ജോസഫ് ചിന്തകൾ 325
സഖറിയാസും എലിസബത്തും പിന്നെ യൗസേപ്പും
ഈശോയ്ക്കു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാൻ്റെ മാതാപിതാക്കളായ സഖറിയാസിൻ്റെയും എലിസബത്തിൻ്റെയും തിരുനാൾ ദിനമാണ് നവംബർ 5.
മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും ഈശോയ്ക്കു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. (ലൂക്കാ ഒന്നാം അധ്യായം) എലിസബത്തിന്റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാൾ ആയിരുന്നു സ്നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന് പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ”നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന് എന്നു പേരിടണം. അവന് കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന് കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന് പരിപൂരിതനാകും.” (ലൂക്കാ 1: 13-15)
ഒരു പുത്രന് ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല.പ്രകൃതിനിയമമനുസരിച്ച് അതു അസാധ്യമായിരുന്നു. കാരണം അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന് പറഞ്ഞു ദൈവത്തിന്റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി.
ഗർഭണിയായ മറിയത്തെ അപമാനിതയ്ക്കാൻ കഴിയാതെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്ന യൗസേപ്പിതാവിനു മുമ്പിൽ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദൈവഹിതം വെളിപ്പെടുത്തുമ്പോൾ യാതൊരു ഉപാധികളുമില്ലാതെ യൗസേപ്പ് അതിനു സമ്മതം അരുളുന്നു. സഖറിയാ മാനുഷികമായ യുക്തി ദൈവ ചെയ്തികൾ അളക്കുന്നതിൻ്റെ മാനദണ്ഡമാക്കുമ്പോൾ ദൈവത്തിന്റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടുംകൂടി ധ്യാനിക്കാനും യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികൾ ഉണ്ട് എന്നാൽ ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്കു സമയമോ പ്രകൃതി നിയമങ്ങളോ തടസ്സം നിൽക്കില്ലന്നു സഖറിയായുടെയും എലിസബത്തിൻ്റെയും യൗസേപ്പിൻ്റെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements
Categories: ജോസഫ് ചിന്തകൾ