♦️♦️♦️ January 04 ♦️♦️♦️
വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
1774 ആഗസ്റ്റ് 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളായിരുന്നു.
1794-ല്‍ അവള്‍ വില്ല്യം സെറ്റണ്‍ എന്നയാളെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അവര്‍ക്ക് 5 മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന്‍ അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും, അവര്‍ 1803-ല്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്‍റെ അടുക്കലേക്ക് പോയി. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്ല്യം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ 6 മാസത്തിനു ശേഷം വിശുദ്ധ എലിസബെത്ത് ആന്‍ ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ, എപ്പിസ്കോപ്പല്‍ സഭയില്‍പ്പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും 1805 മാര്‍ച്ച് 4ന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍, ആ നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങുവാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്കൂള്‍ വളര്‍ന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബെത്തിനും, അവളുടെ സഹായികള്‍ക്കും സ്യന്യാസ ജീവിതം അനുവദിച്ചു, കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു.
1809-ല്‍ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബര്‍ഗിലേക്ക് മാറി, അവിടെ അവര്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാര്‍’ (Sisters of Charity) എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. എന്നിരുന്നാലും പാവങ്ങള്‍ക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജര്‍ക്ക് വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. പൊതു വിഷയങ്ങള്‍ക്ക് പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂള്‍ – American Parochial School സമ്പ്രദായത്തിനു അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും, സ്കൂളുകളില്‍ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് സിറ്റിയിലും, ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു.
1821 ജനുവരി 4ന് എമ്മിറ്റ്‌സ്ബര്‍ഗില്‍ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963-ല്‍ ജോണ്‍ ഇരുപത്തി മുന്നാമന്‍ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും, 1975-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബെത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. വി. ബിബിനിയയുടെ അമ്മയായ അഫ്രോസാ.
2. അഗ്ഗേയൂസ്, ഹെര്‍മെസ്, കായൂസ്
3. പ്രീസ്കൂസ്, പ്രേഷില്ലാ, ബെനദിക്ടാ
4. ആഫ്രിക്കക്കാരായ എവുജീന്‍, അക്വലിനൂസ്, ജെമിനൂസ്, മാര്‍സിയന്‍, ക്വിന്തൂസ്,തെയോഡോത്തൂസ്, ട്രിഫോണ്‍
5. നര്‍ബോണിലെ ഫെരെയോളൂസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
🙏പ്രഭാത പ്രാർത്ഥന..🙏
അനർത്ഥങ്ങളെത്തിപ്പിടിക്കാതിരിക്കാൻ ഉന്നതത്തിൽ കൂടു കൂട്ടേണ്ടതിന് തന്റെ കുടുംബത്തിനു വേണ്ടി അന്യായമായി ധനം നേടുന്നവന് ഹാ! കഷ്ടം… (ഹബബുക്ക് : 2/9)
പരിശുദ്ധനായ എന്റെ ദൈവമേ..
പ്രഭാതത്തിൽ ഞാൻ അങ്ങയുടെ കാരുണ്യത്തെപ്പറ്റി കേൾക്കുമാറാകട്ടെ. എന്തെന്നാൽ അങ്ങയിലാണ് ഞാൻ ആശ്രയിക്കുന്നത്. ഞാൻ നടക്കേണ്ട വഴികൾ അങ്ങുതന്നെ എന്നെ പഠിപ്പിക്കേണമേ. എന്തെന്നാൽ ഈ പ്രഭാതത്തിന്റെ പരിശുദ്ധമായ നിമിഷങ്ങളിൽ എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കാണ് ഞാൻ ഉയർത്തുന്നത്. ഏതു വഴിയിലൂടെ ധനം സമ്പാദിച്ചാലും സമൂഹത്തിന്റെ മുൻപിൽ എന്റെ കുടുംബം എന്നും മറ്റുള്ളവരേക്കാൾ ഒരുപടി ഉയർന്നു നിൽക്കണം എന്ന ചിന്താഗതിക്കാരാണ് ഞങ്ങളിൽ പലരും. അതിനു വേണ്ടി ഞങ്ങൾ കണ്ടെത്തുന്ന ഒരു ന്യായീകരണവുമുണ്ട്… മാർഗമല്ല എന്റെ ലക്ഷ്യമാണ് എനിക്കു പ്രധാനം. അതിനു വേണ്ടി ചവിട്ടിമെതിക്കുന്ന നന്മവഴികളെയോ, അതിൽ പെട്ടു നശിച്ചു പോകുന്ന നിസഹായരായ ജീവിതങ്ങളെയോ ഒന്നും എന്റെ കണ്ണിൽ പെടാറില്ല. ഈ ലോകത്തിന്റെ തന്നെ ശാപമായ ദാരിദ്ര്യം ഒരിക്കലും എന്റെ കുടുംബത്തെ പിടിമുറുക്കാൻ പാടില്ല എന്ന സ്വാർത്ഥതയിൽ ഉറച്ചു ഞാൻ അന്യായമായി സമ്പാദിച്ചു കൂട്ടുന്നതെല്ലാം വിഫലമായി തീരാൻ എന്റെ കർത്താവ് മനസ്സു വയ്ക്കുന്ന ഒരു നിമിഷം മതി എന്നുള്ള ചിന്തയൊന്നും ഒരിക്കൽ പോലും എന്റെ മനസ്സിന്റെ പടിവാതിലിൽ വന്നെത്തി നോക്കാറില്ല. പള്ളിയും, പ്രാർത്ഥനയും, ദൈവവിശ്വാസവുമൊക്കെ എന്റെ സമ്പത്തിന്റെ മുന്നിൽ ചെറുതായി തോന്നിത്തുടങ്ങും. എന്റെ മുൻപിൽ സഹായമർഹിക്കുന്നവർ ഉണ്ടായാലും സമ്പത്തിന്റെ അതിമോഹം കൊണ്ടു മാറാല പിടിച്ച എന്റെ ചിന്തകളിലേക്ക് ഒരിക്കലും അവരുടെ ജീവിതത്തിന്റെ ദൈന്യതകൾ മറനീക്കി പുറത്തേക്കു വരികയുമില്ല.
നല്ല ദൈവമേ.. സമ്പത്തിന്റെ ദുരാശകളുടെ മേൽ ഞാൻ കഴുകനെ പോലെ ഉയർന്നു പറന്നാലും, അനർത്ഥങ്ങൾക്ക് എത്തിപ്പിടിക്കാനാവാത്ത വിധം നക്ഷത്രങ്ങളുടെയിടയിൽ എന്റെ കുടുംബം കൂടുകൂട്ടിയാലും അവിടെ നിന്നും എന്നെ താഴെയിറക്കാൻ ശക്തനായവനാണ് അങ്ങ്. കർത്താവേ അന്യായമായതൊന്നും എന്റെ ദൃഷ്ടികളെ നിയന്ത്രിക്കാതെയും, ജീവിതത്തെ സ്പർശിക്കാതെയുമിരിക്കാൻ അങ്ങു തന്നെ എന്റെ നിയന്താതാവും നാഥനുമായി ജീവിതവഴികളിൽ കൂടെയുണ്ടാവേണമേ.. ഈ ലോകജീവിതത്തിൽ സർവ്വസമ്പത്തുകളുടെയും രാജാവായി ജീവിക്കുന്നതിലും ശ്രേഷ്ഠമായിരിക്കുന്നത് എളിമയുടെ ദൈവപൈതലായി ജീവിക്കുന്നതാണ് എന്ന തിരിച്ചറിവ് നൽകി ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ. അപ്പോൾ എന്റെ ചിന്തകളെ നേർവഴിക്കു നയിക്കുന്ന ചാട്ടയായും, എന്റെ അമിതമോഹങ്ങൾക്കുള്ള വിവേകപൂർണമായ നിയന്ത്രണമായും അവിടുത്തെ ആത്മാവിനാൽ നയിക്കപ്പെടുന്ന ഞാനും എന്റെ കുടുംബവും അവിടുന്ന് നൽകുന്ന നിത്യരക്ഷയെ സ്വന്തമാക്കുക തന്നെ ചെയ്യും..
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്സച്ചാ… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ… ആമേൻ