റോമിന്റെ ചരിത്രത്തിൽ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും അതുല്യമായ സാക്ഷ്യമായി നിലകൊള്ളുന്ന വിശുദ്ധനാണ് ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസ്. ഓഗസ്റ്റ് 10-ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കുന്നു.
അന്ന് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സ്പെയിനിലെ ഹ്യൂസ്കയിലുള്ള ലൊറെറ്റോ എന്ന സ്ഥലത്താണ് ലോറൻസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഒറൻസിയോസും പേഷ്യൻസിയയും കർഷകരും ഉത്തമ ക്രൈസ്തവരുമായിരുന്നു. പാരമ്പര്യമനുസരിച്ച് പിന്നീട് സഭ ഇവരെയും വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
യുവാവായിരുന്ന ലോറൻസിനെ, സ്പെയിൻ സന്ദർശിച്ചിരുന്ന ഭാവി മാർപാപ്പാ സിക്സ്റ്റസ് രണ്ടാമൻ ഒരിക്കൽ പരിചയപ്പെട്ടു. ലോറൻസിന്റെ വിശ്വാസവും ബുദ്ധിശക്തിയും ആത്മീയ തീക്ഷ്ണതയും അദ്ദേഹത്തെ ആകർഷിച്ചു, അതിനാൽ അദ്ദേഹത്തെ റോമിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സിക്സ്റ്റസ് രണ്ടാമൻ ലോറൻസിനെ റോമിലെ ഏഴ് ഡീക്കന്മാരിൽ ഒരാളായി നിയമിച്ചു. സഭയുടെ സമ്പത്തുകളുടെ പരിപാലനവും, പ്രത്യേകിച്ച് ദരിദ്രർക്കും രോഗികൾക്കും അനാഥർക്കും ആവശ്യക്കാരായ ക്രൈസ്തവർക്കും വേണ്ട സഹായത്തിന്റെ ചുമതലയും അദ്ദേഹത്തിന് നൽകി.
രക്തസാക്ഷിത്വത്തിന്റെ നിഴലിൽ
ക്രിസ്തുവിശ്വാസികൾക്കെതിരായ പീഡനം ശക്തമായിരുന്ന കാലമായിരുന്നു അത്. ക്രിസ്ത്യാനികൾക്കെതിരെ കഠിനമായ നടപടികൾ സ്വീകരിക്കാൻ റോമൻ ചക്രവർത്തിയായ വലേറിയൻ ഉത്തരവിട്ടു. ക്രിസ്ത്യാനിയാണെന്ന് പ്രഖ്യാപിക്കുന്ന ആരെയും വധിക്കണമെന്നായിരുന്നു കല്പന.
ക്രിസ്തു വർഷം 258 ആഗസ്റ്റ് 6-ന് റോമിലെ ഒരു സെമിത്തേരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കെ സിക്സ്റ്റസ് രണ്ടാമൻ മാർപാപ്പ പിടിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം നാല് ഡീക്കന്മാരും രക്തസാക്ഷികളായി.
തന്റെ ഗുരുവിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ലോറൻസും അറിഞ്ഞു. പാരമ്പര്യം പറയുന്നത്, ലോറൻസ് പാപ്പായോട് ഇങ്ങനെ ചോദിച്ചുവെന്നാണ്:
“പിതാവേ, അങ്ങ് പോകുമ്പോൾ അങ്ങയുടെ ഡീക്കനായ എന്നെ കൂടെ കൊണ്ടുപോകുന്നില്ലേ?”
മാർപാപ്പാ മറുപടി നൽകി:
“മകനേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ നീയും എന്നെ അനുഗമിക്കും.”
തന്റെ ഗുരുവിനോടും ക്രിസ്തുവിനോടും കൂടെ സ്വർഗീയ മഹത്വത്തിലേക്ക് പോകാനുള്ള അവസരം അടുത്തെത്തിയെന്നറിഞ്ഞ് ലോറൻസ് സന്തോഷിച്ചു.
സഭയുടെ നിധി ആരാണ്?
