{പുലർവെട്ടം 524}
ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളിൽ ഒരു കോർട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.
കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായിരുന്നു. ഷട്ടിലിൻ്റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ.
‘ലവ് ഓൾ’ എന്ന് ഉറക്കെ വിളിച്ചാണ് കളി ആരംഭിക്കുന്നത്. എന്തുകൊണ്ട് അങ്ങനെയെന്നതിന് കാര്യമായ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എല്ലാ ആചാരങ്ങളും പോലെ ഉത്തരം ആവശ്യമില്ലാത്ത ഒന്നായിത്തന്നെ അത് നിലകൊണ്ടു. ഇപ്പോഴാണ് ചില വിശദീകരണങ്ങൾ ഒക്കെ വായിക്കാൻ കഴിഞ്ഞത്. ഫ്രഞ്ച് ഭാഷയിൽ ‘ലവ്’ന് മുട്ടയെന്ന് അർത്ഥമുണ്ട്. ചുരുക്കത്തിൽ സീറോയുടെ പര്യായമാണത്.
ആരംഭത്തിൽ അത് അങ്ങനെതന്നെയായിരുന്നെങ്കിലും ആംഗലേയത്തിൽ അതിന് സ്നേഹം എന്ന അർത്ഥം തന്നെ ലഭിക്കുകയും, ആദ്യത്തെ സൂചന ബോധത്തിൽ നിന്ന് മാഞ്ഞുപോവുകയും ചെയ്തു. ചുരുക്കത്തിൽ, കളി ആരംഭിക്കുമ്പോൾ കാണികളോടുള്ള കളിക്കാരുടെ ഡിക്ലറേഷൻ ആണത് :
“നോക്കൂ, കളിയോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും ഈ നിമിഷം എന്റെ കൈവെള്ളയിൽ ഇല്ല.
കളിയായാലും കാര്യമായാലും സ്നേഹമല്ലാതെ മറ്റെന്ത് മൂലധനമാണ് സാധകരുടെ പൊക്കണത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത്?
– ബോബി ജോസ് കട്ടികാട്
Advertisements
പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements
Advertisements
Reblogged this on Nelsapy.
LikeLiked by 1 person