യേശു മരിച്ച കുരിശെവിടെ?

യേശു മരിച്ച കുരിശെവിടെ?
++++++++++++++
ലോകരക്ഷകനായ ഈശോ മൂന്ന് ആണികളിൽ തൂങ്ങിക്കിടന്ന് ജീവിതബലിയർപ്പിച്ച തിരുക്കുരിശിന്റെ ചരിത്രം നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.ബൈബിളിലെ പുതിയ നിയമത്തിലെ അപ്പസ്‌തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നതുപോലെ ഏ.ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്തുതന്നെ വി. പത്രോസും വി. പൗലോസും റോമായിൽചെന്ന് സുവിശേഷം അറിയിച്ചു. ബഹുദൈവാരാധകരായിരുന്ന റോമാചക്രവർത്തിമാരും പല ദേവന്മാരെ ആരാധിച്ചിരുന്ന റോമൻ പ്രഭുക്കന്മാരും ക്രിസ്തുമതത്തെ എതിർത്തു.
ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുന്നവരെയും അത് സ്വീകരിച്ച് ക്രിസ്ത്യാനികളാക്കുന്നവരെയും നശിപ്പിക്കുവാൻ സർവശക്തിയും പ്രയോഗിച്ചവർ പീഡിപ്പിച്ചു. ഏ.ഡി 310 വരെ ഏതാണ്ട് 15 റോമാചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കെതിരായി മതപീഡനം നടത്തി. വി.പത്രോസും വി.പൗലോസും തുടങ്ങി അനേകം ക്രിസ്ത്യാനികൾ രക്തസാക്ഷികളായി. അവസാനത്തെ ക്രിസ്തുവിരോധിയായിരുന്ന റോമാചക്രവർത്തിയാണ് ‘കോൺസ്റ്റന്റയിൻ’ ഏ.ഡി 313-ൽ അയൽരാജാവായിരുന്ന മർച്ചൻസിയുസുമായി കോൺസ്റ്റന്റയിന് യുദ്ധം ചെയ്യേണ്ടിവന്നു. മർച്ചൻസിയൂസിന്റെ സൈന്യം റോമാ ആക്രമിച്ചു.
കോൺസ്റ്റന്റയിൻ റോമാരാജ്യം നഷ്ടപ്പെട്ട് പരാജിതനാകുമെന്ന് തോന്നിയപ്പോൾ, അദ്ദേഹം എല്ലാ റോമൻ ദേവന്മാരെയും വിളിച്ച് പ്രാർത്ഥിച്ചു. ഒരു ശാന്തിയും കിട്ടിയില്ല. ശത്രു മുന്നേറിക്കൊണ്ടിരുന്നു. വിജയ പ്രത്യാശയെല്ലാം നശിച്ച് ചക്രവർത്തി നിരാശനായി. മർച്ചേൻസിയൂസിന്റെ സൈന്യം റോമായോടടുത്ത് ഇരമ്പി കയറിക്കൊണ്ടിരുന്നു. ആ രാത്രി കോൺസ്റ്റന്റയിൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ കയറിനിന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. ഏറെ മർദ്ദനങ്ങൾ സഹിച്ചിട്ടും തളരാതെ വളരുന്ന ക്രിസ്ത്യാനികളുടെ ദൈവത്തെ വിളിച്ചദ്ദേഹം പ്രാർത്ഥിച്ചു. സമയം അർദ്ധരാത്രി.
”ക്രിസ്ത്യാനികളുടെ ദൈവമേ ശത്രുവിൽനിന്ന് എന്നെ രക്ഷിക്കണമേ” എന്നദ്ദേഹം നിലവിളിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പ്രകാശിക്കുന്ന ഒരു വലിയ കുരിശടയാളം കണ്ടു. അതിനടിയിൽ റോമാക്കാരുടെ അന്നത്തെ മാതൃഭാഷയായിരുന്ന ‘ലത്തീനി’ൽ ഒരു സന്ദേശവും എഴുതപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. ”ഒീര ടശഴ ിീ ഢശിലല’െ’ ”ഈ അടയാളത്താൽ നീ വിജയിക്കും” എന്നാണ് കുരിശടയാളത്തിനടിയിൽ എഴുതിയിരുന്നത്. രാജാവിന് കാര്യം മനസിലായി. ആകാശത്ത് കുരിശടയാളവും തിരുവചനം എഴുതിയതും കണ്ടപ്പോൾത്തന്നെ.
പിറ്റേദിവസം യുദ്ധത്തിന് പോകുമ്പോൾ സൈനികനിരയുടെ മുമ്പിൽ ഒരു കുരിശടയാളം പിടിച്ചുകൊണ്ട് യുദ്ധത്തിന് പോകുകയാണെങ്കിൽ ജയിക്കും എന്ന് ഒരു ദൈവിക വെളിപാടും അദ്ദേഹത്തിന് കിട്ടി. അതനുസരിച്ച് പിറ്റേദിവസം മർച്ചേൻസിയൂസിന്റെ സൈന്യത്തിനെതിരെ യുദ്ധത്തിനു പോകവേ, റോമാസൈന്യത്തിന്റെ മുൻനിരയിൽ ഒരു കുരിശു പിടിച്ചുകൊണ്ട് മുന്നേറി യുദ്ധം ചെയ്തു. ശത്രുക്കൾ തോറ്റോടി. റോമാസാമ്രാജ്യം സ്വതന്ത്രമായി. കുരിശടയാളത്താൽ ശത്രുക്കളിൽ നിന്നും രക്ഷിക്കപ്പെട്ട കോൺസ്റ്റന്റയിൻ ചക്രവർത്തി യുദ്ധം ജയിച്ചു വന്ന ഉടനെ അഞ്ച് കാര്യങ്ങൾ ചെയ്തു.
1. അന്നുവരെ (313 വരെ) ഭൂഗർഭാലയങ്ങളിലും ഒളിതാവളങ്ങളിലും ആരാധന നടത്തിയിരുന്ന ക്രിസ്ത്യാനികൾക്ക് സക ല സ്വാതന്ത്ര്യവും വിളംബരം ചെയ്തു. ക്രിസ്ത്യാനികൾക്ക് സകല സ്വാതന്ത്ര്യവും കൊടുത്ത വിളംബരമാണ് ”മിലാൻ വിളംബരം” (313 ഏ.ഡി) എന്ന് ലോകചരിത്രത്തിൽ നാം വായിക്കുന്നത്.
2. രണ്ടാമതായി കോൺസ്റ്റന്റയിൻ ചക്രവർത്തിയും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചു.
3. മൂന്നാമതായി ചക്രവർത്തിയുടെ വക ‘ലാറ്ററൻ’ കൊട്ടാരം ക്രിസ്ത്യാനികളുടെ നേതാവായിരുന്ന ‘മെൽകിയാഡസ്’ മാർപാപ്പയ്ക്ക് സൗജന്യമായി കൊടുത്തു.
4. നാലാമതായി ”വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനേ” എന്ന പ്രാർത്ഥന മാർപാപ്പയുമായിട്ടാലോചിച്ച് പ്രസിദ്ധീകരിച്ചു.
(പിൽക്കാലത്ത് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ദൈവാലയങ്ങളിൽ മൂന്നുവീതം മൂന്നുപ്രാവശ്യം കുരിശുമണി അടിക്കണമെന്നും അപ്പോഴെല്ലാം ഈ പ്രാർത്ഥനയോടെ ആരംഭിച്ച്, രക്ഷാകരസംഭവം ”കർത്താവിന്റെ മാലാഖ… സ്മരിച്ച് പ്രാർത്ഥിക്കണമെന്നും സഭയിൽ പാരമ്പര്യമുണ്ടായി.)
