പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം

പതിമൂന്നാം തീയതി

Mother Mary PNG 18

“യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16)

ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം

മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്.

വി.ബൊനവെന്തുര പറയുന്നു: “ദൈവത്തിനു കുറേക്കൂടി പരിപൂര്‍ണമായ മാലാഖമാരേയോ മഹത്തരമായ പ്രപഞ്ചത്തെയോ കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗത്തെ തന്നെയുമോ സൃഷ്ടിക്കുവാന്‍ കഴിയും. എന്നാല്‍ ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണയായ ഒരു അമ്മയെ സൃഷ്ടിക്കുക സാധ്യമല്ല.” ദൈവം മനുഷ്യനു പ്രദാനം ചെയ്തിരിക്കുന്ന എല്ലാ വിശേഷ വരങ്ങളിലും വച്ച് മഹോന്നതമായത് ദൈവമാതൃത്വമാണ്. മറ്റെല്ലാ വശങ്ങളും ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന് പറയാം. മറിയത്തിന്‍റെ അമലോത്ഭവവും നിത്യകന്യാത്വവുമെല്ലാം ദൈവമാതൃത്വത്തെ പ്രതിയാണ് അവര്‍ക്ക് നല്‍കപ്പെട്ടത്‌.

ദൈവമാതൃത്വം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്വമാണ്. മറിയത്തെ ദൈവമാതാവായി നാം കണക്കാക്കുന്നിലെങ്കില്‍ നമ്മുടെ വിശ്വാസം യുക്തിഹീനമാണ്. മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നവര്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ മറ്റു പല സത്യങ്ങളെയും നിഷേധിക്കുന്നു. എന്നാല്‍ ദൈവമാതൃത്വം അംഗീകരിച്ചാല്‍ ‍മറ്റു വിശ്വാസ സത്യങ്ങളും അംഗീകരിക്കുവാന്‍ എളുപ്പമുണ്ട് താനും.

ജനിപ്പിക്കുക, പ്രസവിക്കുക മുതലായവ നാം വ്യക്തിയിലാണ് ആരോപിക്കുന്നത്. സ്വാഭാവിക ജനനത്തില്‍ മാതാപിതാക്കന്മാരുടെ പങ്ക് ശിശുവിന്‍റെ ശരീര രൂപീകരണമാണ്. അപ്രകാരം രൂപീകൃതമാകുന്ന ശരീരത്തില്‍ ദൈവം ആത്മാവിനെ നിവേശിപ്പിക്കുമ്പോള്‍ അത് വ്യക്തിയായിത്തീരുന്നു. എങ്കിലും നാം മാതാപിതാക്കന്മാരെക്കുറിച്ച് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ മാതാവ്, പിതാവ് എന്നല്ല പറയുന്നത്. ഇതുപോലെ പ.കന്യകയും മാംസമായി അവതരിച്ച ദൈവവചനത്തിന്‍റെ മാതാവ് അഥവാ ദൈവമാതാവ് എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്കു പറയാന്‍ സാധിക്കും.

മറ്റു മാതാക്കളെപ്പോലെ മറിയവും തന്‍റെ ശിശുവിന് മനുഷ്യത്വം മാത്രമാണ് നല്‍കിയത്. എന്നിരുന്നാലും മനുഷ്യസ്വഭാവം സ്വീകരിച്ചത് ദൈവിക വ്യക്തിയാണ്. അതിനാല്‍ മറിയം ദൈവമാതാവാണ്. സാധാരണ മാതൃത്വത്തിനാവശ്യമായ ദാമ്പത്യ ധര്‍മ്മാനുഷ്ഠാനം മറിയത്തില്‍ സംഭവിച്ചിട്ടില്ല. ബാക്കിയുള്ള മാതൃത്വത്തിന്‍റേതായ കടമകള്‍ എല്ലാം അവള്‍ നിര്‍വഹിച്ചു.

മറിയം ദൈവസുതനെ ഒമ്പതു മാസക്കാലം സ്വന്തം ഉദരത്തില്‍ സംവഹിക്കുകയും സ്വരക്തത്താല്‍ പരിപോഷിപ്പിക്കുകയും ചെയ്തു. പ്രസവാനന്തരം സ്നേഹവും കരുതലും നല്‍കി പരിപോഷിപ്പിക്കുകയും ചെയ്തു. ആകയാല്‍ ദൈവമായ മിശിഹാ, അവളുടെ മാംസത്തിന്‍റെ മാംസവും രക്തത്തിന്‍റെ രക്തവുമാണെന്നു മേരിക്ക് പറയുവാന്‍ സാധിക്കും.

സംഭവം

ഹെന‍്റി ഗ്വനിയര്‍ (Henry Guiner) എന്ന പണ്ഡിതന്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 1862 ആണ്ടു മുതല്‍ നാല്‍പ്പതു വര്‍ഷക്കാലത്തെയ്ക്കു ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ സമീപത്ത് എന്‍റെ വേനല്‍ക്കാല വസതിയില്‍ ഞാന്‍ വിശ്രമിച്ചു വരികയാണ്. ലൂര്‍ദ്ദിലെ പട്ടണത്തില്‍ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ വച്ച് അനേകായിരം തീര്‍ത്ഥാടകരുടെയും അനേകം രോഗികളുടെയും ഗമന നിര്‍ഗ്ഗമന‍ങ്ങള്‍ ഞാന്‍ കണ്ടു. വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു പലരേയും പോലെ ഞാന്‍ അവിശ്വാസമുള്ളവനായിരുന്നു.

വളരെ ജോലിത്തിരക്കുള്ളവനും സമയം ഒട്ടും നഷ്ടപ്പെടുത്തുവാന്‍ പറ്റില്ലാത്ത ഒരാളാണ് താന്‍ എന്നായിരുന്നു എന്‍റെ ഭാവം. അലക്ഷ്യതയും മുന്‍വിധിയും നിമിത്തം മുപ്പതു വര്‍ഷക്കാലത്തേയ്ക്കു ലൂര്‍ദിലെ ഏറ്റവും വിലയുള്ള സാക്ഷ്യങ്ങളെ വകവയ്ക്കാതെ ജീവിച്ചു. എതിര്‍ക്കാനാവാത്ത ശക്തിയോടു കൂടിയ തെളിവുകളും ഏറ്റവും ആശ്ചര്യവഹമായി കൂടെക്കൂടെ നടന്നു കൊണ്ടിരുന്ന രോഗശമനങ്ങളും പ്രബലമായി. അത് എന്നില്‍ സ്വാധീനശക്തി ചെലുത്തി.

ഒടുവില്‍ എന്‍റെ ശിരസ്സു കുനിക്കുകയും എനിക്കുണ്ടായ ബോധ്യത്തെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതങ്ങളുടെ പരിശോധനയ്ക്കു വേണ്ടിയുള്ള ഈ ഹോസ്പിറ്റലില്‍ ഞാന്‍ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായവയെ സകല അത്ഭൂതങ്ങളും സത്യമാണെന്നു സകലരെയും ഞാന്‍ ഇപ്പോള്‍ അറിയിച്ചു കൊള്ളുന്നു.

പ്രാര്‍ത്ഥന

ദൈവമേ, അങ്ങ് പ. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്ക് ഞങ്ങള്‍ കൃതജ്ഞത പറയുന്നു. ദൈവജനനി, അങ്ങ് സര്‍വ സൃഷ്ടികളിലും ഉന്നതയാണ്. അങ്ങ് ഞങ്ങളുടെ അഭിമാനപാത്രവുമത്രേ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്‍റെ യഥാര്‍ത്ഥ അനുയായികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്‍റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവന്ന്, നിന്‍റെ  സഹായം തേടി, നിന്‍റെ മാധ്യസ്ഥം അപേഷിച്ചവരിൽ ഒരുവനെ യെങ്കിലും നീ ഉപേഷിച്ചതായി ലോകത്തിൽ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ മറിയമേ, ദയയുള്ള മാതാവേ, ഈ  വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ  തൃപ്പാദത്തിങ്കൽ  ഞാന്‍  അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്‍റെ  ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ  തിരുസന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്‍റെ  മാതാവേ എന്‍റെ  അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ. ആമ്മേൻ.

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക).

 ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, കര്‍ത്താവേ…

മിശിഹായെ! അനുഗ്രഹിക്കണമേ, മിശിഹായെ…

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, മിശിഹായെ…

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ, മിശിഹായെ…

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി,

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ കൃപ ചെയ്ത് രക്ഷിച്ച് കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ഉണ്ണിയീശോയേ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ.

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading