വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 16
ക്രോധത്തിന്റെ പാത്രങ്ങള്‍
1 ശ്രീകോവിലില്‍നിന്ന് ആ ഏഴു ദൂ തന്‍മാരോടു പറയുന്ന ഒരു വലിയ സ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി ദൈവകോപത്തിന്റെ ആ ഏഴു പാത്രങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക.2 ഉടനെ ഒന്നാമന്‍ പോയി തന്റെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങളുണ്ടായി.3 രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വജീവികളും ചത്തുപോയി.4 മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്തമായി മാറി.5 അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്.6 അവര്‍ വിശുദ്ധരുടെയും പ്രവാചകന്‍മാരുടെയും രക്തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ് അവര്‍ക്കു രക്തം കുടിക്കാന്‍ കൊടുത്തു. അതാണ് അവര്‍ക്കു കിട്ടേണ്ടത്.7 അപ്പോള്‍ ബലിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വശക്ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്.8 നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു.9 അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാര മുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവര്‍ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല.10 അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്‍മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദന കൊണ്ടു നാവുകടിച്ചു.11 വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.12 ആറാമത്തെ ദൂതന്‍ തന്റെ പാത്രംയൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.13 സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്ന് അശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു.14 അവര്‍ സര്‍വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെ യുദ്ധത്തിനായി ലോകമെമ്പാടുമുള്ള രാജാക്കന്‍മാരെ ഒന്നി ച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്ക ളാണ്. 15 ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.16 ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെ ഒന്നിച്ചുകൂട്ടി.17 ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു.18 അപ്പോള്‍ മിന്നല്‍പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്ര വലിയ ഭൂകമ്പവും ഉണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു.19 ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകം ഓര്‍മിച്ചു.20 ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വതങ്ങള്‍ കാണാതായി.21 താലന്തുകളുടെ ഭാരമുള്ള വലിയ കല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത് അത്ര ഭയങ്കരമായിരുന്നു.
