ജപ്പാനിലെ അപ്പോസ്‌തലിക് നുണ്‍ഷ്യോ ആര്‍ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് (76) അന്തരിച്ചു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 10.15ന് ജപ്പാനിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ടോക്യോയിലെ മിഷന്‍ ആശുപത്രിയില്‍.
ചേർത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിെൻറയും വെളിയനാട് നാല്‍പതാംകുളത്തില്‍ മറിയക്കുട്ടി (പുണ്യശ്ശോകനായ മാര്‍ ജയിംസ് കാളാശ്ശേരിയുടെ സഹോദരീപുത്രി) യുെടയും എട്ടുമക്കളില്‍ ഏഴാമത്തെ മകനായി 1943 ഒക്‌ടോബര്‍ 13ന് ജോസഫ് ചേന്നോത്ത് ജനിച്ചു.
1963ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ ജോസഫ് ചേന്നോത്തിനെ ഉപരിപഠനത്തിന് റോമിലേക്ക് അയച്ചു. അവിടെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു. 1969 േമയ് നാലിന് ആസ്‌ട്രിയയില്‍വെച്ച് വൈദീകപട്ടം സ്വീകരിച്ചു.
1972ല്‍ കര്‍ദിനാള്‍ പാറേക്കാട്ടിലിെൻറ സെക്രട്ടറിയും എറണാകുളം ബസിലിക്കയില്‍ സഹ വികാരിയുമായി. 1973ല്‍ വീണ്ടും റോമിലേക്ക് പോയി. ഡിപ്ലോമസിയിലും ഇൻറര്‍നാഷനല്‍ ലോയിലും ഡിപ്ലോമയും കാനോന്‍ നിയമത്തില്‍ ഡോക്‌ടറേറ്റും നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്‌പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ചൈനീസ് ഭാഷകളില്‍ വൈദഗ്‌ധ്യം നേടിയ അദ്ദേഹത്തിെൻറ ആദ്യ ഡിപ്ലോമാറ്റിക് നിയമനം കാമറൂണിലെ വത്തിക്കാന്‍ എംബസിയിലായിരുന്നു.
ഇക്കാലത്ത് പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍നിന്ന് മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.
1984 മുതല്‍ രണ്ടുവര്‍ഷം വത്തിക്കാന്‍ വിദേശകാര്യ വകുപ്പിലും 1986 മുതല്‍ തുര്‍ക്കിയില്‍ മൂന്നുവര്‍ഷവും ലക്‌സംബര്‍ഗ്, ബല്‍ജിയം, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലും 1990 മുതല്‍ മൂന്നുവര്‍ഷം സ്‌പെയിനിലും 1993 മുതല്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഫിന്‍ലൻഡ് എന്നിവിടങ്ങളില്‍ കൗണ്‍സിലറായും 1999ല്‍ തായ്‌വാനില്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ലില്ലിക്കുട്ടി ജോര്‍ജ്, സി.ജെ. ആൻറണി, മേരിക്കുട്ടി ജയിംസ്, പ്രഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സി.ജെ. ജയിംസ്, പരേതനായ സി.ജെ. വര്‍ഗീസ്.