വെള്ളിനക്ഷത്രം – 12

വെള്ളിനക്ഷത്രം’- 12
ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘

ദൈവഭക്തിയും വിശ്വാസവും ഐശ്വര്യത്തിൽ മാത്രം പോരാട്ടോ! –

ദൈവഭക്തിയും വിശ്വാസവും ഐശ്വര്യത്തിൽ മാത്രം പോരാട്ടോ!
”വെള്ളിനക്ഷത്രമാകാനുള്ള വഴിയിൽ നമുക്ക് മാതൃകയാക്കാവുന്നവരാണ് സഖറിയ- എലിസബത്ത് ദമ്പതികൾ.”

വെള്ളിനക്ഷത്രമായിത്തീരാനുള്ള പരിശ്രമത്തിന് വിവിധ മാനങ്ങളുണ്ട്. രക്ഷകന്റെ തിരുപ്പിറവി ഏറ്റവും ചൈതന്യവത്തായി ആചരിക്കുന്നതിനുള്ള മനസ്സാണ് അതിൽ പ്രധാനം. നോമ്പും പ്രാർത്ഥനയും സുകൃതങ്ങളിലുള്ള വളർച്ചയുമൊക്കെയായി ആത്മാവിനെ സമ്പുഷ്ടമാക്കാനുള്ള ശ്രമം, വരും തലമുറകൾക്കുകൂടി പ്രചോദനമാകുംവിധം അത്യുത്സാഹത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള ആഗ്രഹം എന്നിവയും ക്രിസ്മസ് ഒരുക്കത്തിന്റെയും ആഘോഷത്തിന്റെയും പിന്നിലുണ്ട്.

എലിസബത്തും സഖറിയയും ക്രിസ്മസ് കാലയളവിലെ ധ്യാനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു- എത്ര വൈകിയാലും മടുക്കാത്ത മനസ്സോടെ ദൈവാനുഗ്രഹത്തിനായി കാത്തിരിക്കണമെന്ന് പഠിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങൾ! ‘കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു,’ എന്നത് കാത്തിരുപ്പിന്റെ സമ്മാനമായി വായിക്കണം. എത്ര വേഗമാണ് നാം പ്രാർത്ഥിച്ചു മടുക്കുന്നത്! എത്ര വേഗമാണ് നാം പ്രാർത്ഥന ഉപേക്ഷിക്കുന്നത്! സാധിക്കാത്ത പ്രാർത്ഥനകൾ എത്ര വേഗമാണ് നമ്മെ നിരാശപ്പെടുത്തുന്നത്! എലിസബത്ത് ഇവിടെ ഒരു തുറന്ന പുസ്തകമാണ്.

എത്രമേൽ നാണം കെട്ടാലും, എത്രകാലം ആ നാണകേടിൽ തുടരേണ്ടി വന്നാലും കർത്താവിന്റെ കരത്തിൽനിന്ന് പിടിവിടരുത് എന്നു പഠിപ്പിക്കുന്ന ആത്മീയപുസ്തകത്തിന് സമമാണ് ലിസബത്ത്. ദൈവഭക്തിയും വിശ്വാസവും ഐശ്വര്യത്തിൽ മാത്രം കാണപ്പെടേണ്ടതല്ലല്ലോ. അങ്ങനെയെങ്കിൽ, കാൽവരിയിലെ മരണത്തിൽ എല്ലാം ഒടുങ്ങുമായിരുന്നല്ലോ. ദൈവഭക്തി എന്നത് രോഗങ്ങളുടെ അസ്വസ്ഥതകളിലും ചില വീഴ്ചകളുടെ ഭാരത്തിലും പരാജയങ്ങളുടെ നീറ്റലിലും കെട്ടുപോകേണ്ടതല്ലെന്ന് എലിസബത്ത് പഠിപ്പിക്കുന്നു. ‘കർത്താവിന്റെ കരത്തിൻ കീഴിൽ താഴ്മയോടെ നിന്നു നോക്ക്… തക്ക സമയത്ത് നീ ഉയരുന്നത് നിനക്കുതന്നെ അനുഭവിക്കാൻ കഴിയും.’

സഖറിയ മറ്റൊരു കഥാപാത്രം. വിളിക്കപ്പെട്ടവന്റെ കുറവുകൾക്ക് വലിയ കാ~ിന്യം കർത്താവ് കൽപ്പിക്കുന്നു എന്നു പഠിപ്പിക്കുന്ന പുസ്തകം. ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ സംശയംതന്നെയാണ് സഖറിയായും ചോദിച്ചത്. പക്ഷേ, ദൈവവിചാരത്തോടെ ജീവിതം ആരംഭിച്ചുവന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഴ്ചയേക്കാൾ, അറിവും ദൈവാനുഭവവുമുള്ളപുരോഹിതവേല ചെയ്തിരുന്ന സഖറിയായുടെ സംശയം കഠിനമായ വീഴ്ചയായി കർത്താവ് കരുതി.

നാമോർക്കണം, ഒരേ തെറ്റുകൾക്ക് ദൈവം വിധിക്കുന്ന തീർപ്പുകൾ വ്യത്യസ്തമാകാം. കൂടുതൽ നൽകപ്പെട്ടവനിൽനിന്നും ദൈവം കൂടുതൽ പ്രതീക്ഷിക്കുന്നു. കൂടുതൽ കരുതലേകപ്പെട്ടവന് കൂടുതൽ കടപ്പാടുമുണ്ട് എന്നത് മറക്കാതിരിക്കാം.

വചനത്തിൽ വായിക്കുന്നു: ‘കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.’ കർത്താവിന്റെ കരത്തിന്റെ തണൽ തലമുറകളിലും കുടുംബങ്ങളിലും ഉണ്ടായിരിക്കുക എന്നത് മാതാപിതാക്കളുടെ സുകൃതവഴിയെക്കൂടി ആശ്രയിക്കുന്ന കാര്യമാണ്. കർത്താവ് കാരുണ്യം കാണിച്ച ഒരു കുടുംബത്തിന്റെ ബാക്കിപത്രമാണ് കർത്താവിന്റെ കരത്തിന്റെ തണൽ അവകാശമാക്കുന്നത്. യോഹന്നാൻ ഇവിടെ മാതൃകയായി നിലകൊള്ളുന്നു.

പുൽക്കൂട്:

വെള്ളിനക്ഷത്രത്തിന്റെ വഴി പുൽക്കൂട്ടിലെ സുകൃതമെത്തയിലേക്കുള്ള വഴിയാണ്. സുകൃതവഴി എന്നത് കാരുണ്യമൊഴുകുന്ന ദൈവവഴി തന്നെ. ദൈവവഴിയിൽ നിന്നും ഏതെങ്കിലുമൊക്കെ സാഹചര്യത്തിലൂടെ അകന്നുപോയ അവസരങ്ങളെയോർത്ത് മനസ്താപപ്രകരണം ചൊല്ലി അനുതപിച്ച് നോമ്പിന്റെ അരൂപിയിൽ പ്രാർത്ഥിക്കാം.

Advertisements

Leave a comment