Gospel of St. John Chapter 8 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 8

പിടിക്കപ്പെട്ട വ്യഭിചാരിണി.

1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.3 വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി.4 അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.5 ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?6 ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.7 അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.8 അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.9 എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.10 യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?11 അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.

യേശു ലോകത്തിന്റെ പ്രകാശം.

12 യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.13 അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.14 യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.15 നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല.16 ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.17 രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.18 എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നു.19 അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.20 ദേവാലയത്തില്‍ ഭണ്‍ഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നുചേര്‍ന്നിട്ടില്ലായിരുന്നു.

യഹൂദര്‍ക്കു മുന്നറിയിപ്പ്.

21 യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.22 അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവന്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യ ചെയ്‌തേക്കുമോ?23 അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്‍േറതാണ്; ഞാന്‍ ഈ ലോകത്തിന്‍േറതല്ല.24 നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.25 അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ.26 എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു.27 പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്‌സിലാക്കിയില്ല.28 അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.29 അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു.30 ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും.

31 തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്.32 നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.33 അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്?34 യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.35 അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.36 അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.37 നിങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.38 എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പിശാച് നിങ്ങളുടെ പിതാവ്.

39 അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.40 എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല.41 നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ – ദൈവം.42 യേശു അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്.43 ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.44 നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്.45 ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.46 നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല?47 ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ള വരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.

അബ്രാഹത്തിനുമുമ്പു ഞാനുണ്ട്.

48 യഹൂദര്‍ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ?49 യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു.50 ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്.51 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.52 യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്‍മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു.53 ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?54 യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല.55 എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.56 എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.57 അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?58 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.59 അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ് ദേവാലയത്തില്‍നിന്നു പുറത്തു പോയി.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment