വിശുദ്ധ മരിയ ഗോരേത്തിയേപ്പോലെ, വിശുദ്ധി കാത്തുസൂക്ഷിക്കാനായി, 13 വയസ്സിൽ തന്റെ ജീവൻ ബലിയായി നൽകിയ വാഴ്ത്തപ്പെട്ട ലോറ വിക്കുണ!!
ജൂൺ 2, 1901. അന്ന് ലോറ വിക്കുണയുടെ ആദ്യകുർബ്ബാന സ്വീകരണദിവസമായിരുന്നു. പത്ത് വയസ്സായിരുന്നു അവൾക്ക്. തന്റെ സ്വന്തം കൈകൊണ്ട് തുന്നിയ വെള്ളയുടുപ്പുമായി അവളുടെ അമ്മ ജുനിനിൽ സലേഷ്യൻസ് നടത്തുന്ന ബോർഡിങ് സ്കൂളിൽ എത്തി. ഏതെങ്കിലും കുറ്റങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ മാപ്പുതരാൻ ലോറ അമ്മയോട് അപേക്ഷിച്ചു. ഈശോയെ സ്വീകരിച്ചതിന് ശേഷം താഴെയുള്ള തീരുമാനങ്ങളോടൊപ്പം അവൾ തന്നെത്തന്നെ ഈശോക്ക് സമർപ്പിച്ചു.
1) ഓ എന്റെ ദൈവമേ, എന്റെ ജീവിതം മുഴുവനും വഴിയായി അങ്ങയെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് എന്റെ ആത്മാവും ഹൃദയവും എന്നെ മുഴുവനായും ഞാൻ അങ്ങേക്ക് തരുന്നു.
2) അങ്ങയെ പാപം വഴി എതിർക്കുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് അങ്ങയിൽ നിന്ന് എന്നെ അകറ്റുന്ന എല്ലാറ്റിനോടും വിരക്തി പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
3) അങ്ങ് അറിയപ്പെടാനും സ്നേഹിക്കപ്പെടാനും, ഓരോ ദിവസവും പ്രത്യേകിച്ച് എന്റെ വീട്ടുകാർ വഴിയായി അങ്ങ് നേരിടുന്ന നിന്ദനങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ, എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
4) എന്റെ ദൈവമേ, സ്നേഹവും ഇന്ദ്രിയനിഗ്രഹവും ത്യാഗവും നിറഞ്ഞ ഒരു ബലിജീവിതം എനിക്ക് തരണമേ.
അവളുടെ അമ്മ അന്നേ ദിവസം കുമ്പസാരിക്കുകയോ ദിവ്യകാരുണ്യസ്വീകരണം നടത്തുകയോ ചെയ്തില്ലെന്നുള്ളത് അവളിൽ ചെറിയ സങ്കടം അവശേഷിപ്പിച്ചു.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ.അവൾ ജനിച്ചത് 1891, ഏപ്രിൽ 5ന് ആയിരുന്നു. ചിലിയിൽ വിപ്ലവത്തിന്റെയും പോരാട്ടത്തിന്റെയും കാലഘട്ടമായിരുന്നു അത്. മെയ് 24ന് സെന്റ് ആൻസ് പള്ളിയിൽ വെച്ച്, ജോസഫ് ഡോമിനിക് വിക്കുണയുടെയും മെർസേഡിസ് പിനോയുടെയും മകളായ ലോറ കാർമെന് മാമോദീസ കൊടുക്കുമ്പോൾ, വെള്ളവസ്ത്രം സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫാദർ ബെർണാർഡോ ആ കുഞ്ഞിനോട് പറഞ്ഞു, നിത്യജീവിതത്തിലേക്കായി ദൈവത്തിന്റെ നീതിന്യായക്കോടതിസമക്ഷം എത്തുന്നതുവരെ കറയൊന്നും കൂടാതെ അതിനെ നിർമ്മലമായിതന്നെ സൂക്ഷിക്കാൻ. ധാരാളം ക്ളേശങ്ങൾക്കിടയിൽ പെട്ടെങ്കിലും ധീരതയോടെ പൊരുതി തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അവൾക്ക് കഴിഞ്ഞു.
രാജ്യത്തെ കഠിനസാഹചര്യങ്ങളെ തുടർന്ന് നാടുവിട്ട ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ടായി. താമസിയാതെ ലോറയുടെ പിതാവ് മരിക്കുമ്പോൾ അമ്മക്ക് 23 വയസ്സായിരുന്നു. വസ്ത്രങ്ങൾ തുന്നിക്കൊണ്ട് മെർസേഡിസ് ജീവിതോപാധി ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ കുറച്ചു കള്ളന്മാർ കടയിലെ എല്ലാം എടുത്തുകൊണ്ടുപോയി. ഹതാശയായ മെർസേഡിസ് ഉള്ളതെല്ലാം കെട്ടിപ്പറുക്കി മക്കളോടൊപ്പം അർജെന്റിന ലക്ഷ്യമാക്കി യാത്രയായി, ലാസ് ലാഗാസിലെത്തി.
വെള്ളപ്പൊക്കം പ്രശ്നമായപ്പോൾ സമ്പന്നനായ മാനുവൽ മോറ എന്നയാൾ അവർക്ക് അഭയം നൽകി. കുട്ടികളുടെ പഠിത്തതിന്റെ ചിലവ് വഹിക്കാമെന്നേറ്റു. തന്റെ അവസാന ആശ്രയമായി മെർസേഡിസ് അയാളെ കണ്ടു. അയാൾ വിവാഹം കഴിക്കുമെന്ന് വിചാരിച്ചു അയാളുടെ കൂടെ കൂടിയെങ്കിലും വെപ്പാട്ടിയെപോലെ കഴിയാനായിരുന്നു യോഗം. ഒരു കുറ്റവാളിയുടെ മനസ്സിന് ഉടമയായിരുന്ന മാനുവൽ മോറക്ക് ജയിൽ വാസം പുത്തരിയായിരുന്നില്ല. കീഴിൽ പണിയെടുക്കുന്നവരോട് ക്രൂരമായ പെരുമാറ്റമായിരുന്നു.
ജനുവരി 21, 1900 ൽ മെർസേഡിസ് തന്റെ മക്കളെ ജുനിൻ എന്ന സ്ഥലത്തുള്ള സലേഷ്യൻ ബോർഡിങ് സ്കൂളിൽ ചേർത്തു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്നറിയപ്പെട്ടിരുന്ന സിസ്റ്റേഴ്സ് ആണ് അത് നടത്തിയിരുന്നത്. അവധിദിനങ്ങൾ ആയിരുന്നെങ്കിലും മാനുവൽ മോറയിൽ നിന്ന് മക്കളെ ദൂരത്തെത്തിക്കാൻ കൂടിയാണ് നേരത്തെ തന്നെ അവൾ മക്കളെ അവിടെ ആക്കിയത്.
ലോറ വളരെയധികം സന്തോഷവതിയായി. സ്നേഹവും പ്രാർത്ഥനയും സമാധാനവും ആ കോൺവെന്റിൽ നിറഞ്ഞുനിന്നിരുന്നു . അവളെ ശരിയായി നയിച്ച കുമ്പസാരക്കാരൻ ഫാദർ ക്രെസ്റ്റനെല്ലോ പിന്നീട് പറഞ്ഞു, “സ്കൂളിൽ ചേരുന്നതിന് മുൻപ് ലോറയുടെ സ്വഭാവം മാതൃകാപരമായിരുന്നെങ്കിൽ, സിസ്റ്റർസിനെയും മതപരമായ കാര്യങ്ങളും അറിയാൻ തുടങ്ങിയ ദിവസം മുതൽ അവൾ നന്മയിലും ശുദ്ധതയിലും വളരാനും തുടങ്ങി“.
മെർസെദീറ്റാസ് എന്നായിരുന്നു ലോറയുടെ കൂട്ടുകാരിയുടെ പേര്. ഒരു ദിവസം രണ്ടാളും കൂടി പടർന്നു കിടക്കുന്ന പൂപ്പന്തലിന് വടി കൊണ്ട് ഊന്ന് കൊടുക്കുകയായിരുന്നു. തോട്ടത്തിന്റെ ഭംഗി കുറയുമെന്ന് അറിയാമായിരുന്ന കൂട്ടുകാരി അതിന് മടിച്ചു. പക്ഷേ സിസ്റ്ററിന്റെ ആജ്ഞ അനുസരിക്കാതെ നിവൃത്തിയില്ല.അനുസരണക്കേട് കാണിക്കരുതെന്ന് ലോറ അവളോട് പറഞ്ഞു. കുത്തിനിർത്തുന്ന വടിയോട് അനുസരണമുള്ളവരായി റോസപ്പൂക്കൾ പുഷ്പിക്കുന്നത് പോലെ അവരും അധികാരികളുടെ വാക്കുകൾ ദൈവഹിതം ആയി അനുസരിക്കണമല്ലോ. എന്തായാലും കുറേ കഴിഞ്ഞ് അവൾ കുത്തിനിർത്തിയ വടി പുഷ്പിക്കുകയും ‘ അനുസരണത്തിന്റെ വടി‘ എന്ന പേര് അതിന് ലഭിക്കുകയും ചെയ്തു. അവളുടെ മരണശേഷം ആ പൂപ്പന്തലിൽ നിന്ന് പൂക്കൾ ശേഖരിക്കാൻ കൂട്ടുകാർ മത്സരിച്ചു.
ആദ്യകുർബ്ബാന സ്വീകരണ സമയത്ത്, വിവാഹമെന്ന കൂദാശയുടെ ഉറപ്പില്ലാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നത് തെറ്റാണെന്ന ബോധം അവൾക്ക് കിട്ടി. അവളുടെ അമ്മയുടെ പാപത്തെ കുറിച്ചോർത്ത് അവൾ ബോധം കെട്ടുവീണു.
മരിയൻ സൊഡാലിറ്റിയിൽ ചേരാൻ സാധിച്ചതിലും അതിന്റെ മെഡൽ ലഭിച്ചപ്പോഴും അവൾക്ക് അളവറ്റ സന്തോഷമുണ്ടായി.പാപം ചെയ്യുന്നതിനേക്കാൾ മരിക്കാനുള്ള ചിന്ത അവളിൽ രൂഢമൂലമായി.
അവധിക്ക് മക്കളെ കൊണ്ടുപോകാൻ മെർസേഡിസ് വന്നു. അപകടം ചാരത്തെത്തിയത് അവർ അറിഞ്ഞില്ല. വഷളനായ മാനുവൽ മോറ അവളിൽ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അവൾ സർവ്വശക്തിയും ഉപയോഗിച്ച് അയാളെ ചെറുത്തുനിന്നു. പക്ഷെ അയാൾ തോറ്റു മടങ്ങുന്നവൻ ആയിരുന്നില്ല.
ഒരു ആഘോഷത്തിൽ വെച്ച് മാനുവൽ മോറ ലോറയെ അയാൾക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചു. അവൾ നിരസിച്ചു. ഉറക്കെ അയാൾ വിളിച്ചപ്പോഴും അവളുടെ ഉത്തരം ഉറച്ച ‘ഇല്ല‘ ആയിരുന്നു. സ്വന്തം വീട്ടിൽ ആളുകളുടെ മുന്നിൽ വെച്ച് അപമാനിതനായ അയാൾ അവളെ വീടിനു പുറത്താക്കി. ഒന്ന് പോയി നൃത്തം ചെയ്യാൻ പിന്നാലെ നടന്ന് അമ്മ പറഞ്ഞെങ്കിലും അവൾ ചെവി കൊടുത്തില്ല. തിന്മ വിചാരിക്കുന്ന ഒരാളോടൊപ്പം നൃത്തം ചെയ്യാൻ അവൾക്ക് സമ്മതമായിരുന്നില്ല.
മാനുവൽ മോറ ദേഷ്യം കൊണ്ട് പുകഞ്ഞു. പ്രതികാരം ചെയ്യുമെന്ന് നിശ്ചയിച്ചു. അവളോട് വളരെ മര്യാദ കെട്ട രീതിയിൽ പെരുമാറി. സ്കൂൾ ഫീസ് കൊടുക്കില്ലെന്ന് അയാൾ പറഞ്ഞെങ്കിലും, സ്കൂളിൽ ചെറിയ പണികൾ ചെയ്‌താൽ അടുത്ത അഞ്ചു വർഷത്തേക്ക് ഫീസ് അടക്കേണ്ടെന്ന് സിസ്റ്റർ ആഞ്ചല പറഞ്ഞത് അവൾക്ക് വലിയ ആശ്വാസമായി. സന്തോഷത്തോടെ അവൾ പണികൾ ചെയ്തു. ഒരു സന്യാസിനി ആവാൻ അവൾ വളരെ ആഗ്രഹിച്ചു അതിന് അപേക്ഷ കൊടുത്തെങ്കിലും അവളുടെ അമ്മയുടെ കാര്യങ്ങൾ പരിഗണിച്ച് അത് നിരസിക്കപ്പെട്ടു. പിന്മാറാൻ ഒരുക്കമല്ലാതിരുന്ന ലോറ കുമ്പസാരക്കാരന്റെ അനുമതി വാങ്ങി രഹസ്യമായി വ്രതവാഗ്ദാനം ചെയ്തു, ആദ്യകുർബ്ബാനസ്വീകരണത്തിന് ശേഷം.
ആടുകൾക്കായി ജീവൻ അർപ്പിയ്ക്കുന്ന നല്ല ഇടയനെ പറ്റി കേട്ട പ്രസംഗം അവളെ വളരെയധികം സ്വാധീനിച്ചു. അമ്മയുടെ മാനസാന്തരത്തിനായി തന്റെ ജീവൻ സമർപ്പിക്കാൻ ലോറ ആഗ്രഹിച്ചു. ഏറെ പ്രാർത്ഥനക്കും വിചിന്തനത്തിനും ശേഷം അവൾക്ക് അതിനായി കുമ്പസ്സാരക്കാരൻ അച്ചന്റെ അനുമതി ലഭിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞു, “സന്തോഷത്തിന്റെയും പ്രത്യാശയുടെയും കണ്ണീർ പൊഴിച്ചുകൊണ്ട്, തന്റെ അമ്മയുടെ ആത്മരക്ഷക്കായി അവൾ ഈശോക്കും മറിയത്തിനും തന്നെത്തന്നെ ബലിയായി സമർപ്പിച്ചു “.
അതിന് ശേഷം അവളുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 1903 സെപ്റ്റംബറിൽ ഗുരുതരമായി അസുഖബാധിതയായപ്പോൾ മെർസേഡിസ് അവളെ കൂട്ടിക്കൊണ്ട് പോയി. കുർബ്ബാനയിൽ നിന്നും ആത്മീയനിയന്താവായ കുമ്പസാരക്കാരനിൽ നിന്നും സിസ്റ്റേഴ്സിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നത് അവളുടെ രോഗം വർദ്ധിപ്പിച്ചു. അതുകൊണ്ട് നവംബറിൽ മെർസേഡിസ് സ്‌കൂളിനടുത്ത് രണ്ട് മുറിയുള്ള വീട് വാടകക്കെടുത്തു. അമലോൽഭവമാതാവിന്റെ തിരുന്നാളിനൊരുക്കമായി ലോറ നൊവേനകളിൽ പങ്കെടുത്തെങ്കിലും ഡിസംബർ 8 ന് എണീക്കാൻ ആവാത്ത വിധം കിടപ്പിലായിരുന്നു.
