ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ അന്നാ ഷേഫർ (1882- 1925)

ഈശോ മാത്രമാണ് നമ്മുടെ ബലഹീനതകളിൽ ബലവും ശക്തിയും ഒരു മരപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജർമ്മനിയിലെ ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mindelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളിൽ ജോലിക്കു പോയി മുടങ്ങി. ഒരു സന്യാസ സഭയിൽ ചേർന്നു പ്രേഷിതയാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.

1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയിൽ വസ്ത്രം അലക്കുന്നതിനിടയിൽ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴൽ അവളുടെ കാലുകളെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളൽ അന്നയുടെ ശരീരത്തെ തളർത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. ചികത്സാ രീതികൾ വിജയം കണ്ടില്ല. അതവളെ കിടക്കയിൽ ബന്ധനത്തിലാക്കി. സന്യാസസഭയിൽ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാർമേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടിൽ പരിചരിച്ചിരുന്നത്.

കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകൾ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകൾ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതൽ അടിപ്പിച്ചു. അവളുടെ സഹനങ്ങൾ മറ്റുള്ളവർക്കായി അർപ്പിക്കാൻ തുടങ്ങി. മിഷനറി ആകാൻ കൊതിച്ച അവൾ സഹനങ്ങൾ മറ്റുള്ളവർക്കായി അർപ്പിച്ച് പ്രാർത്ഥനയുടെ വലിയ പ്രേഷിതയായി.

വിശുദ്ധ അന്നാ ഷേഫറിനൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ അന്നായേ, ഓരോ നോമ്പുകാലത്തും എൻ്റെ ജീവിതത്തിൽ ഈശോയ്ക്ക് കൂടുതൽ ഇടം നൽകുന്നതിൽ ഞാൻ പരാജയപ്പെടുന്നു. മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ഏറ്റെടുത്തു അവരെ സ്നേഹിച്ചു ഈശോയ്ക്ക് എൻ്റെ ജീവിതത്തിൽ കൂടുതൽ ഇടം നൽകാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment