ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം
ജൂണ്‍ ഇരുപത്തിയാറാം തീയതി
ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും
ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന അഗ്നിയും അതിന്‍റെ ജ്വാലകളും അവിടുത്തെ ദൈവിക ഗുണങ്ങളെ സൂചിപ്പിക്കുന്നു. മിശിഹായില്‍, മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന സമസ്ത ഗുണലക്ഷണങ്ങളും ദൈവദാനങ്ങളും വരങ്ങളും അളവറ്റ വിധത്തില്‍ ഉണ്ടായിരുന്നാലും ദൈവത്വം എന്ന ദിവ്യാഗ്നി തന്നില്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യരക്ഷ എന്ന മഹാകാര്യം സാധിക്കുന്നതിന് അവിടുത്തേക്ക് അസാദ്ധ്യമായി വരുമായിരുന്നു. എന്നാല്‍ നമ്മെ രക്ഷിക്കുവാന്‍ മനുഷ്യനായി പിറന്ന ഈ ദിവ്യഗുരുനാഥന്‍ സത്യമായ ദൈവവും സത്യമായ മനുഷ്യനും ആയിരിക്കയില്‍ അവിടുന്നു മനുഷ്യസ്വഭാവത്തില്‍ ചെയ്തിട്ടുള്ള പ്രവൃത്തികളും സഹിച്ചിട്ടുള്ള പീഡകളും നടത്തിയിരിക്കുന്ന സമസ്ത കാര്യങ്ങളും ദൈവികമായിട്ടുള്ളവ ആയിരിക്കുന്നു.
ദിവ്യരക്ഷിതാവിന്‍റെ തിരുഹൃദയം കാണുമ്പോള്‍ അവിടുന്ന്‍ സത്യമായ മനുഷ്യനെന്ന് നാം മനസ്സിലാക്കുന്നു. ദിവ്യഹൃദയത്തില്‍ സദാ ജ്വലിക്കുന്ന അഗ്നി അവിടുന്ന്‍ സത്യമായ ദൈവമെന്നും നമ്മെ പഠിപ്പിക്കുന്നു. മുള്‍പ്പടര്‍പ്പില്‍ ജ്വലിക്കുന്ന അഗ്നിയില്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷനായി. “ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. എന്‍റെ ജനം സഹിക്കുന്ന ഉപദ്രവം ഞാന്‍ കണ്ട് ഇവരെ രക്ഷിപ്പാനായി ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു.” എന്നരുളിച്ചെയ്യുകയുണ്ടായി. മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! അവിടുത്തെ ദിവ്യഹൃദയത്തിലെ അഗ്നിമുള്‍പ്പടര്‍പ്പുകളുടെ ഇടയില്‍ എരിഞ്ഞത് പോലെ സ്വല്‍പനേരത്തേക്കല്ലാ അത് എരിയുന്നത്. ലോകാവസാനം വരെയും നിത്യമായും .അത് എരിയുന്നു. ഇതില്‍ ദൈവത്തിന്‍റെ ഒരു പ്രതിനിധിയല്ല സത്യമായ ദൈവം തന്നെ നമുക്ക് പ്രത്യക്ഷപ്പെടുന്നു.
ഒരു ജനത്തെ രക്ഷിപ്പാന്‍ മാത്രമല്ല പിന്നെയോ സകല മനുഷ്യരേയും രക്ഷിപ്പാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യനായി ഇറങ്ങിവന്നിരിക്കുന്നു. കാലത്തിനടുത്ത ഒരു രക്ഷയും ഭാഗ്യവും തരുന്നതിനല്ല നിത്യാനന്ദവും അതിനോടു കൂടെ സകല പ്രസാദവരങ്ങളും ധാരാളമായി നല്‍കുന്നതിനായിട്ടത്രേ. മനുഷ്യാ! ഇത്ര സ്നേഹം നിറഞ്ഞ പരിശുദ്ധ ഹൃദയത്തെ സ്നേഹിക്കാതെയും ആരാധിക്കാതെയും ഇരിക്കുന്നതെങ്ങനെ! കര്‍ത്താവിന്‍റെ ദിവ്യഹൃദയത്തിലെ അഗ്നിയെക്കുറിച്ച് സംക്ഷേപമായി പറഞ്ഞ ശേഷം ഇതില്‍ കാണുന്ന പ്രകാശം എന്തായിരിക്കുന്നുവെന്ന് അല്‍പം ആലോചിക്കാം.
നരബാധകളില്‍ ഒന്നും പിശാചുക്കളുടെ അവകാശവും ഏവര്‍ക്കും നിര്‍ഭാഗ്യവും വ്യസനവും വരുത്തുന്നതുമാകുന്നു. പ്രകാശമാകട്ടെ, മോക്ഷവാസികളുടെ ഓഹരിയും സ്വര്‍ഗ്ഗത്തിലെ ഭാഗ്യവും സകലര്‍ക്കും ആനന്ദപ്രദവുമാകുന്നു. ആയതിനാല്‍ പിശാചുക്കള്‍ അന്ധകാരപ്രഭുക്കള്‍ എന്നും വിശുദ്ധാരൂപികള്‍ പ്രകാശത്തിന്‍റെ പുത്രന്മാരെന്നും വിളിക്കപ്പെടുന്നു. അന്ധകാരപ്രഭുക്കളുടെ ഇടയില്‍ അന്ധകാരം, അവര്‍ ദൈവനന്മയില്‍ നിന്ന് അകന്ന്‍ തിന്മയില്‍ സ്ഥിരപ്പെട്ട് ഇരിക്കുന്നതുകൊണ്ടും, വിശുദ്ധാരൂപികളുടെ ശോഭയും പ്രകാശവും, അവര്‍ ദൈവപ്രസാദത്താല്‍ അലംകൃതരായി ദൈവനന്മയില്‍ സ്ഥിരപ്പെട്ടിരിക്കുന്നത് കൊണ്ടും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ സ്വര്‍ഗ്ഗീയ മഹിമയും പ്രകാശവും സകല മോക്ഷവാസികളുടെ ശോഭയും ദൈവപുത്രനായ ഈശോമിശിഹായത്രേ. തന്‍റെ ശോഭയാല്‍ ആകാശത്തെ പ്രകാശിപ്പിക്കയും അന്ധകാരത്തിലിരിക്കുന്ന ഭൂവാസികള്‍ക്കു വെളിച്ചം നല്‍കുകയും അവിടുന്ന് ചെയ്യുന്നു.
