വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 5
മുദ്രിതഗ്രന്ഥവും കുഞ്ഞാടും
1 സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്ത കച്ചുരുള്‍ ഞാന്‍ കണ്ടു.2 ശക്തനായ ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന് ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?3 എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.4 ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോയോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല് ഞാന്‍ വളരെയേറെക്കരഞ്ഞു.5 അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള് എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവന് വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.6 അപ്പോള്‍, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്.7 അവന് ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.8 അവന് അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞസ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു.9 അവര്‍ ഒരു നവ്യഗാനം ആലപിച്ചു: പുസ്കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.10 നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്മാരും ആക്കി. അവന് ഭൂമിയുടെമേല്‍ ഭരണം നടത്തും.11 പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.12 ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.13 സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹ ത്വവും ആധിപത്യവും.14 നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര് സാഷ്ടാംഗംവീണ് ആരാധിച്ചു.