ചാലക്കുടി: കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായ ക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനം ചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല ആശുപത്രിയിൽ നാളുകളായി ചികിൽസയിലായിരുന്നു. ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം.
പോട്ട ആശ്രമത്തിലാണ് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതം ആരംഭിക്കുന്നത്. ഡിവൈന്‍റെ ആരംഭത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ കര്‍ത്താവ് പ്രത്യേകമായി എടുത്തു ഉപയോഗിച്ചിരിന്നു. പിന്നീട് ഡിവൈനില്‍ വിന്‍സെന്‍ഷ്യന്‍ വൈദികരോട് ചേര്‍ന്ന് അദ്ദേഹം സുവിശേഷവത്ക്കരണ മേഖലയില്‍ സജീവമായി ശുശ്രൂഷ തുടര്‍ന്നു. ഡിവൈനിലെ മലയാള സെക്ഷന്റെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരിന്നത്. ഇതിനിടെ വിവിധ സ്ഥലങ്ങളില്‍ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ ഒപ്പം അദ്ദേഹം ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചിരിന്നു. ഗുഡ്നെസ്, ശാലോം ചാനലുകളിലൂടെയും അദ്ദേഹം സുവിശേഷപ്രഘോഷണം നടത്തിയിട്ടുണ്ട്. ഭാര്യ മാര്‍ഗരറ്റും (നന്ദിനി) ബ്രദര്‍ ജോയ്കുട്ടിയോടൊപ്പം ഡിവൈന്‍ ശുശ്രൂഷകളില്‍ സഹായിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരിന്നു.