത്താനും നിങ്ങളിൽ കരുണ നിറയ്ക്കാനുംവേണ്ടി മരണത്തിനു മുൻപ് അവിടുന്ന് ശിഷ്യന്മാർക്ക് ഉറപ്പുനൽകി. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാൻ നിങ്ങളുടെ അടുത്തേക്കു വരും. അൽപസമയം കൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല; എന്നാൽ നിങ്ങൾ എന്നെ കാണും” (യോഹ. 14: 18-19). ഇതായിരുന്നു അച്ചൻ മരണത്തിനു മുൻപ് അവസാനമായി വായിച്ച ഭാഗം. വായിച്ചത് അധികം വൈകാതെ പൂർത്തിയായി. വാഗ്‌ദാനം ചെയ്‌തതുപോലെ ക്രിസ്തു അച്ചന്റെൻ്റെ അടുത്തുവന്ന്, മരണത്തിലൂടെ തന്റെ പക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അച്ചൻ ക്രിസ്തുവിൽ വിലയം പ്രാപിച്ചു. കുലീനമായ സന്യാസജീവിതത്തിലൂടെ തന്റെ ഭൂമിയിലെ കാലയളവ് അടയാളപ്പെടുത്തിയിട്ട് ആ വൈദികൻ യാത്രയായി. 90 വർഷങ്ങൾ നീണ്ടുനിന്ന തന്റെ ദൗത്യം പൂർത്തിയാക്കി നിത്യതയിലേക്കു യാത്രയായ സിറിയക് തെക്കേക്കുറ്റച്ചനെക്കുറിച്ചുള്ള ഓർമ്മകൾ ശ്രേഷ്ഠമാണ്. അച്ചൻ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലും കത്തോലിക്കാ സഭയിലും ആത്മീയത യുടെ ആൾരൂപമായിരുന്നു. മനോഹരവും മഹോന്നതവും മാതൃകാപരവുമായ ഒരു ജീവിതം നയിച്ച അച്ചൻ എല്ലാ വൈദികർക്കും സമർപ്പിതർക്കും വഴിയും വിളക്കുമായിരു ന്നു. ഈ കാലഘട്ടത്തിൽ ദിവ്യകാരുണ്യചൈതന്യം ലോകമെമ്പാടുമെത്തിക്കാൻ സിറിയക് തെക്കേക്കുറ്റച്ചനെ തിരഞ്ഞെടുത്ത ദിവ്യകാരുണ്യനാഥന് എപ്പോഴും ആരാധനയും സ്‌തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ.
✍ ഫാ. ജി. കടുപ്പാറയിൽ എംസിബിഎസ്


Leave a Reply