നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
പതിമൂന്നാം ദിനം
“അമ്മേ, സ്വർഗ്ഗം എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കരുതേ “
വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (1913-1928)
മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്നു മെക്സിക്കൻ കമാൻഡർ പറഞ്ഞപ്പോൾ ക്രിസ്തു ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ ജോസ് ലൂയിസിനെ തോക്കിന്റെ ബയണറ്റുകൊണ്ടു കുത്തി കൊല്ലുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് പൂഴിമണ്ണിൽ കുരിശു വരച്ചു അതിൽ ചുംബിച്ചു കൊണ്ടാണ് സ്വർഗ്ഗത്തിലേക്കു യാത്രയായത്. ജോസ് ലൂയിസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി 2012 ൽ ഫോർ ഗ്രെയ്റ്റർ ഗ്ലോറി എന്ന പേരിൽ ഒരു സിനിമ ഉണ്ട്. 2005 ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ജോസ് ലൂയിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ ജോസ് ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോക്കൊപ്പം നമുക്കു പ്രാർത്ഥിക്കാം
വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസേ, സ്വർഗ്ഗത്തിലെത്തി ചേരുക ആയിരുന്നല്ലോ നിൻ്റെ ജീവിത ലക്ഷ്യം, നോമ്പിലെ ഈ വിശുദ്ധ ദിനങ്ങളിൽ സ്വർഗ്ഗത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുവാനും അതു ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/