വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 21
പുതിയ ആകാശം പുതിയ ഭൂമി
1 ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.2 വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.3 സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.4 അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.5 സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.6 പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.7 വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.8 എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
സ്വര്‍ഗീയ ജറുസലെം
9 അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം.10 അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.11 അതിനു ദൈവത്തിന്റെ തേജസ്‌സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിര്‍മലം.12 അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്‍മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു.13 കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാ റു മൂന്നു കവാടങ്ങള്‍.14 നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുടെ പേരുകളും.15 എന്നോടു സംസാരിച്ചവന്റെ അടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു.16 നഗരം സമ ചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവന്‍ ആദണ്‍ഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.17 അവന്‍ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്‍പ്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.18 മതില്‍ സൂര്യകാന്തം കൊണ്ട്. നഗരം തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചതും സ്ഫടികതുല്യം നിര്‍മലവുമായിരുന്നു.19 നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്‌നങ്ങള്‍കൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത് മരതകം,20 അഞ്ചാമത്തേത് ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേത് പത്മരാഗം, ഒമ്പ താമത്തേത് പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത് സൗഗന്ധികം.21 പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെ രുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.22 നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്തനുംദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.23 നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെ യോ ചന്ദ്രന്റെ യോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേ ജസ്‌സ് അതിനെ പ്രകാശിപ്പിച്ചു.24 അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും.25 അതിന്റെ കവാടങ്ങള്‍ പകല്‍ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും.26 ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.27 എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
