⚜️⚜️⚜️⚜️ May 11 ⚜️⚜️⚜️
വിയെന്നെയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ മാമ്മെര്‍ട്ടൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെര്‍ട്ടൂസ്. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവര്‍ത്തികളും വഴി തന്റെ സഭയില്‍ വളരെയേറെ കീര്‍ത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധന് മാമ്മെര്‍ട്ടൂസ്. താന്‍ അദ്ധ്യക്ഷനായ രൂപതയില്‍ ഉപവാസങ്ങളും, യാചനാ പ്രാര്‍ത്ഥനകളും ആചരിക്കുന്ന പതിവ് വിശുദ്ധന് നിലവില്‍ വരുത്തി. പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടേയും, യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീകകോപത്തിന്റേതായ അവസരങ്ങളില്‍ പ്രാര്‍ത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ വിശുദ്ധന് സാധിച്ചു.
ഒരിക്കല്‍ വിയെന്നെ നഗരത്തില്‍ വളരെ ഭയാനകരമായൊരു അഗ്നിബാധയുണ്ടായി. നഗരവാസികള്‍ ആകെ അമ്പരപ്പിലാവുകയും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുകയും ചെയ്തു. പക്ഷെ വിശുദ്ധ മാമ്മെര്‍ട്ടൂസിന്റെ പ്രാര്‍ത്ഥനയാല്‍ പെട്ടെന്ന് തന്നെ ആ അഗ്നിബാധ അത്ഭുതകരമായി കെട്ടടങ്ങി. ഈ അത്ഭുതം ജനങ്ങളുടെ മനസ്സിനെ ഭയങ്കരമായി സ്വാധീനിച്ചു. പരിശുദ്ധനായ ഈ സഭാദ്ധ്യക്ഷന് ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചും, ആത്മാര്‍ത്ഥമായ മനസ്താപത്തെക്കുറിച്ചും, ജീവിതത്തില്‍ സമൂലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കി.
ഒരു ഈസ്റ്റര്‍ രാത്രിയില്‍ വീണ്ടും ഒരു ഭയാനകമായ അഗ്നിബാധയുണ്ടായി, നഗരം മുന്‍പെങ്ങുമില്ലാത്ത വിധം ഭീകരമായ അവസ്ഥയിലായി. പതിവുപോലെ പരിശുദ്ധനായ ആ പിതാവ് തന്റെ ദൈവത്തില്‍ അഭയംപ്രാപിച്ചു. തീജ്വാലകള്‍ ശമിക്കുന്നത് വരെ ആ പിതാവ് കണ്ണുനീരോട് കൂടി അള്‍ത്താരക്ക് മുന്പില് നിന്ന് കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. വിശുദ്ധന്റെ പിന്‍ഗാമിയായ വിശുദ്ധ അവിറ്റൂസ്, ആ ഭയാനകമായ ആ തീജ്വാലകളുടെ കെട്ടടങ്ങലിനെ ‘അത്ഭുതകര’മെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിനാശകരമായ ഈ രണ്ടാമത്തെ അഗ്നിബാധക്ക് ശേഷം വിശുദ്ധ മാമ്മെര്‍ട്ടൂസ് മെത്രാപ്പോലീത്ത വര്‍ഷംതോറും മൂന്ന് ദിവസത്തെ ഉപവാസങ്ങളും, യാചനപ്രാര്‍ത്ഥനകളുമടങ്ങിയ ഭക്തിപൂര്‍വ്വമായ ഒരാചാരരീതി തന്റെ രൂപതയില്‍ കൊണ്ട് വന്നു.
എല്ലാ വിശ്വാസികളും ആത്മാര്‍ത്ഥമായ പശ്ചാത്താപത്തോടുകൂടിയും, കണ്ണുനീരും, പ്രാര്‍ത്ഥനയും, ഉപവാസവുമായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ട് ദൈവകോപത്തെ ശമിപ്പിക്കുന്നതിനായി ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമായിരിന്നു. വിശുദ്ധന് നിലവില്‍ വരുത്തിയ ഈ വിശ്വാസാചരണ രീതിയെ വിശുദ്ധ സിഡോണിയൂസ് മെത്രാനായിരുന്ന ഓവര്‍ഗനേയിലെ സഭയും മാതൃകയാക്കി. വളരെ കുറഞ്ഞ കാലം കൊണ്ട് ഇത് ലോകം മുഴുവനും ആചരിക്കുന്ന ഒരു ഭക്തിപരമായ ആചാരമായി മാറി. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലേണ്ട രീതിയില്‍ ക്രമീകരിച്ചതും, മൂന്ന് യാചനാപ്രാര്‍ത്ഥനാ ദിനങ്ങളുടെ ആചാരക്രമവും നിലവില്‍ വരുത്തിയതും വിശുദ്ധ മാമ്മെര്‍ട്ടൂസാണെന്ന് വിശുദ്ധ അവിറ്റൂസിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.
474-ല്‍ സഹോദരനായ മാമ്മെര്‍ട്ടൂസ് ക്ലോഡിയന്റെ മരണത്തിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 477ലാണ് വിശുദ്ധ മാമ്മെര്‍ട്ടൂസ് ഇഹലോകവാസം വെടിയുന്നത്. നമ്മുടെ കഷ്ടതകളുടെ സമയങ്ങളില്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപവും, അനുതാപവും, കാരുണ്യപ്രവര്‍ത്തികളും നമ്മുടെ പ്രാര്‍ത്ഥനകളെ അകമ്പടി സേവിക്കേണ്ടതായിട്ടുള്ളതാണെന്ന് വിശുദ്ധ മാമ്മെര്‍ട്ടൂസ് നമ്മെ പഠിപ്പിക്കുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1, റോമായിലെ ഫാബിയൂസ്, മാക്സിമൂസു
2. സ്പെയിനിലെ അനസ്റ്റാസിയൂസ്
3. അനസ്റ്റാസിയൂസും കൂട്ടരും
4. റോമായിലെ അന്തിമൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙
“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”
(ലൂക്ക 1:38).
ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക
💙💙💙💙💙💙💙💙💙💙💙💙
ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന് മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം” ദൈവസുതന്റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എപ്രകാരം സംഭവിക്കും? ന്യായയുക്തമായ ഒരു സംശയമായിരുന്നു അത്. മേരി ദൈവത്തോട് കന്യാവ്രതം വാഗ്ദാനം ചെയ്തിരുന്നു എന്നുള്ള വസ്തുത അത് സൂചിപ്പിക്കുന്നു. ദൈവദൂതന് മറിയത്തിന് സംശയ നിവാരണം വരുത്തി. “പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആയതിനാല്‍ നിന്നില്‍ നിന്നു പിറക്കുന്നവന് ദൈവപുത്രന് എന്നു വിളിക്കപ്പെടും. അവന് പരിശുദ്ധനായിരിക്കും.”
മേരിയുടെ പ്രശ്നത്തിന് ദൈവദൂതന് പരിഹാരം നിര്‍ദ്ദേശിച്ച ഉടനെ പരിശുദ്ധ കന്യക പ്രതിവചിച്ചു: “നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഇപ്രകാരമുള്ള സന്നദ്ധത ദൈവവചനം സ്വീകരിക്കുന്നതില്‍ നമുക്കുണ്ടോ? ക്രിസ്തുനാഥന് ഒരിക്കല്‍ വിതക്കാരന്റെ ഉപമ അരുളിച്ചെയ്തു: “വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലത് വഴിയരികില്‍ വീണു. അത് ആകാശപ്പറവകള്‍ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില്‍ വീണു. മുള്ളുകള്‍ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല്‍ ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ് നല്കി.”
ദൈവവചനം സ്വീകരിക്കുന്ന നാലു തരക്കാരായ വ്യക്തികളുടെ മാതൃകയാണ് ഈ ഉപമയില്‍ പ്രതിപാദിച്ചിരിക്കുന്ന വിത്തുകള്‍. ഒന്നാമത്തെ തരക്കാര്‍ ദൈവവചനം ശ്രവിച്ചാല്‍ ഉടനെതന്നെ അതിനെ പുച്ഛിച്ചു തള്ളും; രണ്ടാമത്തെ കൂട്ടര് ദൈവവചനം സ്വീകരിക്കുമെങ്കിലും വചനം നിമിത്തം ഞെരുക്കമോ പീഡകളോ ഉണ്ടാകുമ്പോള്‍ അത് പരിത്യജിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര് മുള്ളുകളുടെ ഇടയില്‍ വീണ വിത്തുപോലെ വചനം സ്വീകരിക്കുമെങ്കിലും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിസ്മരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. നാലാമത്തെ കൂട്ടര് ദൈവവചനം സ്വീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.
ഒരിക്കല്‍ ഈശോനാഥന്റെ ദിവ്യ അധരങ്ങളില്‍ നിന്നുമുള്ള വചനം കേട്ട ഒരു സ്ത്രീ ആവേശവതിയായി ഇങ്ങനെ പ്രഘോഷിച്ചു, “നിന്നെ വഹിച്ച ഉദരത്തിനും നിന്നെ കുടിപ്പിച്ച മുലകള്‍ക്കും ഭാഗ്യം.” ഉടനെ ദിവ്യനാഥന് ഇപ്രകാരം അരുളിച്ചെയ്തു. ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം (ലൂക്കാ: 11: 27-29). പരിശുദ്ധ കന്യയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്ന് ഇത് നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ആയതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. എല്ലാ ദിവസവും വി. ഗ്രന്ഥ പാരായണത്തിലൂടെ ദൈവവചനം ശ്രവിക്കാം. ഞായറാഴ്ച ദിവസങ്ങളില്‍ ദിവബലിയില്‍ ദൈവവചനത്തെ ആസ്പദമാക്കി ചെയ്യുന്ന പ്രഭാഷണത്തിലും ശ്രദ്ധാപൂര്‍വ്വം സംബന്ധിക്കുക. ദൈവവചനം ഇരുമുനവാളാണ്. അതു ശ്രവിച്ചു പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.
സംഭവം
💙💙💙💙
വി.അല്‍ബത്തോസ് ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന് പരിശുദ്ധ കന്യകയോടു അതിയായ ഭക്തി ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പഠനത്തില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ഡൊമിനിക്കന്‍ സന്യാസ സഭാംഗമായ അദ്ദേഹം സന്യാസ ജീവിതം പരിത്യജിച്ചു പോകുവാന്‍ തീരുമാനിച്ചു. ഒരു ദിവസം പ.കന്യക അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു. മകനേ, നീ ഈ സന്യാസത്തില്‍ നിലനില്ക്കുക. നിനക്ക് സന്യാസ ജീവിതം നയിക്കുന്നതിനുള്ള എല്ലാ അനുഗ്രഹങ്ങളും ഞാന്‍ എന്റെ ദിവ്യകുമാരനില്‍ നിന്നും പ്രാപിച്ചു നല്‍കുന്നതാണ്.
വി.അല്‍ബത്തോസ് തത്ഫലമായി സന്യാസ ജീവിതം തുടര്‍ന്നു നയിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം പിന്നീട് വലിയ ഒരു മരിയ ഭക്തനായിത്തീര്‍ന്നു. പഠിക്കുവാന്‍ വളരെ വിഷമിച്ചിരുന്ന അദ്ദേഹം അഗാധ പണ്ഡിതനായി. ലോകം ദര്‍ശിച്ചിട്ടുള്ളതിലേക്ക് ഏറ്റം കഴിവു തികഞ്ഞ വി.തോമസ് അക്വിനാസിന്റെ ഗുരുഭൂതനാകാനുള്ള ഭാഗധേയവും അദ്ദേഹത്തിന് സിദ്ധിച്ചു. മരിയശാസ്ത്രത്തിന്റെ മല്പാന് എന്നാണ് വിശുദ്ധന് അറിയപ്പെടുന്നത്.
പ്രാര്‍ത്ഥന
💙💙💙💙💙
മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു.”നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു. നാഥേ! ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്കേണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മന:സ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര് ചിന്തി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്റെ തിരുമുമ്പില്‍ നില്ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ! എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന് തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര് കുസുമമേ,
ദാവീദിന്റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്റെ വാതിലേ,
ഉഷകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്മികന്: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്മികന്: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
ദൈവപുത്രന്റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ
💙💙💙💙💙💙💙💙💙💙💙💙
🌻പ്രഭാത പ്രാർത്ഥന🌻
ഞാൻ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ..(ഹെബ്രായർ:13/5)
സർവ്വശക്തനായ ദൈവമേ..
ഹൃദയ പരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക് എന്നും സമീപസ്ഥമായ അങ്ങയുടെ തിരുനാമത്തെ മഹത്വപ്പെടുത്തുന്നതിന് അങ്ങു കനിഞ്ഞു നൽകിയ ഈ പ്രഭാതത്തെ ഓർത്ത് അങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു. അത്രയേറെ തകർന്നു പോകുമായിരുന്ന ജീവിത മുഹൂർത്തങ്ങളിലൊക്കെയും ഒന്നു പങ്കു വച്ചാൽ കുറയുന്ന ഹൃദയഭാരവുമായി ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങൾ സമീപിക്കാറുണ്ട്. എന്നാൽ പലപ്പോഴും അവരുടേതായ തിരക്കുകളുടെ ലോകത്ത് വ്യാപൃതരായിരിക്കുന്ന അവർക്ക് ഞങ്ങളെ ഒന്നു കേൾക്കാനോ പരിഗണിക്കാനോ സമയമുണ്ടാവാറില്ല. ഞാനെത്ര വലിയ സങ്കടത്തിലായിരുന്നിട്ടും, എനിക്കു ചുറ്റും എല്ലാവരുമുണ്ടായിരുന്നിട്ടും എന്നെ ഒന്നു കേൾക്കാനോ മനസ്സിലാക്കാനോ ആരുമില്ലല്ലോ എന്ന നിരാശയോടെയും നെടുവീർപ്പോടെയുമായിരിക്കും ഞങ്ങൾ നിന്നെ സമീപിക്കുന്നത്.. ഒന്നും പറയാതെ തന്നെ എല്ലാം അറിയുന്നവന്റെ മുന്നിലുള്ള പൂർണമായ ഹൃദയാർപ്പണവുമായി..
ഈശോയേ.. സൃഷ്ടികളിൽ ആശ്രയം കണ്ടെത്തുന്നതിനേക്കാൾ സൃഷ്ടാവിൽ അഭയം പ്രാപിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ.. ആരൊക്കെ എന്നെ മറന്നാലും, ഉപേക്ഷിച്ചാലും എനിക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന ഒരു ദൈവമുണ്ട് എന്നതാവട്ടെ എന്നും എന്റെ ബലഹീനതയിലെ ശക്തിയും ബലവും.. നാഥാ.. അത്രമേലാഴത്തിലുള്ള എന്റെ വേദനകളെ അത്രമേൽ മനോഹരമായ ഒരു പ്രാർത്ഥനയായി നിനക്കു സമർപ്പിക്കാൻ കൃപ ചെയ്തരുളേണമേ.. വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ അവിടുത്തെ കരുണയിലും സ്നേഹത്തിലും ആശ്വാസം കണ്ടെത്താനും, എന്നും അവിടുത്തെ ചിറകുകളുടെ സംരക്ഷണത്തിൽ അഭയം തേടാനും എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ..
ദൈവപുത്രന്റെ മാതാവേ.. ദൈവവചനത്തിനനുസരണമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. ആമേൻ.
നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്.
യുദാസ് 1 : 21
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവ ലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവംപ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും.
ഏശയ്യാ 35 : 4
പാപിയെ തെറ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
യാക്കോബ് 5 : 20