മാർപാപ്പായുടെ മരണശേഷം റോമിലെ സഭയുടെ സമ്പത്ത് പിടിച്ചെടുക്കാൻ ഭരണകൂടം ശ്രമിക്കുമെന്ന് ലോറൻസ് മനസ്സിലാക്കി. അതിനാൽ സഭയുടെ കൈവശമുണ്ടായിരുന്ന പണം അദ്ദേഹം ശേഖരിച്ചു. സ്വർണപാത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വിറ്റുകിട്ടിയ പണം ദരിദ്രർക്കും രോഗികൾക്കും വിധവകൾക്കും അനാഥർക്കും വിതരണം ചെയ്തു.
പാരമ്പര്യമനുസരിച്ച്, അന്ത്യ അത്താഴത്തിൽ ഈശോ ഉപയോഗിച്ച വിശുദ്ധ പാനപാത്രം മാർപാപ്പാമാരുടെ കൈവശം സൂക്ഷിച്ചിരുന്നതായി കരുതപ്പെടുന്നു. റോമൻ അധികാരികൾ അത് പിടിച്ചെടുക്കാതിരിക്കാൻ വിശുദ്ധ ലോറൻസ് അതു തന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന സ്പെയിനിലേക്ക് അയച്ചുവെന്നും ഒരു പുരാതന പാരമ്പര്യമുണ്ട്.
ഇതിനിടയിൽ റോമിലെ ഒരു ഉദ്യോഗസ്ഥൻ ലോറൻസിനെ വിളിപ്പിച്ചു:
“ക്രിസ്ത്യാനികളുടെ സഭയിൽ സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും വിലപിടിപ്പുള്ള വിളക്കുകളും ഉണ്ടെന്ന് എനിക്കറിയാം. അവയെല്ലാം ശേഖരിച്ച് എനിക്ക് കൊണ്ടുവരിക. ചക്രവർത്തിക്ക് യുദ്ധത്തിനായി പണം ആവശ്യമുണ്ട്.”
ലോറൻസ് ശാന്തമായി മറുപടി പറഞ്ഞു:
“എനിക്ക് മൂന്നു ദിവസം സമയം തരിക. സഭയുടെ എല്ലാ നിധികളും ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.”
അധികാരി അതു സമ്മതിച്ചു.
മൂന്ന് ദിവസങ്ങൾക്കുശേഷം…
തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ലോറൻസ് റോമിലെ ദരിദ്രരെയും രോഗികളെയും അനാഥരെയും വിധവകളെയും മുടന്തരെയും അന്ധരെയും കുഷ്ഠരോഗികളെയും വൃദ്ധരെയും തന്റെയടുക്കൽ വിളിച്ചുകൂട്ടി. അവർക്കിടയിൽ സഭ ഇതിനകം സഹായിച്ചിരുന്ന അനേകം പേരുണ്ടായിരുന്നു.
മൂന്നാം ദിവസം എല്ലാവരെയും നിരയായി നിർത്തിയശേഷം ലോറൻസ് അധികാരിയെ വിളിച്ചു:
“സഭയുടെ എല്ലാ നിധികളും ഞാൻ ശേഖരിച്ചിരിക്കുന്നു. ചക്രവർത്തിയുടെ നിധികളേക്കാൾ വിലയേറിയവയാണ് ഇവ.”
സ്വർണവും വെള്ളിയും നിറഞ്ഞ പാത്രങ്ങൾ കാണാമെന്ന പ്രതീക്ഷയോടെ അധികാരി അവിടെയെത്തി. എന്നാൽ അയാളുടെ മുന്നിൽ ഉണ്ടായിരുന്നത് സ്വർണമോ വെള്ളിയോ ആയിരുന്നില്ല — വിശക്കുന്നവരും രോഗികളും അനാഥരും ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമായിരുന്നു അവിടെ നിന്നത്.
അധികാരി ക്രോധത്തോടെ ചോദിച്ചു:
“ഇവരാണോ സഭയുടെ നിധികൾ?”
ലോറൻസ് ശാന്തമായി മറുപടി പറഞ്ഞു:
“അതെ. നിങ്ങൾ എന്തിനാണ് നിരാശപ്പെടുന്നത്? ക്രിസ്തുവിന്റെ സഭയുടെ ഏറ്റവും വിലയേറിയ നിധികളാണ് ഇവർ.”
ആ വാക്കുകൾ ക്രോധാകുലനായ അധികാരിയുടെ ഹൃദയത്തിൽ കൂടുതൽ തീ കൊളുത്തി.
തീയിൽ പരീക്ഷിക്കപ്പെട്ട വിശ്വാസം
ലോറൻസിനെ ഭയപ്പെടുത്തി വിശ്വാസം ഉപേക്ഷിപ്പിക്കാനായി ക്രൂരമായ പീഡനത്തിന് വിധേയനാക്കാൻ ഉത്തരവിട്ടു. ഒടുവിൽ ഇരുമ്പുകൊണ്ടുള്ള ഒരു ഗ്രിൽ തീയിൽ ചൂടാക്കി, അതിന്മേൽ ലോറൻസിനെ കിടത്തി.
ശരീരം തീയിൽ കത്തുമ്പോഴും അദ്ദേഹത്തിന്റെ വിശ്വാസം അണഞ്ഞില്ല. വിശുദ്ധ അഗസ്റ്റിന്റെ സാക്ഷ്യപ്രകാരം, ക്രിസ്തുവിനോടു ചേരാനുള്ള അതിയായ ആഗ്രഹം ലോറൻസിന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നതിനാൽ ശാരീരിക വേദന അദ്ദേഹത്തെ തകർക്കാൻ കഴിഞ്ഞില്ല.
ക്രൈസ്തവ പാരമ്പര്യമനുസരിച്ച്, അദ്ദേഹത്തിന്റെ മുഖം അത്ഭുതകരമായ പ്രകാശത്താൽ ചുറ്റപ്പെട്ടതായി അവിടെയുണ്ടായിരുന്നവർ കണ്ടു, മനോഹരമായ ഒരു സുഗന്ധവും അനുഭവപ്പെട്ടു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ലോറൻസ് പീഡകരോട് ശാന്തമായി പറഞ്ഞു:
“ഒരു വശം മതിയായി വെന്തുകഴിഞ്ഞു. ഇനി മറുവശത്തേക്ക് തിരിക്കൂ.”
അവർ അദ്ദേഹത്തെ മറിച്ചിട്ടു. ശരീരം മുഴുവൻ തീയിൽ കത്തിക്കൊണ്ടിരിക്കുമ്പോഴും ലോറൻസിന്റെ ഹൃദയത്തിലെ ക്രിസ്തുവിശ്വാസം അണഞ്ഞില്ല. അവസാന നിമിഷങ്ങളിൽ അദ്ദേഹം റോമിന്റെ മാനസാന്തരത്തിനും ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും വ്യാപിക്കുന്നതിനുമായി പ്രാർത്ഥിച്ചു. അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടുതന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
258 ആഗസ്റ്റ് 10-ന് വിശുദ്ധ ലോറൻസ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായി.
രക്തസാക്ഷിയുടെ കല്ലറയിൽ നിന്ന് ബസിലിക്കയിലേക്ക്
വിശുദ്ധ ലോറൻസിന്റെ കല്ലറയ്ക്കു സമീപം പ്രാർത്ഥിക്കാൻ അനേകം വിശ്വാസികൾ എത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്തിൽ വിശ്വാസമർപ്പിച്ചവർ അദ്ദേഹത്തിന്റെ കല്ലറയ്ക്കടുത്തുതന്നെ സംസ്കരിക്കപ്പെടാൻ ആഗ്രഹിച്ചു.
റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനാണ് വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വസ്ഥലത്ത് ആദ്യമായി ഒരു ബസിലിക്ക പണികഴിപ്പിച്ചതെന്ന് പാരമ്പര്യം പറയുന്നു.
പിന്നീട് തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ, ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പെലാജിയസ് രണ്ടാമൻ മാർപാപ്പ പുതിയൊരു ദേവാലയം പണിയാൻ തീരുമാനിച്ചു.
കാലക്രമേണ ബസിലിക്കയ്ക്ക് പല നവീകരണങ്ങളും നടന്നു. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമൻ പാപ്പ ഈ ബസിലിക്കയോട് പ്രത്യേക ഭക്തിയുണ്ടായിരുന്നു; അദ്ദേഹത്തിന്റെ കാലത്താണ് ബസിലിക്കയുടെ പ്രവേശനകവാടത്തിൽ വിശുദ്ധ ലോറൻസിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്.
വിശുദ്ധ ലോറൻസിന്റെ തിരുശേഷിപ്പുകൾ
വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട നിരവധി തിരുശേഷിപ്പുകൾ വിവിധ സ്ഥലങ്ങളിൽ ആദരിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ രക്തം പതിഞ്ഞതെന്ന് പാരമ്പര്യം കരുതുന്ന ഒരു വലിയ മാർബിൾ ശില അദ്ദേഹത്തിന്റെ ക്രിപ്റ്റിനു സമീപം സൂക്ഷിച്ചിരിക്കുന്നു. പിയൂസ് ഒമ്പതാമൻ അതു പരിശോധിപ്പിച്ചപ്പോൾ അതിൽ മനുഷ്യരക്തത്തിന്റെയും കൊഴുപ്പിന്റെയും സാന്നിധ്യം കണ്ടെത്തിയതായി രേഖകൾ പറയുന്നു.
വിശുദ്ധ ലോറൻസിന്റെ പ്രധാന തിരുശേഷിപ്പുകളിലൊന്നായ തലയോട്ടി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നതായി പാരമ്പര്യം പറയുന്നു. എല്ലാ വർഷവും ആഗസ്റ്റ് 10-ന് അത് വിശ്വാസികളുടെ ആദരവിനായി പ്രദർശിപ്പിക്കപ്പെടുന്നു.
അദ്ദേഹം രക്തസാക്ഷിയായ ഇരുമ്പ് ഗ്രിൽ റോമിലെ സാൻ ലൊറൻസോ ഇൻ ലൂച്ചീന ദേവാലയത്തിലെ ഒരു ചാപ്പലിൽ ആദരിക്കപ്പെടുന്നു എന്നും പാരമ്പര്യമുണ്ട്.
ഇറ്റലിയിലെ അമാസേനോയിലുള്ള സാന്താ മരിയ കോളജിയേറ്റ് ദേവാലയത്തിൽ, പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ വിശുദ്ധ ലോറൻസിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന രക്തമുള്ള ഒരു ചെറിയ കുപ്പി സൂക്ഷിച്ചുവരുന്നു. എല്ലാ വർഷവും ആഗസ്റ്റ് 10-ന് അതിലെ രക്തം അത്ഭുതകരമായി ദ്രവരൂപത്തിലാകുന്നുവെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഈ രക്തം എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് ഉറപ്പുള്ള ചരിത്രരേഖകളില്ല. ഒരു പുരാതന പാരമ്പര്യമനുസരിച്ച്, വലേറിയൻ ചക്രവർത്തിയുടെ സൈന്യത്തിൽപ്പെട്ട ചിലർ രക്തസാക്ഷിത്വസമയത്ത് ലോറൻസിന്റെ രക്തം ശേഖരിച്ച് ഒരു ഗ്ലാസ് കുപ്പിയിൽ സൂക്ഷിച്ചു; ആ കുപ്പി പിന്നീട് റോമിലെ കാറ്റക്കോംബുകളിൽ കണ്ടെത്തിയതായും പാരമ്പര്യം പറയുന്നു.
യഥാർത്ഥ നിധി
വിശുദ്ധ ലോറൻസിന്റെ ജീവിതം നമ്മെ ഒരു വലിയ സുവിശേഷസത്യം ഓർമിപ്പിക്കുന്നു: സഭയുടെ യഥാർത്ഥ നിധി സ്വർണവും വെള്ളിയുമല്ല, മനുഷ്യരാണ്.
വിശക്കുന്നവനിലും രോഗിയിലും അനാഥനിലും ദരിദ്രനിലും ക്രിസ്തുവിനെ കാണാൻ ലോറൻസ് നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും സഭയുടെ ദൗത്യത്തിന് ഒരു കണ്ണാടിയാണ്:
“ഇവരാണ് ക്രിസ്തുവിന്റെ സഭയുടെ ഏറ്റവും വിലയേറിയ നിധികൾ.”
തന്റെ കൈകളിലുണ്ടായിരുന്ന സഭയുടെ സമ്പത്ത് ദരിദ്രർക്കായി നൽകിയ ലോറൻസ്, ഒടുവിൽ താൻ തന്നെ ക്രിസ്തുവിന് സമർപ്പിച്ച നിധിയായി മാറി.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a Reply