അനുദിനവിശുദ്ധർ – ജനുവരി 15

♦️♦️♦️ January 15 ♦️♦️♦️
ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്.

പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും, സന്യാസസഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൌലോസ് ശ്ലീഹായേ പോലുള്ളവരുടെ മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാരേഖകളില്‍ കാണാവുന്നതാണ്.

വാര്‍ദ്ധക്യ കാലഘട്ടത്തില്‍ വിശുദ്ധ ആന്‍റണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നു. ഇവര്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു.

കാക്ക പറന്നുപോയതിനു ശേഷം വിശുദ്ധ പൌലോസ് വിശുദ്ധ ആന്‍റണിയോട് ഇങ്ങനെ പറയുകയുണ്ടായി, “നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ, കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു.”

രാത്രിമുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ വിശുദ്ധ പൗലോസ്, വിശുദ്ധ അന്തോണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ചറിയിക്കുകയും, വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത വിശുദ്ധ അന്തോണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൌലോസ് ശ്ലീഹാ അപ്പൊസ്തോലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു.

376-ല്‍ വിശുദ്ധ ജെറോം എഴുതിയ “സന്യാസിയായ പൗലോസിന്റെ ജീവിതം” (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളും കാണാവുന്നതാണ്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ഫ്ലാന്‍റേഴ്സില്‍ കസ്രേയിലെ ബിഷപ്പായ എമെബെര്‍ട്ട്

2. സിറിയായില്‍ സന്യാസിയായ ഗ്രീക്കുകാരന്‍ അലക്സാണ്ടര്‍ അക്കിമെത്തെസ്

3. ഇംഗ്ലണ്ടില്‍ വച്ച് ഡെയിന്‍സു വധിച്ച ബ്ലെയിത്തു മായിക്കു

4. ക്ലെര്‍മോണ്ടിലെ ബിഷപ്പായ ബോണിന്തൂസ്

5. നോര്‍ത്തംബ്രിയായിലെ രാജാവായിരുന്ന ചെയോവുള്‍ഫ്

6. സര്‍ഡീനിയായിലെ എഫിസിയൂസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ആദ്യം കർത്താവിന്റെ ഹിതം ആരായാം.. (2 ദിനവൃത്താന്തം 18/4)
സകലനന്മസ്വരൂപനായ ദൈവമേ..
അവിടുത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു.അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിലും നിറഞ്ഞ മനസ്സോടെ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.ഈശോയേ.. ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ നിറച്ചു വച്ചാണ് ഞങ്ങൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്.ഇന്നിന്റെ കണ്ണീർ മഴകളെ തഴുകിയുണക്കുന്ന സന്തോഷത്തിന്റെ സൂര്യകിരണം തീർച്ചയായും നാളെ എന്റെ ജീവിതത്തിൽ ഉദിച്ചുയരുക തന്നെ ചെയ്യും എന്നു ഞാൻ നിരന്തരം വിശ്വസിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. എന്റെ കടഭാരങ്ങളൊക്കെ നീക്കി സമാധാനം നിറഞ്ഞ ഒരു ജീവിതം നൽകണമേ എന്നുള്ളതും ചിലപ്പോഴൊക്കെ എന്റെ പ്രാർത്ഥനയാണ്. കുടുംബ ജീവിതം സന്തുഷ്ടമായി തീരാൻ എന്റെ പങ്കാളിയെയും മക്കളെയും നല്ലവരാക്കി എനിക്കു തരണമേ എന്നുള്ളതും എന്റെ പതിവ് പ്രാർത്ഥന തന്നെയാണ്. പക്ഷേ അപ്പോഴൊക്കെയും എന്റെ ഇന്നത്തെ ജീവിതസാഹചര്യം എന്തു തന്നെയായിരുന്നാലും അതിന്റെ പിന്നിൽ അങ്ങേയ്ക്ക് വ്യക്തമായ ഒരു തീരുമാനം ഉണ്ടായിരിക്കുമെന്നുള്ളതും, ഇതിൽ നിന്നെല്ലാം വെളിവാകാനിരിക്കുന്ന എന്തോ ഒരു നന്മ എന്റെ ദൈവം എന്നിൽ നിന്നാഗ്രഹിക്കുന്നുണ്ട് എന്നുള്ളതും ഞാൻ അറിയാൻ ശ്രമിക്കാറില്ല.
ഈശോയെ.. സന്തോഷങ്ങളിലും സഹനങ്ങളിലും ദൈവഹിതം നിറവേറുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും, ആഗ്രഹിക്കുകയും ചെയ്ത പരിശുദ്ധ അമ്മയുടെ മനസ്സ് ഞങ്ങളിലുമുണ്ടാവാൻ അനുഗ്രഹിക്കേണമേ. എന്നിലെ വിശുദ്ധിക്കു തടസമായി നിൽക്കുന്നതൊന്നും അവിടുന്ന് എന്റെ ജീവിതത്തിൽ അനുവദിച്ചു തരില്ല എന്ന സത്യം എന്നിലെ ഉൾവെളിച്ചമായി നിറഞ്ഞു നിൽക്കട്ടെ.. അപ്പോൾ പിതാവിന്റെ ഹിതം ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നതിനു വേണ്ടി നിഷ്കളങ്കമായ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ദൈവപൈതലിന്റെ ഹൃദയഭാവം എനിക്കും സ്വന്തമായി തീരുക തന്നെ ചെയ്യും..
വിശുദ്ധ മലാക്കി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ

Advertisements

ഇസ്രായേലിന്‍െറ രാജാവായ കര്‍ത്താവ്‌ നിങ്ങളുടെ മധ്യേയുണ്ട്‌; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന്‌ ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്‍െറ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ. നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്‍െറ മധ്യേ ഉണ്ട്‌.
സെഫാനിയാ 3 : 16-17

Leave a comment