5. അഞ്ചാമത്, കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മ, ‘ഹെലേനാ’ രാജ്ഞി ക്രിസ്ത്യാനിയായ ശേഷം ഈ കുരിശ് എന്താണെന്നും അന്നുവരെയുള്ള അതിന്റെ ചരിത്രവും ക്രിസ്ത്യാനികളിൽനിന്നും ചോദിച്ചറിഞ്ഞതിന്റെ ഫലമായി ഏ.ഡി 325 ൽ ഹെലേനാ രാജ്ഞി തന്നെ കുറേ പട്ടാളക്കാരുമായി പലസ്തീനായിലേക്ക് പോയി. അവിടെ ക്രിസ്ത്യാനികളിൽ നിന്നും കേട്ട വിവരം അനുസരിച്ച് ഗാഗുൽത്തായിൽ ചെന്ന് ഭടന്മാർ രാജ്ഞിയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. ഒരു പൊട്ടക്കുഴിയിൽ നിന്നും മൂന്നു കുരിശുകൾ കണ്ടെടുത്തു. യേശുവും രണ്ട് കള്ളന്മാരും തറയ്ക്കപ്പെട്ട കുരിശുകളാണവ എന്ന് അവർ സ്ഥിരീകരിച്ചു. എന്നാൽ ഏതാണ് യേശുവിന്റെ കുരിശ് എന്നറിയാനായി രോഗികളെ സുഖപ്പെടുത്തിയ ഈശോയോട് പ്രാർത്ഥിച്ചുകൊണ്ട് മൂന്നു കുരിശുകളിലും രോഗികളെ കൊണ്ട് തൊട്ട് പ്രാർത്ഥിച്ചു.
ഒരു കുരിശിൽ തൊട്ടു പ്രാർത്ഥിച്ച രോഗികൾ എല്ലാവരും സുഖം പ്രാപിച്ചതായി കണ്ടു. അതിനാൽ അതുതന്നെ ക്രിസ്തുവിന്റെ കുരിശെന്ന് വിശ്വസിച്ച് ആ കുരിശ് ഒരു വെള്ളിപെട്ടിയിലാക്കി. ഹെലേനാരാജ്ഞിയുടെ നിർദ്ദേശപ്രകാരം ഗാഗുൽത്തായിൽ ഒരു ദൈവാലയം പണി കഴിച്ച്, തിരുക്കുരിശ് ഉൾക്കൊള്ളുന്ന വെള്ളിപേടകം ഏ.ഡി.326-ൽ പ്രസ്തുത ദൈവാലയത്തിൽ സ്ഥാപിച്ചശേഷം, തിരുകുരിശിന്റെ ഒരു ചെറിയ തിരുശേഷിപ്പും കൊണ്ട് രാജ്ഞി റോമായിലേക്ക് മടങ്ങിപ്പോയി. ഏ.ഡി.328 ൽ റോമായിൽ വച്ച് പുണ്യവതിയായ ഹെലേനരാജ്ഞി നിര്യാതയായി. ദൈവജനം പലസ്തീനായിലേക്ക് തീർത്ഥയാത്ര നടത്തി വിശുദ്ധ കുരിശു വണങ്ങിയിരുന്നു.
ഏ.ഡി 614 ൽ പേർഷ്യൻ രാജാവായ ‘കോസ്‌റോസ്’ പലസ്തീനാ ആക്രമിച്ചു. തിരുക്കുരിശും വെള്ളിപേടകവും അദ്ദേഹം പേർഷ്യയിലേക്ക് കൊണ്ടുപോയി. ക്രിസ്ത്യൻ രാജാക്കന്മാർ പലരും കുരിശും പേടകവും വീണ്ടെടുക്കാൻ നടത്തിയ യുദ്ധങ്ങ ൾ വിഫലമായി. ഏ.ഡി.628 ൽ ‘ഹെരാക്ലിയുസ്’ എന്ന ക്രിസ്ത്യൻ രാജാവ് പേർഷ്യൻ രാജാവായ കോസ്‌റോസിനെ തോൽപിച്ച്, കുരിശും പേടകവും വീണ്ടെടുത്ത് പലസ്തീനായിൽ കൊണ്ടുവന്നു. കുരിശ് വീണ്ടെടുത്തത് തന്റെ സ്വന്തം ശക്തികൊണ്ടാണെന്ന അഹങ്കാരത്തോടെ ഹെരാക്ലിയുസ് രാജാവ് ഒരു വലിയ ദൈവാലയം പണി കഴിച്ചു.
