ഈശോയുടെ എത്രയും ദയാവായ്‌പുള്ള വളർത്തുപിതാവേ, അങ്ങേ സമക്ഷം സഹായത്തിനായി ഓടിയണഞ്ഞ ആരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല എന്നോർക്കണമേ. അങ്ങേ പക്കൽ സമർപ്പിക്കപ്പെട്ട പ്രാർത്ഥനകൾക്കു ഉത്തരമായി പ്രാപിച്ച കൃപകളും ദാനങ്ങളും അനവധിയാണല്ലോ. രോഗികളും മർദ്ദിതരും നീതി നിഷേധിക്കപ്പെട്ടവരും വഞ്ചിതരും ഉപേക്ഷിക്കപ്പെട്ടവരും എന്നു വേണ്ടാ, അങ്ങേ സങ്കേതം തേടിയിട്ടുള്ളവരെല്ലാം അവരവരുടെ വേദനകളിൽ താങ്ങിത്തുണയ്ക്കപ്പെട്ടു. ഓ വിശുദ്ധനായ യൗസേപ്പിതാവേ, അങ്ങയുടെ സഹായം നിരസ്സിക്കപ്പെട്ട ഏകവ്യക്തിയായി എണ്ണപ്പെടുവാൻ എനിക്കിടയാകാതിരിക്കട്ടെ. അങ്ങേ കരുണയും ഉദാരവായ്പ്‌പും എന്നോടും കാണിക്കേണമേ. അപ്രകാരം അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്ന കൃതജ്ഞതാ സ്തോത്രങ്ങൾ ദൈവത്തിൻ്റെ ഉപരിമഹത്വത്തിന് കാരണമായി ഭവിക്കട്ടെ.
ഓ! വി.യൗസേപ്പേ, തിരുക്കുടുംബത്തിൻ്റെ പാലകാ, ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നു ഞാനങ്ങയെ വണങ്ങുന്നു. എനിക്കു മുമ്പേ അങ്ങയോടു യാചിച്ചിട്ടുള്ളവരെല്ലാം ശാന്തിയും സമാധാനവും പ്രാപിച്ചു. എൻ്റെ വ്രണിതഹൃദയത്തേയും അങ്ങ് ആശ്വസിപ്പിക്കണമെ. ഞാൻ ആവശ്യങ്ങൾ പ്രാർത്ഥനയിലൂടെ അങ്ങേപക്കൽ സമർപ്പിക്കുന്നതിന് എത്രയോ മുമ്പേ അങ്ങ് അവയെല്ലാം അറിഞ്ഞിരിക്കുന്നു! ഓ! തേജസ്വിയായ വി. യൗസേപ്പേ, ഈ നിയോഗം എനിക്ക് എത്രമാത്രം നിർണ്ണായക മാണെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങയുടെ മദ്ധ്യസ്ഥതയിൽ എൻ്റെ എല്ലാ പ്രതീക്ഷയും ഞാൻ അർപ്പിച്ചിരിക്കുകയാണ്.
അടിയന്തിരമായി അങ്ങേപക്കൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന എൻ്റെ ഈ നിയോഗത്തിന് ഉത്തരമരുളണമേ. അങ്ങയോടുള്ള എന്റെ ഭക്തി എല്ലായിടത്തും പ്രചരിപ്പിച്ചു കൊള്ളാമെന്നും എന്റെ കഴിവിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലോകമാസകലം അങ്ങയുടെ നാമധേയത്തിലുള്ള അശരണരേയും മരിക്കുന്നവരേയും തുണയ്ക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിച്ചുകൊള്ളാമെന്നും ഞാനിതാ വാഗ്‌ദാനം ചെയ്യുന്നു.
വി. യൗസേപ്പേ, വേദനിക്കുന്നവരുടെ ആശ്വാസമേ, എൻറെ ദുഃഖത്തിൽ എന്നോടു കരുണ കാണിക്കണമേ.
1 സ്വ. 1ന. 1 ത്രി.


Leave a Reply