ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മുപ്പതാം തീയതി | Vanakkamasam | Souls in Purgatory | November 30

DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 30

November Vanakkamasam – 30

Souls in Purgatory, Vanakkamasam, November 30

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മുപ്പതാം തീയതി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത നിരവധി പേരുടെ മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. ആകയാല്‍ താഴെപ്പറയുന്ന സംഗതികള്‍ ഓര്‍മ്മയില്‍ നിറുത്തുന്നത് വളരെ പ്രയോജനകരമായിരിക്കും.

1. സര്‍വ്വേശ്വരന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും അവിടുത്തെ അമൂല്യരക്തത്തില്‍ രക്ഷിക്കപ്പെട്ടവരുമായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ ഇത്ര വലിയ വേദന സഹിച്ച് കഷ്ടപ്പെടുന്നതിനു കാരണമെന്ത്? അവരുടെ അല്‍പപാപങ്ങളും മോചിക്കപ്പെട്ട കഠിന പാപങ്ങളുടെ ശിക്ഷയുമത്രേ ഇതിനു കാരണം. ഈ സ്ഥിതിക്ക് അല്‍പ പാപങ്ങള്‍ പോലും എത്ര വര്‍ജ്ജ്യമായിരിക്കുന്നു.

2. നമ്മുടെ സകല പാപങ്ങള്‍ക്കും ഇവിടെ വച്ച് അല്ലെങ്കില്‍ പരലോകത്തില്‍ വച്ച് പരിഹാരം ചെയ്യാതെ നിവൃത്തിയില്ല. ഈ ലോകത്തില്‍ വച്ചായാല്‍ അതു വളരെ സുഖകരമായിരിക്കും. അതുകൊണ്ടു പാപ പരിഹാരമാര്‍ഗ്ഗങ്ങളായ ദാനധര്‍മ്മങ്ങള്‍, ദണ്ഡവിമോചനം സിദ്ധിച്ചിട്ടുള്ള സല്‍കൃത്യങ്ങള്‍ ഇവ ചെയ്യുന്നതിലും നേരിടുന്ന കഷ്ടപ്പാടുകള്‍ നല്ല ക്ഷമയോടു കൂടി സഹിക്കുന്നതിലും ഉപേക്ഷ കാണിക്കരുത്.

3. ഒരുത്തന്‍റെ പുത്രന്‍ തീയിലകപ്പെട്ടു കഷ്ടപ്പെടുന്നു എന്നു വിചാരിക്കുക. ഇവനെ തീയില്‍ നിന്നു രക്ഷിക്കുന്നതിനു യാതൊരു ശ്രമവും ചെയ്യാത്ത ഒരാള്‍ ഇവന്‍റെ പിതാവുമായി തനിക്കു വലിയ സ്നേഹമാണെന്നു പറഞ്ഞാല്‍ അവന്‍ ആത്മവഞ്ചനയില്‍ അകപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ വെറും കള്ളം പറയുകയോ ചെയ്യുന്നു എന്നേ മറ്റാളുകള്‍ വിചാരിക്കയുള്ളൂ. ഇപ്രകാരം തന്നെ ദൈവത്തിനേറ്റം ഇഷ്ടപ്പെട്ടവരായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ അത് ആരാണ് വിശ്വസിക്കുക. ആകയാല്‍ ഇവര്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് ദൈവ സ്നേഹത്തിന്‍റെ ഒരുത്തമ പ്രവര്‍ത്തിയാകുന്നു.

4. ഇവരെ സഹായിക്കുന്നതിന് നന്മനസ്സുള്ള പക്ഷം, വലിയ പ്രയാസമൊന്നുമില്ല. നമ്മുടെ സകല പ്രവര്‍ത്തികളെയും ശുദ്ധനിയോഗത്തോടു കൂടി ചെയ്ത് ഇവര്‍ക്കായി കാഴ്ച വച്ചാല്‍ മതി. ഇവര്‍ക്കെത്ര ഉപകാരമായി, നമുക്ക് എത്ര ലാഭമായി. ഒന്നിനു നൂറായിട്ടു തരുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന ദൈവം തക്കസമയത്തു നമ്മെ വിസ്മരിച്ചു കളയുമോ? കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് കെട്ടുപോകാതിരിക്കുന്നതിന് ഇടയ്ക്കിടെ എണ്ണ ഒഴിക്കുക ആവശ്യമാണ്. അപ്രകാരം തന്നെ ഈ മാസത്തില്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ നേരെ ഉണ്ടായിട്ടുള്ള പ്രത്യേക ഭക്തി മന്ദീഭവിക്കാതിരിക്കുന്നതിന് ഈ മാസത്തെ ഓരോ ധ്യാന വിഷയങ്ങള്‍ തിങ്കളാഴ്ച തോറും വായിക്കുന്നത് നന്നായിരിക്കും.

ജപം
🔹🔹

ഞങ്ങളുടെ ഏക നന്മയായിരിക്കുന്ന ഈശോയേ, അങ്ങ് ഞങ്ങളുടെ പാപങ്ങളെ തിരുത്തോളിന്‍മേല്‍ സ്ലീവായോടു കൂടെ ചുമന്നുവല്ലോ. ഈ അറുതിയില്ലാത്ത സ്നേഹത്തെക്കുറിച്ചു മരിച്ച ആത്മാക്കള്‍ക്ക് കൃപ ചെയ്യണമേ. വിശേഷിച്ച് ഒരാശ്വാസവുമില്ലാതെ കിടക്കുന്നവരുടെമേല്‍ അധികമലിവായി അവര്‍ക്കു ക്ഷണത്തില്‍ സ്വര്‍ഗ്ഗപ്രവേശം അനുഭവിക്കുവാന്‍ അനുഗ്രഹം ചെയ്തരുളണമേ. ആമ്മേന്‍.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന് 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔹🔹🔹🔹🔹🔹

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔹🔹🔹🔹🔹🔹

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔹🔹🔹🔹🔹

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെക്കുറിച്ച് ഭക്തിയോടുകൂടെ വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളണം.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

Advertisements
Advertisements

Leave a comment