പെട്ടെന്നൊരു ദിവസം, 1904 ജനുവരി 16 ന് മാനുവൽ മോറ കടന്നുവന്നു. ലോറയോടൊപ്പം രാത്രി കഴിയണമെന്ന് പറഞ്ഞു. മെർസേഡിസ് എതിർത്തെങ്കിലും അതൊന്നും അയാൾ ചെവിക്കൊണ്ടില്ല. സർവ്വശക്തിയും എടുത്ത് ലോറ പറഞ്ഞു, “ഇയാൾ പോകുന്നില്ലെങ്കിൽ ഞാൻ സിസ്റ്റേഴ്സ്ന്റെ അടുത്തേക്ക് പോവുകയാണ്“ എന്നും പറഞ്ഞു കോൺവെന്റിന് നേരെ ഓടി. മാനുവൽ മോറ പിന്നാലെയോടി അവളെ പിടിച്ച് കഠിനമായി അടിച്ചു. ഭാഗ്യത്തിന് വേറെ ഒരു സ്ത്രീ വരുന്നത് കണ്ട് അയാൾ തിടുക്കത്തിൽ കുതിരപ്പുറത്തു കയറി പോയി.
എല്ലാവരും കൂടി ലോറയെ കിടക്കയിൽ കൊണ്ടുകിടത്തി. പിന്നെ അവൾക്ക് തനിയെ എണീക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 18 ന് അവൾ കുമ്പസാരിച്ചു. 22ന് അന്ത്യകൂദാശകൾ കൈക്കൊണ്ടു. 5 മണി ആയപ്പോൾ അമ്മയെ വിളിച്ചു. മെർസേഡിസ് ഓടി അടുത്തേക്ക് വന്നു. “എന്റെ മോളെ“ കരഞ്ഞു കൊണ്ടവൾ ചോദിച്ചു, “നീ എന്നെ തനിച്ചാക്കി പോവുകയാണോ?“
“അതേ അമ്മേ , ഞാൻ മരിക്കുകയാണ്. ഞാൻ ഈശോയിൽ നിന്ന് ഇത് ചോദിച്ചുമേടിച്ചതാണ്. അമ്മ ദൈവത്തിലേക്ക് മടങ്ങിവരാനായി ഞാൻ എന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചിട്ട് രണ്ടു വർഷം ആകുന്നു. അമ്മേ , അമ്മ മാനസാന്തരപ്പെടുന്നത് കണ്ട് ആനന്ദത്തോടെ മരിക്കുന്നതിനുള്ള ഭാഗ്യം എനിക്ക് തരില്ലേ? “
ഉള്ളം നൊന്ത് മെർസേഡിസ് പൊട്ടിക്കരഞ്ഞു. “ഈ ഞാനോ? ഇത്രയും നീണ്ട നിന്റെ സഹനത്തിനും ഈ മരണത്തിനും കാരണം ഞാനാണോ മോളെ? എന്റെ പ്രിയ ലോറ, ദൈവം സാക്ഷി. നീ ചോദിച്ചത് ഞാൻ വാക്ക് തരുന്നു. എനിക്ക് മാപ്പ് തരൂ“.
ലോറ ക്രൂശിതരൂപം മുത്തി അവളുടെ ഹൃദയത്തോട് ചേർത്തു. “നന്ദി ഈശോയെ, നന്ദി മാതാവേ. വളരെയധികം സന്തോഷവതിയായി ഞാൻ മരിക്കുന്നു“. അതായിരുന്നു അവസാന വാക്കുകൾ.
അർജന്റീനയിൽ ബഹിയ ബ്ലാങ്കയിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ ചാപ്പലിൽ അവളുടെ ഭൗതികാവശിഷ്ടങ്ങളുണ്ട്. 1988, സെപ്റ്റംബർ 3ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.
മെർസേഡിസ് വാക്കു പാലിച്ചു. ലോറയുടെ ശവസംസ്കാരദിവസം അവൾ കൂദാശകൾ സ്വീകരിച്ചു. മാനുവൽ മോറയെ വിട്ടകന്നു.
വിശുദ്ധിയുടെ പരിമളം പരത്തിയ കുഞ്ഞുപൂവ് ലോറ വിക്കുണയുടെ തിരുന്നാൾ ആശംസകൾ.
ജിൽസ ജോയ്