അതിലെ അൾത്താരയിൽ വിശുദ്ധ കുരിശ് പ്രതിഷ്ഠിക്കുവാനായി, രാജാവ് രാജകീയ വസ്ത്രങ്ങളും പൊൻകിരീടവും ധരിച്ച് പരിവാരങ്ങളോടെ വന്നുനിന്നു. കുരിശിന്റെ പേടകം എടുത്ത് അൾത്താരയിൽ വയ്ക്കുവാൻ രാജാവും പ്രഭുക്കന്മാരും ഒത്തുപിടിച്ചു. എത്ര ശ്രമിച്ചിട്ടും പേടകം നിലത്തുനിന്നും പൊക്കുവാൻ സാധിച്ചില്ല. അതേസമയം ദൈവാലയത്തിലെ പുരോഹിതന് ഒരു വെളിപാടുണ്ടായി, ലോകത്തിൽ ആർക്കും ദൈവസഹായവും എളിമയുമില്ലാതെ ജീവിതകുരിശു വഹിക്കുവാൻ സാധിക്കുകയില്ല. അതിനാൽ രാജാവ് രാജകീയ വസ്ത്രങ്ങളും കിരീടവും മാറ്റിയിട്ട് എളിമയോടെ സാധാരണ ക്രിസ്തുവിശ്വാസിയുടെ വസ്ത്രമണിഞ്ഞ്, ദൈവാലയത്തിലെ വൈദികന്റെ കാർമികത്വത്തിൽ ശ്രമിച്ചാൽ കുരിശെടുത്ത് പ്രതിഷ്ഠിക്കാൻ സാധിക്കും. ഇതായിരുന്നു ആ വെളിപാട്. പുരോഹിതൻ രാജാവിനോട് ഈ വിവരം പറഞ്ഞു.
രാജാവ് കിരീടം മാറ്റി, രാജകീയ പട്ടാമ്പരങ്ങൾ മാറ്റി, ഒരു സാ ധാരണ വിശ്വാസിയുടെ വസ്ത്രമണിഞ്ഞ് എളിമയോടെ വന്നുനിന്നു. പുരോഹിതനും രാജാവും കൂടി എളുപ്പം കുരിശിരിക്കുന്ന പേടകം അൾത്താരയിൽ പ്രതിഷ്ഠിച്ചു. ഈ സംഭവം നടന്നത് ഏ.ഡി 629 സെപ്റ്റംബർ പതിനാലാം തിയതിയായിരുന്നു. അന്നുമുതലാണ് സെപ്റ്റംബർ 14-ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ തിരുസഭയിൽ ആഘോഷിക്കാൻ തുടങ്ങിയത്.
ഏ.ഡി 1500-നുശേഷം ലോകമെമ്പാടുമുള്ള മെത്രാന്മാരിൽ ഏറെ പേരും മാർപാപ്പയോടപേക്ഷിച്ചതിന്റെ ഫലമായി മാർപാ പ്പ വി.കുരിശിന്റെ മുഖ്യഭാഗവും റോമായിലേക്ക് കൊണ്ടുപോയി.
അവിടെവച്ച് അത് വളരെ ചെറിയ കഷണങ്ങളാക്കി, അരുളിക്കയിൽ വച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള മെത്രാസന പള്ളികളിലേക്ക് കൊടുത്തയയ്ക്കുകയുണ്ടായി. ഇപ്പോൾ സഭയിലെ മറ്റുചില പ്രമുഖ ദൈവാലയങ്ങളിലും ഈ തിരുശേഷിപ്പുണ്ട്. ദുഃഖവെള്ളിയാഴ്ചകളിൽ കേരളത്തിലും വിശ്വാസികൾ കർത്താവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി, നന്മയും സമാധാനവും മാനസാന്തരവും പാപമോചനവും മോക്ഷപ്രത്യാശയും നേടി വരുന്നുണ്ട്. നമുക്ക് പ്രാർത്ഥിക്കാം. വി.കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ തമ്പുരാനേ… പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ….
ഫാ. ജെ. പുല്ലോപ്പിള്ളിൽ സി.എം.ഐ.

Leave a comment