ദിവ്യബലി വായനകൾ Monday after Epiphany Sunday 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

04-Jan-2021, തിങ്കൾ

Monday after Epiphany Sunday 

Liturgical Colour: White.
____

ഒന്നാം വായന

1 യോഹ 3:22-4:6

ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍.

നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്‍പിച്ചതു പോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കല്‍പന. അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്മാവു മൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.
പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റു പറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
യേശുവിനെ ഏറ്റു പറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്. അവര്‍ ലോകത്തിന്റെതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു. നാം ദൈവത്തില്‍ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 2:7bc-8, 10-12a

R. ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി.
എന്നോടു ചോദിച്ചു കൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.

R. ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.

രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍. ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍.

R. ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും.
____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 4:16

അല്ലേലൂയാ, അല്ലേലൂയാ!

അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.

അല്ലേലൂയാ!

Or:

cf.മത്താ 4:23

അല്ലേലൂയാ, അല്ലേലൂയാ!

യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.

അല്ലേലൂയാ!

Or:

ലൂക്കാ 4:17

അല്ലേലൂയാ, അല്ലേലൂയാ!

ദരിദ്രരെ സുവിശേഷം അറിയിക്കാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

അല്ലേലൂയാ!

Or:

ലൂക്കാ 7:16

അല്ലേലൂയാ, അല്ലേലൂയാ!

ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.

അല്ലേലൂയാ!

Or:

cf.1 തിമോ 3:16

അല്ലേലൂയാ, അല്ലേലൂയാ!

ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ട ക്രിസ്തുവേ, അങ്ങേയ്ക്കു മഹത്വം
ലോകം അങ്ങില്‍ വിശ്വസിച്ചു. അങ്ങേയ്ക്കു മഹത്വം.

അല്ലേലൂയാ!
____

സുവിശേഷം

മത്താ 4:12-17,23-25

സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

യോഹന്നാന്‍ ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി. അവന്‍ നസറത്തു വിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു. ഇത് ഏശയ്യാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദാന്റെ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ – വിജാതീയരുടെ ഗലീലി! അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി. ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാന്റെ മറുകര എന്നിവിടങ്ങളില്‍ നിന്ന് വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment