Thursday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം


🔵 വ്യാഴം, 2/6/2022

Saints Marcellinus and Peter, Martyrs 
or Thursday of the 7th week of Eastertide 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. മത്താ 25:34

എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍,
ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി
സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, അല്ലേലൂയ.

Or:
cf. വെളി 7:13-14

ഇവരാണ് വെള്ളയങ്കിയണിഞ്ഞവര്‍;
ഇവര്‍ വലിയ ഞെരുക്കത്തില്‍നിന്നു വന്നവരും
കുഞ്ഞാടിന്റെ രക്തത്തില്‍
തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിയവരുമാണ്, അല്ലേലൂയ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, രക്തസാക്ഷികളായ
വിശുദ്ധ മര്‍സലിന്റെയും വിശുദ്ധ പീറ്ററിന്റെയും
മഹത്ത്വപൂര്‍ണമായ വിശ്വാസപ്രഖ്യാപനത്താല്‍
അങ്ങ് ഞങ്ങളെ പരിപാലിക്കുകയും
സംരക്ഷിക്കുകയും ചെയ്യുന്നുവല്ലോ.
അവരെ അനുകരിച്ച് മുന്നേറാനും
അവരുടെ പ്രാര്‍ഥനാ സഹായം അനുഭവിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 22:30,23:6-11
റോമായിലും എന്നെക്കുറിച്ചു നീ സാക്ഷ്യം നല്‍കേണ്ടിയിരിക്കുന്നു.

യഹൂദന്മാര്‍ പൗലോസിന്റെമേല്‍ കുറ്റാരോപണം നടത്തുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപന്‍ അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിത പ്രമുഖന്മാരും ആലോചനാസംഘം മുഴുവനും സമ്മേളിക്കാന്‍ അവന്‍ കല്‍പിച്ചു. പിന്നീട് പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിര്‍ത്തി.
സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെ സംബന്ധിച്ചാണു ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്. അവന്‍ ഇതു പറഞ്ഞപ്പോള്‍ ഫരിസേയരും സദുക്കായരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെ കൂടിയിരുന്നവര്‍ രണ്ടുപക്ഷമായി തിരിയുകയും ചെയ്തു. കാരണം, പുനരുത്ഥാനമോ ദൈവദൂതനോ ആത്മാവോ ഇല്ല എന്നാണു സദുക്കായര്‍ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാം ഉണ്ടെന്നും പറയുന്നു. അവിടെ വലിയ ബഹളമുണ്ടായി. ഫരിസേയരില്‍പ്പെട്ട ചില നിയമജ്ഞര്‍ എഴുന്നേറ്റ് ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ദൂതനോ ഒരുപക്‌ഷേ ഇവനോട് സംസാരിച്ചിരിക്കാം. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പൗലോസിനെ അവര്‍ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപന്‍ ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍ നിന്നു പൗലോസിനെ ബലമായി പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന്‍ ഭടന്മാരോടു കല്‍പിച്ചു.
അടുത്തരാത്രി കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യം നല്‍കിയതുപോലെതന്നെ, റോമായിലും സാക്ഷ്യം നല്‍കേണ്ടിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 16:1-2a,5,7-8,9-10,11

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

എനിക്ക് ഉപദേശം നല്‍കുന്ന
കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍
പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!

സുവിശേഷം

യോഹ 17:20-26
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്.

യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടി കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ. പിതാവേ, ലോകസ്ഥാപനത്തിനു മുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്‍കി. അങ്ങ് എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങേ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ നീതിമാന്മാരുടെ
അമൂല്യമായ മരണത്തിന്റെ സ്മരണയില്‍,
എല്ലാ രക്തസാക്ഷിത്വത്തിന്റെയും ആരംഭമായ
ഈ ബലി ഞങ്ങളര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. വെളി 2:7

വിജയം വരിക്കുന്നവന് എന്റെ ദൈവത്തിന്റെ പറുദീസയിലുള്ള
ജീവവൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കാന്‍ കൊടുക്കും, അല്ലേലൂയ.

Or:
cf. സങ്കീ 33:l

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രാലാപനം നീതിമാന്മാര്‍ക്ക് യുക്തമാണല്ലോ, അല്ലേലൂയ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷികളായ വിശുദ്ധര്‍
N ന്റെയും N ന്റെയും സ്വര്‍ഗീയവിജയം
ഈ ദിവ്യവിരുന്നാല്‍ ആഘോഷിച്ചുകൊണ്ട്,
അങ്ങയോട് ഞങ്ങള്‍ യാചിക്കുന്നു.
ഇവിടെ ജീവന്റെ അപ്പത്തില്‍ നിന്നു ഭക്ഷിക്കുന്നവര്‍ക്ക്
അങ്ങ് വിജയം നല്കുകയും
വിജയം വരിക്കുന്നവര്‍ക്ക്
പറുദീസയില്‍ ജീവവൃക്ഷത്തില്‍നിന്ന്
ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment