അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 230
അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും.
 
ബൈബളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയുമാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും. അവരുടെ തിരുനാളാണ് ജൂലൈ ഇരുപത്തിയാറാം തിയതി.
 
എഡി രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള് നമുക്കു ലഭിക്കുന്നത്. രണ്ടു പേരും ദാവീദിന്റെ ഗോത്രത്തില് ജനിച്ചവരാണ്. യൗസേപ്പിതാവും ദാവീദിൻ്റെ വംശത്തിൽ പ്പെട്ടവനായിരുന്നു. “ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലുംവംശത്തിലുംപെട്ടവനായിരുന്നതിനാല്,” (ലൂക്കാ 2 : 4) യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ ആദ്യ അഭിസംബോധനയും ദാവീദിൻ്റെ വിശിഷ്ട സന്താനമേ (proles David) എന്നാണ്.
 
ദാവീദിൻ്റെ വംശത്തിൽപ്പെട്ടവർ എന്ന നിലയിൽ അന്നയും ജോവാക്കീമും യൗസേപ്പിതാവും ദൈവ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവരും പ്രത്യാശയുടെ മനുഷ്യരുമാണ്. അനുഗ്രഹം അവകാശമാക്കാൻ വിളിക്കപ്പെട്ടവരും ദൈവാനുഗ്രഹത്തിൻ്റെ നിർച്ചാലുകളുമാണ് അവർ. ദൈവമാതാവിന്റെ അമ്മയായ അന്നാ എന്നപേരിന്റെ അര്ത്ഥം തന്നെ അനുഗ്രഹദായക എന്നത്രേ. അവളുടെ വാര്ധക്യത്തിലാണ് മറിയം ജനിച്ചത്. മറിയത്തിൻ്റെ വിശ്വസ്തനായ ഭർത്താവും സംരക്ഷകനും എന്ന നിലയിലും ദൈവപുത്രൻ്റെ വളർത്തു പിതാവും ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിലും യൗസേപ്പിതാവും അനുഗ്രഹദായകൻ ആയി മാറുന്നു ക്രിസ്തീയ കുടുംബങ്ങളുടെ മധ്യസ്ഥരെന്ന നിലയിൽ ജോവാക്കിമിൻ്റെയും അന്നയുടെയും യൗസേപ്പിതാവിൻ്റെയും മദ്ധ്യസ്ഥയിൽ നമുക്കു ആശ്രയിക്കാം.
 
കത്തോലിക്കാ സഭ കുടുംബ വർഷമായും (മാർച്ച് 21, 2021- ജൂൺ 26, 2022) ആഘോഷിക്കുന്ന ഈ വർഷത്തിൽ കുടുംബം പവിത്രമാക്കാൻ ദൈവമാതാവിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയും ആയ വിശുദ്ധ ജോവാക്കി മും വിശുദ്ധ അന്നായും വളർത്തു പിതാവായ യൗസേപ്പിതാവും നമ്മളെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment