ഹൃദയം ബലിപീഠമാക്കിയവൻ

ജോസഫ് ചിന്തകൾ 234
ജോസഫ് ഹൃദയം ബലിപീഠമാക്കിയവൻ
 
കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വേദപാരംഗതനായ വിശുദ്ധ പീറ്റർ ക്രിസോ ലോഗസിൻ്റെ (380- 450) ഓർമ്മ ദിനമാണ് ജൂലൈ 30. നല്ലൊരു വചന പ്രഘോഷകനായിരുന്ന വിശുദ്ധൻ സുവർണ്ണവാക്കുള്ള പീറ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
 
“നാം ഓരോരുത്തരും ദൈവത്തിനും അവന്റെ പുരോഹിതനുമുള്ള (ക്രിസ്തു ) യാഗമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവീക അധികാരം നിങ്ങൾക്ക് നൽകുന്നതെന്തും നഷ്ടപ്പെടുത്തരുത്.
വിശുദ്ധിയുടെ വസ്ത്രം ധരിക്കുക,
നിർമ്മലതയുടെ അരപ്പട്ട ധരിക്കുക.
ക്രിസ്തു നിങ്ങളുടെ ശിരോകവചം ആയിരിക്കട്ടെ, നിങ്ങളുടെ നെറ്റിയിലെ കുരിശ് നിങ്ങളുടെ നിരന്തരമായ സംരക്ഷണമായിരിക്കട്ടെ.
അവൻ തന്നെ നിങ്ങൾക്ക് തന്നിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവായിരിക്കണം നിങ്ങളുടെ മുലപ്പാൽ.
പ്രാർത്ഥനയുടെ സുഗന്ധം നിരന്തരം ഉയർത്തി കൊണ്ടിരിക്കുക.
ആത്മാവിന്റെ വാൾ എടുക്കുക.
നിങ്ങളുടെ ഹൃദയം ഒരു ബലിപീഠമായിരിക്കട്ടെ.
അതിനു ശേഷം , ദൈവത്തിലുള്ള പൂർണ്ണ വിശ്വാസത്തോടെ, നിങ്ങളുടെ ശരീരം ബലിയയി സമർപ്പിക്കുക.
ദൈവം ആഗ്രഹിക്കുന്നത് നിങ്ങളുടെ മരണമല്ല വിശ്വാസമാണ്;
ദൈവം ദാഹിക്കുന്നത് നിങ്ങളുടെ രക്തത്തിനുവേണ്ടിയല്ല, മറിച്ച് ആത്മസമർപ്പണത്തിനാണ്;
മൃഗബലിയല്ല, മറിച്ച് നിങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തിയാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നത് . “
 
ഹൃദയം ബലിപീഠമാക്കിയ ഒരു നല്ല അപ്പനായിരുന്നു യൗസേപ്പിതാവ്. വിശുദ്ധിയുടെ വസ്ത്രം ധരിച്ച്, നിർമ്മലതയുടെ അരപ്പട്ട അണിഞ്ഞ്, ഈശോയെ ശിരോ കവചമായി ദൈവഹിതത്തിനനുസരിച്ച് ജീവിതം ജീവിതം നയിച്ചപ്പോൾ അവൻ്റെ ജീവിതം നിരന്തര പ്രാർത്ഥനായി ദൈവസന്നിധിയിലേക്ക് ഉയർത്തി. ദൈവം ദാനമായി നൽകിയ സ്വതന്ത്ര ഇച്ഛാശക്തിയെ ദൈവഹിതം നിറവേറ്റാനായി തിരികെ നൽകിയാണ് സ്വർഗ്ഗീയ പിതാവിനെ പ്രസാദിപ്പിക്കുന്ന പ്രീതികരമായ ബലിപീഠമായി യൗസേപ്പിതാവ് മാറിയത്.
 
ദൈവഹിതം അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തി സ്വർഗ്ഗീയ പിതാവിനു പ്രീതികരമായ ബലിപീഠമായി വളരാൻ യൗസേപ്പിതാവിൻ്റെ ധീര മാതൃക നമ്മളെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment