ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയും വി. മാർഗരറ്റിനു കിട്ടിയ ദർശനങ്ങളും
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനമനുസരിച്ച് (CCC 478), തിരുഹൃദയ ഭക്തി വെറുമൊരു ചിത്രത്തോടുള്ള ഭക്തിയല്ല; മറിച്ച് കുരിശിൽ കുന്തത്താൽ തുറക്കപ്പെട്ട (യോഹന്നാൻ 19:34) ദൈവപുത്രനായ ഈശോ ക്രിസ്തുവിന്റെ ജീവനുള്ള തിരുഹൃദയത്തോടുള്ള ആരാധനയും, മനുഷ്യരോടുള്ള അവിടുത്തെ അനന്തസ്നേഹത്തിന്റെ അടയാളവുമാണ്.
തിരുഹൃദയ ഭക്തിയുടെ വേരുകൾ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലേക്കും നിരവധി വിശുദ്ധരുടെ ആത്മീയ പാരമ്പര്യങ്ങളിലേക്കും എത്തിച്ചേരുന്നുവെങ്കിലും, ഈ ഭക്തിയുടെ ലോകവ്യാപക പ്രചാരണത്തിൽ നിർണായക പങ്കുവഹിച്ചത് ഫ്രാൻസിലെ Paray-le-Monial എന്ന സ്ഥലത്തുള്ള വിസിറ്റേഷൻ മഠത്തിൽ വിശുദ്ധ Margaret Mary Alacoque-യ്ക്ക് ലഭിച്ച ദർശനങ്ങളാണ്.
1673 ഡിസംബർ 27-ന്, ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്റർ മാർഗരറ്റ് മേരിക്ക് ഈശോ പ്രത്യക്ഷപ്പെടുകയും, തന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുകയും, തന്റെ തിരുഹൃദയത്തോടുള്ള ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കാൻ ക്ഷണിക്കുകയും ചെയ്തു. അവളുടെ ആത്മീയ രേഖകളിൽ, തന്റെ ഹൃദയം ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്താൽ സ്നേഹത്തിൽ നിറയ്ക്കപ്പെട്ട ഒരു ആത്മീയ അനുഭവം അവൾ വിവരിക്കുന്നു.
പിന്നീട് ഈ ദർശനങ്ങൾ നടന്ന മഠചാപ്പൽ “Chapelle des Apparitions” (അപ്പാരിഷൻസ് ചാപ്പൽ) എന്ന പേരിൽ പ്രസിദ്ധമാവുകയും ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഈ ദർശനങ്ങളിലൂടെ ഈശോ വി. മാർഗരറ്റിനു നൽകിയ തിരുഹൃദയ ഭക്തിയിലൂടെ ലഭിക്കുന്ന 12 വാഗ്ദാനങ്ങൾ ഇവയാണ്:
അവരുടെ അവസ്ഥകൾക്ക് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും.
അവരുടെ കുടുംബങ്ങളിൽ സമാധാനം സ്ഥാപിക്കും.
അവരുടെ ദുഃഖങ്ങളിൽ ഞാൻ ആശ്വാസമായിരിക്കും.
ജീവിതത്തിലും മരണസമയത്തും ഞാൻ അവരുടെ അഭയസ്ഥാനമായിരിക്കും.
അവരുടെ പരിശ്രമങ്ങളെ സമൃദ്ധമായി ആശീർവദിക്കും.
പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അക്ഷയ ഉറവ കണ്ടെത്തും.
മന്ദഭക്തർ തീക്ഷ്ണതയുള്ളവരായി മാറും.
തീക്ഷ്ണതയുള്ളവർ വിശുദ്ധിയിലേക്ക് അതിവേഗം വളരും.
എന്റെ തിരുഹൃദയത്തിന്റെ ചിത്രം ആദരിക്കുന്ന വീടുകളെ ഞാൻ ആശീർവദിക്കും.
കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള കൃപ വൈദികർക്ക് നൽകും.
ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കും.
തുടർച്ചയായി ഒൻപത് ആദ്യ വെള്ളിയാഴ്ചകളിൽ യോഗ്യമായി വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് അന്തിമ അനുതാപത്തിനും രക്ഷയ്ക്കും ആവശ്യമായ കൃപ ഞാൻ നൽകും.
തിരുഹൃദയ ഭക്തി സഭയിൽ കൂടുതൽ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് 1856-ൽ ഒൻപതാം പിയൂസ് മാർപാപ്പ തിരുഹൃദയ തിരുനാൾ സർവ്വലോകസഭയിലേക്ക് വ്യാപിപ്പിച്ചതോടെയാണ്. 1920-ൽ പതിനഞ്ചാം ബെനഡിക്ട് മാർപാപ്പ വിശുദ്ധ മാർഗരറ്റ് മേരിയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും, 1928-ൽ പിയൂസ് പതിനൊന്നാമൻ മാർപാപ്പ തന്റെ Miserentissimus Redemptor എന്ന വിജ്ഞാപനത്തിൽ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം വീണ്ടും ഊന്നിപ്പറയുകയും ചെയ്തു.
അതുകൊണ്ട് നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം:
“ഈശോയുടെ അതിമധുരമായ തിരുഹൃദയമേ, എന്റെമേൽ അലിവായിരിക്കണമേ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ…..
Source: Sunil Vithayathil


Leave a Reply