The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 10

കൊര്‍ണേലിയൂസ്.

1 കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.2 അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തുപോന്നു.3 ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്തമായിക്കണ്ടു.4 ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.5 യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.6 അവന്‍ കടല്‍ത്തീരത്തു താമസിക്കുന്നതുകല്‍പണിക്കാരന്‍ ശിമയോന്റെ വീട്ടി ലുണ്ട്.7 തന്നോടു സംസാരിച്ച ദൂതന്‍ പോയപ്പോള്‍ അവന്‍ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകന്‍മാരില്‍പ്പെട്ട വിശ്വസ്ത നായ ഒരു പടയാളിയെയും വിളിച്ച്,8 എല്ലാം വിശദീകരിച്ചുകൊടുത്തതിനു ശേഷം അവരെ യോപ്പായിലേക്ക് അയച്ചു.9 അവര്‍യാത്ര ചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോള്‍ പത്രോസ് പ്രാര്‍ ഥിക്കാന്‍മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.10 അവനു വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.11 സ്വര്‍ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു.12 ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.13 ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.14 പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.15 രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.17 താന്‍ കണ്ട ദര്‍ശനത്തിന്റെ അര്‍ഥമെന്തെന്നു പത്രോസ് സംശയിച്ചുനില്‍ക്കുമ്പോള്‍, കൊര്‍ണേലിയൂസ് അയച്ച ആളുകള്‍ ശിമയോന്റെ വീടന്വേഷിച്ച് പടിവാതില്‍ക്കല്‍ നില്‍പുണ്ടായിരുന്നു.18 പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവര്‍ വിളിച്ചു ചോദിച്ചു.19 പത്രോസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവ് അവനോടു പറഞ്ഞു: ഇതാ, മൂന്നുപേര്‍ നിന്നെ അന്വേഷിക്കുന്നു.20 എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണ് അവരെ അയച്ചിരിക്കുന്നത്.21 പത്രോസ് താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ അന്വേഷിക്കുന്ന ആള്‍ ഞാന്‍ തന്നെ. നിങ്ങള്‍ വന്നതിന്റെ ഉദ്‌ദേശ്യമെന്ത്?22 അവര്‍ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവന്‍ സമ്മതനുമായകൊര്‍ണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകള്‍കേള്‍ക്കണമെന്നും, ദൈവദൂതനില്‍നിന്നു നിര്‍ദ്‌ദേശം ലഭിച്ചിരിക്കുന്നു.23 അവന്‍ അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവന്‍ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായില്‍നിന്നുള്ള ചില സഹോദരന്‍മാരും അവനെ അനുയാത്ര ചെയ്തു.24 പിറ്റേ ദിവസം അവര്‍ കേസറിയായിലെത്തി. കൊര്‍ണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.25 പത്രോസ് അകത്തുപ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച് കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു.26 എഴുന്നേല്‍ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേല്‍പിച്ചു.27 അവനോടു സംസാരിച്ചുകൊണ്ട് പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ വളരെപ്പേര്‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.28 അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.29 അതിനാല്‍, നിങ്ങള്‍ എനിക്ക് ആളയച്ചപ്പോള്‍യാതൊരു തടസ്‌സവും പറയാതെ ഞാന്‍ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങള്‍ എനിക്ക് ആളയച്ചതെന്നു പറയുവിന്‍.30 കൊര്‍ണേലിയൂസ് മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ് ഈ സമയത്തു വീട്ടില്‍വച്ച് ഞാന്‍ ഒന്‍പതാം മണിക്കൂറിലെ പ്രാര്‍ഥന നടത്തുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞഒരാള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.31 അവന്‍ പറഞ്ഞു: കൊര്‍ണേലിയൂസേ, ദൈവസന്നിധിയില്‍ നിന്റെ പ്രാര്‍ഥനകള്‍ എത്തുകയും ദൈവം നിന്റെ ദാനധര്‍മങ്ങള്‍ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.32 അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടല്‍ത്തീരത്തു തുകല്‍പണിക്കാരനായ ശിമയോന്റെ വീട്ടിലാണ് അവന്‍ താമസിക്കുന്നത്.33 അതുകൊണ്ട് നിന്നെ വിളിക്കാന്‍ ഞാന്‍ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. കര്‍ത്താവ് നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം കേള്‍ക്കാന്‍ ഇതാ, ദൈവ സന്നിധിയില്‍ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.

പത്രോസിന്റെ പ്രസംഗം.

34 പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും35 അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.36 സമാധാനത്തിന്റെ സദ്‌വാര്‍ത്ത സകലത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കി.37 യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.38 നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.39 യഹൂദന്‍മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു.40 എന്നാല്‍, ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.41 എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍.42 ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി.43 അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

വിജാതീയര്‍ക്കു ജ്ഞാനസ്‌നാനം.

44 പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു.45 വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്‌ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു.46 അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു:47 നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?48 യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്‌നാനം നല്‍കാന്‍ അവന്‍ കല്‍പിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവര്‍ അവനോട് അഭ്യര്‍ഥിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment