അറോറ എന്ന പെൺകുട്ടി

ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം ലോകത്തിനു കാണിച്ചു തന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെ നമുക്ക് അറിയാം.
എന്നാൽ അതിനും മുൻപ് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ അർമേനിയ എന്ന ദേശത്തിന്റെ വംശവും ചരിത്രവും വിശ്വാസപരമ്പര്യവും പൂർണമായി ഇല്ലാതാക്കാൻ ഓട്ടോമൻ തുർക്കിയിലെ ഏതാനും നേതാക്കൾ ആഹ്വാനം ചെയ്ത നരഹത്യയിൽ നിന്നും രക്ഷപെട്ട് തന്റെ അനുഭവങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ അറോറ എന്ന പെൺകുട്ടിയെ പറ്റിയും നമ്മൾ അറിയണം. പീഡനങ്ങളും രക്ഷപെടലും യാത്രകൾക്കും പാലായനങ്ങളും ശേഷം അമേരിക്കയിൽ അഭയം പ്രാപിച്ച എഴുത്തുകാരിയായി തീർന്ന അറോറയുടെ ജീവിതാനുഭവങ്ങൾ മനുഷ്യത്വം ഉള്ള ഒരു വ്യക്തിയുടെ കണ്ണ് നനയിപ്പിക്കും എന്നതിൽ സംശയം ഇല്ല.

അറോറ എഴുതിയ “രാവിഷ്ഡ് അർമേനിയ” (Ravished Armenia) എന്ന രചന “ഓക്ഷൻ ഓഫ് സോൾസ്” (Auction of Souls) എന്നപേരിൽ ഒരു നിശബ്ദചിത്രമായി 1919 ഇൽ പ്രദർശിപ്പിച്ചു. ഇതേ ചിത്രത്തിലെ ഒരു രംഗമാണ് ഏതാനും അർമേനിയൻ യുവതികളെ നഗ്നരായി കുരിശിൽ തറച്ചിരിക്കുന്ന ദൃശ്യം. അതൊരു യഥാർത്ഥ ഫോട്ടോഗ്രാഫ് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അത് ശരിക്കും നടന്ന ഒരു സംഭവം
സിനിമയിലൂടെ മൃദുവായി ചിത്രികരിച്ചതാണ് എന്നതാണ് യാഥാർത്യം. പ്രസ്തുത സിനിമ ഇറങ്ങി 70 വർഷങ്ങൾക്ക് ശേഷം അറോറ നൽകിയ ഒരു ഇന്റർവ്യൂവിലാണ് സത്യാവസ്ഥ വെളിപ്പെടുന്നത്. ശരിക്കും അന്ന് ധാരാളം അർമേനിയൻ യുവതികളെ വിവസ്ത്രരാക്കി,പൂർണമായി നഗ്നരാക്കി,കുരിശുപോലെ തോന്നിപ്പിക്കുന്ന കൂർത്തമുനയുള്ള മരം കൊത്തിയെടുത്തു അതിൽ അർമേനിയൻ യുവതികളെ തറച്ചു. അതും കണ്ണിൽച്ചോരയില്ലാത്ത ഓട്ടോമൻ തുർക്കിപട്ടാളം ബലാത്സംഗം ചെയ്ത ശേഷം.
കൈകളിലും കാലുകളിലും ആണി അടിച്ചല്ല. പകരം ആ യുവതികൾ കുഞ്ഞുങ്ങളെ
പ്രസവിച്ചു പുറത്തെടുക്കേണ്ട അവയവത്തിലൂടെയാണ് (വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കുന്നു) മേല്പറഞ്ഞ മരപ്പട്ടിക തറച്ചുകേറ്റിയത് !

അറിയാം … അറോറയെന്ന അർമേനിയൻ ജൊവാൻ ഓഫ് ആർക്കിന്റെ ജീവിതവും അർമേനിയൻ സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ച നരകയാതനയും …

1901 ജനുവരി 21 ന് ഓട്ടോമൻ തുർക്കിയിലെ റ്റെമെഷ്-ഗെഡ്‌സാക്കിൽ അർഷാലൂയിസ് മാർഡിജിയൻ ഒരു അർമേനിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. “അർഷാലൂയിസ്” (അറോറയുടെ ശരിയായ പേര് ) എന്നാൽ “അതിരാവിലെയുളള വെളിച്ചം” എന്നാണ്. അറോറയും അവളുടെ അഞ്ച് സഹോദരങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു
കുട്ടികാലം ആസ്വദിച്ചു. മധ്യകാലഘട്ടത്തിലെ പ്രതാപം തകർന്നു തുടങ്ങിയ ഓട്ടോമൻ സാമ്രാജയത്തിലെ അർമേനിയൻ ക്രൈസ്തവർ 19ആം നൂറ്റാണ്ടിൽ കഠിനാധ്വാനത്തിലൂടെയും സംരംഭങ്ങളിലൂടെയും സാമ്പത്തികമായും സാംസ്കാരികമായും അഭിവൃദ്ധി പ്രാപിച്ചു. ഇത് ഓട്ടോമൻ ഭരണാധികാരികളിലും ഒത്തിരി തുർക്കിഷ് നേതാക്കളിലും അസൂയയും ദേഷ്യവും ഉളവാക്കി. ഒന്നാം ലോകമഹായുദ്ധത്തോടെ ഇത്
വംശീയ ഉന്മൂലനം (Ethnic Cleansing) എന്ന നയത്തിലേക്ക് കടക്കുകയും അതിന്റെ നേരിട്ടുള്ള ദുർവിധി അറോറയുടെ കുടുംബം അനുഭവിക്കുകയും ചെയ്തു.

1915 ഏപ്രിൽ 4 ലെ ഈസ്റ്റർ ഞായറാഴ്ച ഹുസ്സൈൻ പാഷ എന്ന ഓട്ടോമൻ കമാണ്ടന്റ്റ് പോലീസുകാരുമായി എത്തി വെറും 14 വയസുള്ള അതിസുന്ദരിയായ അറോറ തന്റെ വെപ്പാട്ടിയാകണം എന്ന ക്രൂരമായ ആഗ്രഹം അറോറയുടെ പിതാവിന്റെ അടുത്തു പ്രകടിപ്പിച്ചു. ഇല്ലങ്കിൽ അർമേനിയക്കാർക്കെതിരെ തുടങ്ങിയ അക്രമങ്ങൾ അറോറയുടെ നാട്ടിലും എത്തിയാൽ സഹായിക്കാൻ താനുണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തി. അറോറയുടെ പിതാവ് വഴങ്ങിയില്ല. ഏതാനും നാളുകൾക്കുള്ളിൽ അറോറയുടെ പിതാവും സഹോദരനും മറ്റ് പുരുഷന്മാരും അറസ്റ് ചെയ്യപ്പെട്ടു. അവരെപ്പറ്റി പിന്നീട് ആരും അറിഞ്ഞില്ല. തുടർന്ന് അറോറയും സഹോദരിമാരും അമ്മയും മറ്റ് സ്ത്രീകളും നാടുകടത്തപെടുകയും മരുഭൂമിയിലൂടെ നടക്കാൻ വിധിക്കപ്പെടുകയും ചെയ്തു. പലവട്ടം രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീണ്ടും പിടിക്കപെടുകയും അടിമച്ചന്തയിൽ ലൈംഗീക അടിമയായി വില്കപ്പെടുകയും ചെയ്തു. ഇതിന്റെ ഇടയിൽ കുർദുകളായ കൊള്ളക്കാരുടെ പീഡനങ്ങളും സഹിക്കേണ്ടി വന്നു 18 പോലും തികയാത്ത അറോറ എന്ന പാവം അർമേനിയൻ പെൺകുട്ടിക്ക്.

കുഞ്ഞുങ്ങളെ മലഞ്ചെരിവുകളിലൂടെ വലിചെറിയപ്പെടുക, ആവർത്തിച്ചുള്ള ബലാത്സംഗങ്ങൾ, മൃഗീയമായ പീഡനങ്ങൾ, തുടർന്ന് പെൺകുട്ടികൾ മാനസികനില തെറ്റിപോകുന്ന അവസ്ഥയിൽ എത്തുക…ഇതെല്ലം അറോറ കണ്ടു.
നരഭോജികളെക്കാളും ക്രൂരന്മാരായ ഓട്ടോമൻ സൈനികർ തോക്കുകൾക്ക്
ടാർഗെറ്റ് പ്രാക്ടീസായി അർമേനിയൻ പെൺകുട്ടികളുടെ സ്തനങ്ങൾ ഉപയോഗിക്കുന്നതുപോലും
അറോറ കണ്ടു. പട്ടിണി, ദാഹം, ക്ഷീണം എന്നിവ സഹിച്ചു, കഷ്ടിച്ച് വസ്ത്രം ധരിച്ച അവളും നൂറുകണക്കിന് പേരും ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ നടന്നു. ഒരിക്കൽ അവൾ ഒരു അഭയകേന്ദ്രം കണ്ടെത്തി, മറ്റ് അമ്പത് അർമേനിയൻ പെൺകുട്ടികളോടൊപ്പം ഒരു മഠത്തിൽ. ഇതും അധികനാൾ നീണ്ടുനിന്നില്ല.
അധികം വൈകാതെ തുർക്കികൾ മഠത്തെ വളഞ്ഞു. എല്ലാ സന്യാസിമാരെയും തുർക്കികൾ കൊന്നൊടുക്കി. വീണ്ടും അടിമച്ചന്തയിലേക്ക്.

അറോറയെ ഒരു അടിമ വ്യാപാരി എടുക്കുന്നു. എന്നിട്ട് 85 സെന്റിന് വിറ്റു. ഈ സമയത്താണ് അമ്മയുടെയും മൂത്ത സഹോദരിയുടെയും മരണത്തിന് താൻ സാക്ഷിയായതായി അവൾ ആത്മകഥയിൽ എഴുത്തിയിട്ടുള്ളത് . അവളുടെ മൂത്ത സഹോദരി കുത്തേറ്റും , അമ്മ അറോറയോട് പറ്റിനിൽക്കുമ്പോൾ അടിയേറ്റും
ജീവൻ നഷ്ടപ്പെട്ടപ്പോൾ , കണ്ടുനിൽക്കാനേ അറോറയ്ക്ക് കഴിഞ്ഞുള്ളു.ഒരു സഹോദരനും രണ്ട് അമ്മായിമാരും അവളുടെ മുന്നിൽ പിടഞ്ഞുവീണതും ഈ സമയത്തുതന്നെയാണ്. രക്തബന്ധങ്ങൾ ഇല്ലാതാവുന്നത് കണ്ടു മരവിച്ചുപോയ അറോറയുടെ ഉള്ളിൽ ജീവൻ ബാക്കി നിന്നു. നരകതുല്യമായ ഈ പീഡനങ്ങൾ ലോകത്തെ അറിയിക്കാൻവേണ്ടി തന്നെ !

തുടരും…..

Source – WhatsApp

One thought on “അറോറ എന്ന പെൺകുട്ടി

Leave a comment