മലാക്കിപ്രവാചകന്റെ വാക്യപ്രകാരം അവിടുന്ന്‍ നീതിയുടെ സൂര്യനാകുന്നു. മിശിഹാ തന്നെ അരുളിച്ചെയ്തത് ഇപ്രകാരമാണ്: “ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു: എന്‍റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല; അവന് ആയുസ്സിന്‍റെ വെളിച്ചം കിട്ടുകയും ചെയ്യും.” എന്നാണല്ലോ. “അവനില്‍ ജീവനുണ്ടായിരുന്നു” എന്നും, ” ഈ ജീവന്‍ മനുഷ്യരുടെ പ്രകാശമായിരുന്നു.” എന്നും സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ സാക്ഷിച്ചിരിക്കുന്നു.
ആകയാല്‍ മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്നവ അഗ്നിയും ജ്വാലയും തന്‍റെ ദൈവത്വത്തെയും തനിക്കു മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെയും അറിയിക്കുന്നു. ഈ ദിവ്യഹൃദയപ്രകാശവും ശോഭയും സ്വര്‍ഗ്ഗവാസികളുടെ പ്രകാശവും ഭൂവാസികളെ സ്വര്‍ഗ്ഗത്തിലേക്ക്, ഈ അന്ധകാരമായ സ്ഥലത്തുനിന്ന് ആത്മീയപ്രകാശത്തിലേക്കു ക്ഷണിക്കുന്ന ഒരിക്കലും കെടാത്ത വെളിച്ചവും ആകുന്നുവെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളെ! നിങ്ങള്‍ ദിവ്യസൂര്യനായ ഈശോമിശിഹായുടെ വെളിച്ചം കണ്ട് അദ്ദേഹത്തിന്‍റെ ദിവ്യോപദേശങ്ങളെ അനുസരിക്കുമെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തന്‍റെ ദൈവത്വത്തെ ആരാധിക്കുന്നതിനും തന്‍റെ ദിവ്യപ്രകാശത്താല്‍ ശോഭിതരായി ദിവ്യഹൃദയത്തിന്‍റെ അളവറ്റ കൃപയെ കീര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് ഇടയാകുന്നതാണ്.
ജപം
ആകാശത്തെ വിസ്മയിപ്പിക്കുന്ന ദിവ്യസൂര്യനായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്വര്‍ഗ്ഗവാസികളുടെ സന്തോഷമേ! പ്രകാശമേ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഹാ! കര്‍ത്താവേ! പാപാന്ധകാരത്താല്‍ അവലക്ഷണമായിരിക്കുന്ന എന്‍റെ ആത്മാവിനെ തൃക്കണ്‍പാര്‍ക്കണമേ. ഞാന്‍ അങ്ങേ ദൈവിക ശക്തിയെയും സ്നേഹത്തേയും അറിയുന്നതിനും അങ്ങേ സദാ പ്രസാദിപ്പിക്കുന്നതിനും അങ്ങേ നേര്‍ക്കുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതിനും കര്‍ത്താവേ! എനിക്ക് ഇടവരുത്തിയരുളണമേ. എന്‍റെ പ്രകാശവും വെളിച്ചവുമായ ഈശോയെ! എന്‍റെ ഹൃദയാന്ധകാരങ്ങളെ അകറ്റി എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങേ ദിവ്യഹൃദയത്തിലെ രക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ! എന്‍റെ ഹൃദയവും അങ്ങേ ദിവ്യഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
- നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
- സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- സകല ഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ദൈവത്വത്തിൻ പൂർണ്ണതയൊക്കെയും വസിക്കുന്നതുമായ
ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- നിത്യപിതാവിന് വളരെ പ്രസാദിച്ചതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങൾക്കെല്ലാവർക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂർണനിധിയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- നിത്യപർവ്വതങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ക്ഷമയും അതിദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- അങ്ങേ കൃപ യാചിക്കുന്ന സകലരേയും ഐശ്വര്യപെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി പരിഹാരമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- നിന്ദകളാൽ പൂരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം തകർന്ന ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളുടെ ജീവനും ഉയിർപ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- പാപങ്ങൾക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- അങ്ങിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- അങ്ങിൽ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
- ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
- ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
- ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ, എന്നെ പ്രകാശിപ്പിക്കണമേ.
സല്‍ക്രിയ
നിന്‍റെ രക്ഷയ്ക്ക് വിഘ്നമായിരിക്കുന്നവ ഏവയെന്ന്‍ ആലോചിച്ച് അവയെ നീക്കുവാന്‍ ശ്രമിക്കുക.

2 thoughts on “Thiruhrudaya Vanakkamasam, June 26 / Day 26”