ആലക്കളത്തിലച്ചന്റെ താപസ ചൈതന്യം

ആലക്കളത്തിലച്ചന്റെ താപസ ചൈതന്യം

ഭാഗ്യസ്മരണാർഹനായ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയിലൂടെ സാർവത്രിക സഭയിൽ ആഞ്ഞുവീശിയ ദിവ്യകാരുണ്യ നവോത്ഥാനത്തിന്റെ അലയടികൾ കേരളസഭയിലും അനുഭവപ്പെട്ടു തുടങ്ങിയ കാലത്താണ് ദിവ്യകാരുണ്യ മിഷനറി സമൂഹം രൂപീകൃതമാകുന്നത്. ആ കാലഘട്ടത്തിൽ ഇവിടെ പ്രേഷിത പ്രവർത്തനങ്ങൾ നടത്തിയിരുന്ന മിഷനറി വൈദീകരിലൂടെ, പ്രത്യേകിച്ച് കർമ്മലീത്താ സമൂഹത്തിലൂടെയാണ് വിശുദ്ധ കുർബാനയോടും സന്യാസ ജീവിതത്തടോടുമുള്ള ആഭിമുഖ്യം കേരളസഭയിൽ ശക്തമാകുന്നത്. സ്ത്രീകൾക്കായുള്ള ആരാധന സമൂഹം സ്ഥാപിച്ച അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന് പുരുഷന്മാർക്കുവേണ്ടി ‘ദിവ്യകാരുണ്യ പ്രേഷിത സംഘം’ സ്ഥാപിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും അദ്ദേഹം തന്നെ ഇവിടെ ചെയ്ത് വന്നിരുന്നുവെങ്കിലും അനുവാദം വാങ്ങി വന്ന് അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ഈ ചരിത്ര നിയോഗം ഏല്പിക്കാൻ ദൈവം തിരഞ്ഞെടുത്തത് തീക്ഷ്ണമതിയും തപോനിഷ്ഠനും ആയ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ഛനെ ആയിരുന്നു. സന്യാസത്തോടും താപസജീവിതത്തോടും ഉള്ള അഭിനിവേശം ദൈവം അദ്ദേഹത്തിന്റെ ഉള്ളിൽ നിവേശിപ്പിച്ചിരുന്നു. ദൈവതിരുമനസ്സു നിറവേറ്റുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വിട്ടുവീഴ്ച്ചകൾ ഇല്ലായിരുന്നു.

താപസജീവിതത്തിലേക്കുള്ള വിളി

സെമിനാരി പഠനകാലത്തുതന്നെ ബഹുമാനപ്പെട്ട മത്തായി അച്ഛന്റെ ഉള്ളിൽ സന്യാസത്തോടും താപസജീവിതത്തോടും അതിയായ അഭിനിവേശം രൂപപ്പെട്ടിരുന്നു. കർമ്മലീത്താസഭയിലെ വിശുദ്ധരായ വൈദീകരുടെ ജീവിതം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ സെക്രട്ടറി ആയി ജോലി ചെയ്യുന്ന സമയത്ത് ഒരിക്കൽ ആലക്കളത്തിൽ അച്ഛൻ വളരെ അസ്വസ്ഥതയോടെ പിതാവിനോട് സംസാരിച്ച ഒരു സംഭവം അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നുണ്ട്. താപസ ജീവിതത്തോടുള്ള അഭിനിവേശം മത്തായി അച്ഛന്റെ ജീവിതത്തിൽ അണപൊട്ടി ഒഴുകിയ ഒരു ദിവസമായിരുന്നു അത്. “എനിക്ക് പോകണം. എത്രകാലമായി ഞാൻ ഒരു അനുവാദത്തിനുവേണ്ടി കാത്തിരിക്കുന്നു. ദയവായി അങ്ങ് എന്നെ പോകാൻ അനുവദിക്കണം.” അല്പം ഗൗരവത്തോടെ തന്നെ അദ്ദേഹം അന്ന് പിതാവിനോട് പറഞ്ഞു. ദിവ്യകാരുണ്യ പ്രേഷിത സമൂഹം എന്ന തന്റെ സ്വപ്നം അദ്ദേഹം പലപ്പോഴും അഭിവന്ദ്യ പിതാവുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇത്രയും സമർത്ഥനായ ഒരു വൈദീകൻ തനിക്കു വേഗം നഷ്ടപ്പെടാൻ പിതാവും ആഗ്രഹിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധങ്ങൾക്കു വഴങ്ങിയാണ് പിതാവ് ദിവ്യകാരുണ്യ പ്രേഷിത സമൂഹം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് അനുവാദം നൽകുന്നത്.

വാക്കിലും പ്രവർത്തിയിലും താപസൻ

ആഴമേറിയ ഭാഷാചാതുരിയും, ശക്തമായ പ്രസംഗപാടവവും, വിട്ടുവീഴ്ചയില്ലാത്ത ജീവിതവും ശക്തനായ ഒരു പ്രവാചകന്റെ പ്രതിച്ഛായ മത്തായി അച്ഛനു പകർന്നു നൽകി. വിവിധ പ്രസിദ്ധീകരങ്ങൾക്കുവേണ്ടി ഇംഗ്ളീഷിലും മലയാളത്തിലും അദ്ദേഹം ലേഖനങ്ങൾ എഴുതി. കേരളത്തിൽ ഉടനീളം അദ്ദേഹം ധ്യാനപ്രസംഗങ്ങൾ നടത്തി. ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനു വിട്ടുവീഴ്ച്ച കല്പിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ വാക്കും ജീവിതവും. പരിശുദ്ധാത്മാവും പരിശുദ്ധ കുർബാനയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ധ്യാനവിഷയങ്ങൾ. അനേകർ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ട് മനസാന്തരപ്പെട്ടു. മനസാന്തരപ്പെടാൻ തയ്യാറാകാത്തവർ അദ്ദേഹത്തിന്റ വിമർശകരും ശത്രുക്കളും ആയി മാറി. എന്നാൽ ക്രിസ്തുരഹസ്യങ്ങളെ തന്റെ വാക്കിലും ജീവിതത്തിലും പ്രഘോഷിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും അദ്ദേഹത്തിന് സന്തോഷം നൽകിയിരുന്നില്ല. തീക്ഷ്ണതയാൽ പലപ്പോഴും അദ്ദേഹത്തിന്റെ ഹൃദയം ജ്വലിച്ചിരുന്നു. അതുകൊണ്ടു തന്നെ ശാസിക്കുന്നതിനും ചാട്ടവാറെടുക്കുന്നതിനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. ദരിദ്രർക്കും നിരാലംബർക്കും വേണ്ടി തനിക്കുള്ളതിൽ നിന്നും അദ്ദേഹം എന്നും പങ്കുവെച്ചിരുന്നു. ആശ്രമത്തിൽ നിന്നും ഭക്ഷണസാധനങ്ങളും മറ്റും എടുത്തുകൊണ്ടു പോകുന്നതിന്റെ പേരിൽ അദ്ദേഹം പലപ്പോഴും ക്രൂശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ദരിദ്രരോടുള്ള അനുകമ്പ ഒന്നുകൊണ്ട് മാത്രമായിരുന്നു. ക്രൂശിതനോടുള്ള സ്നേഹം അദ്ദേഹത്തെ നിർബന്ധിച്ചിരുന്നതുകൊണ്ടാകണം പലപ്പോഴും അദ്ദേഹം കർക്കശക്കാരനായി കാണപ്പെട്ടിരുന്നത്.

വസ്ത്രധാരണവും ഭക്ഷണവും

ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ഛൻ രൂപത്തിലും ഭാവത്തിലും ഒരു തികഞ്ഞ താപസ്സൻ തന്നെ ആയിരുന്നു. ചെരിപ്പിടാതെയുള്ള നടത്തവും തുന്നിക്കൂട്ടിയ വസ്ത്രങ്ങളും അദ്ദേഹത്തെ യഥാർത്ഥത്തിൽ അരൂപിയിൽ സമ്പന്നൻ ആക്കുകയായിരുന്നു. നോബുകാലത്തു മറ്റ് പ്രയശ്ചിത്തങ്ങൾക്കു പുറമേ അദ്ദേഹം ഒരു കറി മാത്രം കൂട്ടിയാണ് ഭക്ഷിച്ചിരുന്നത്. ഒരു അച്ചാറോ, ഒരു ചമ്മന്തിയോ, ഇത്തിരി മോരോ എന്തായാലും ഒന്നുമാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ യാത്രയിലും ധ്യാനങ്ങൾക്കു പോകുമ്പോഴും മറ്റേതു സാഹചര്യത്തിലും ഈ നിഷ്ഠ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഉപവാസങ്ങളും ഭക്ഷണക്കുറവും ഒക്കെ അദ്ദേഹത്തിന്റെ ശരീരത്തെ പലപ്പോഴും ക്ഷീണിപ്പിച്ചിരുന്നെങ്കിലും ആത്മാവിൽ അദ്ദേഹം എപ്പോഴും കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു. ആ വിളക്കിൽനിന്നും അനേകർ പ്രകാശം സ്വീകരിക്കുകയും ഇരുൾ അകറ്റുകയും ചെയ്തിരുന്നു. “മുത്തുമാലകൾ എപ്രകാരം ഒരേചരടിൽ ഒന്നിച്ചിരിക്കുന്നുവോ, അതുപോലെ ഓരോ വ്യക്തിയും ദൈവസ്നേഹച്ചരടിൽ ഒരുമിച്ചിരിക്കണം” എന്ന് മത്തായി അച്ഛൻ നിരന്തരം ഉപദേശിച്ചിരുന്നത് അദ്ദേഹത്തിന്റെ തന്നെ ജീവിതം സാക്ഷിയാക്കിക്കൊണ്ടായിരുന്നു.

ശൂന്യവത്കരണത്തിൻറെ ജീവിതം

ദിവ്യകാരുണ്യ പ്രേഷിത സമൂഹം എന്ന അഭിവന്ദ്യ മാർ കുര്യാളശ്ശേരി പിതാവിന്റെ സ്വപ്നം സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ആലക്കളത്തിലച്ചൻ നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ആ സ്വപ്നം സാഷാത്കരിക്കാനുളള അനുവാദം നേടിയെടുത്തത്. തന്റെ ചിരകാല അഭിലാഷമായ ദിവ്യകാരുണ്യ മിഷനറി സമൂഹം സ്ഥാപിതമായപ്പോൾ അദ്ദേഹത്തെ സമൂഹത്തിൻറെ സുപ്പീരിയർ ജനറൽ ആയി നിയോഗിക്കാനാണ് അഭിവന്ദ്യ കാളാശ്ശേരി പിതാവ് ആഗ്രഹിച്ചത്. എന്നാൽ, ‘ശാന്തശീലനായ പറേടത്തിൽ ജോസഫച്ചൻ ഈ പദവി ഏറ്റെടുക്കുന്നതാണ് സഭയുടെ നന്മക്ക് ഉപകരിക്കുന്നത് ‘ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആ ഉത്തരവാദിത്വത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി. എന്നാൽ എപ്പോഴൊക്കെ സഭയുടെ സ്ഥാപക സിദ്ധിയിൽനിന്നും ചൈതന്യത്തിൽ നിന്നും സഭ അകന്നു പോയോ, അപ്പോഴൊക്കെ ബഹുമാനപ്പെട്ട പറേടത്തിലച്ചനെ തന്നെ ശാസിക്കാനും തിരുത്താനും ആദ്ദേഹം തയ്യാറായിട്ടുണ്ട് എന്നുള്ളതിന് പറേടത്തിലച്ചന്റെ ഡയറിക്കുറിപ്പുകൾ തന്നെ സാക്ഷി. ‘കാര്യങ്ങൾ നിർവഹിക്കുന്നത് അങ്ങാണെങ്കിലും ഈ പ്രേഷിത സമൂഹത്തിന്റെ സ്ഥാപകൻ ഞാൻ തന്നെയാണ് എന്ന് ഓർമ്മിക്കണം’ എന്നു പറഞ്ഞു പലപ്പോഴും സമൂഹത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്ന ആലക്കളത്തിലച്ചന്റെ ചിത്രം പറേടത്തിലച്ചന്റെ വരികളിൽ നിന്നുതന്നെ വ്യക്തമാണ്. സമൂഹത്തിൽ ഭിന്നത വർദ്ധിക്കുകയും സ്ഥാപകസിദ്ധിയിൽ നിന്നു സമൂഹം വ്യതിചലിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ദിവ്യകാരുണ്യ സമൂഹത്തിന്റെ ചരിത്രത്തിൽ ശക്തമായ ഒരു ഇടപെടൽ നടത്തി. സമൂഹത്തിന്റെ പ്രേഷിത ദൗത്യം ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ നിറവേറ്റുന്നതിനായി ചിട്ടയായ ജീവിതവും ക്രമവും ഉള്ള മറ്റൊരു സമൂഹത്തിൽ നമ്മുടെ സമൂഹം ലയിക്കുന്നതിലും തെറ്റില്ല എന്ന നിഗമനത്തിൽ മത്തായി അച്ഛൻ എത്തിച്ചേർന്നു. താനോ, താൻ സ്ഥാപിച്ച സമൂഹമോ അല്ല, ദിവ്യകാരുണ്യ പ്രേഷിതത്തമാണ് പരമപ്രധാനം എന്ന ആഴമേറിയ ബോദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ദൈവമാകട്ടെ അദ്ദേഹത്തിന്റെ ആ തീരുമാനത്തിലൂടെ സമൂഹത്തിന്റെ ഏകീകരണം സാദ്ധ്യമാക്കുകയും സമൂഹത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും ചെയ്തു. ദൈവഹിതം തിരിച്ചറിഞ്ഞ ആലക്കളത്തിലച്ചൻ ദിവ്യകാരുണ്യപ്രേഷിതസമൂഹം എന്നത് ദൈവത്തിന്റെ സ്വപ്നം തന്നെ ആയിരുന്നു എന്നതു ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട ദിവ്യകാരുണ്യ നാഥനെപോലെതന്നെ സ്വയം ചെറുതാകുന്നതിലും ശൂന്യവത്കരിക്കുന്നതിലും അദ്ദേഹം എന്നും ആനന്ദം കണ്ടെത്തിയിരുന്നു.

ഉപസംഹാരം

അക്ഷരാർത്ഥത്തിൽ വിശുദ്ധ സ്നാപക യോഹന്നാൻറെ താപസ ചൈതന്യവും തീക്ഷ്ണതയും തന്റെ ജീവിതത്തിൽ ആവാഹിച്ച താപസവര്യൻ ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന്റെ സ്ഥാപകൻ ആയ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ഛൻ. മനുഷ്യരുടെ പ്രീതിയെക്കാൾ ദൈവത്തിന്റെ പ്രീതി ആഗ്രഹിച്ച ഒരു മനുഷ്യൻ. അധികാരികാരികളെയോ സഹോദരങ്ങളെയോ പ്രസാദിപ്പിക്കുന്നതിൽ അല്ല മറിച്ച് ദൈവതിരുമനസ്സ് നിറവേറ്റുകയും ദൈവ ഹിതമറിയിക്കുകയുമാണ് ശിഷ്യത്വം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ദിവ്യകാരുണ്യത്തിന്റെ ഉപാസകൻ, പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി, നലംതികഞ്ഞ താപസൻ എന്നീ വിശേഷണങ്ങൾ ഒന്നും അദ്ദേഹത്തിനു പോരാതെ വരും. ആലക്കളത്തിൽ മത്തായി അച്ഛൻ എന്ന ഒരു താപസവര്യനെ ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന്, കേരളസഭക്ക് അല്ല തിരുസഭക്കു തന്നെ നൽകിയ ‘ദിവ്യകാരുണ്യ നാഥന് ആകാശതാരകളോളം, അഗ്നിയിലെ തീപ്പൊരികളോളം, കടലിലെ നീർത്തുള്ളികളോളം, കരയിലെ മണൽത്തരികളോളം, മരങ്ങളിലെ ഇലകളോളം… അനവരതം സ്തുതി സ്തോത്രങ്ങൾ!!!’

✍ നെൽസൺ എം.സി.ബി.എസ്.

Advertisements
Very Rev. Fr Mathew Alakkalam MCBS
Advertisements

Leave a comment