♦️♦️♦️ January 28 ♦️♦️♦️
വിശുദ്ധ തോമസ് അക്വിനാസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.
ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്. വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി വിശുദ്ധന്‍ വിലപിക്കുമായിരുന്നു.
തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിര്‍ദ്ധനരോടും ആലംബഹീനരോടും കാണിച്ച അദ്ദേഹത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം കണ്ടെത്തിയിരിന്നു. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ ഇടയില്‍ തന്റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരിന്നു.
വിശുദ്ധന്‍ മരണ ശേഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയും, കുമ്പസാരകനുമായിരിന്ന വൈദികന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. “ഒരഞ്ചുവയസ്സ് കാരന്റെ നിഷ്കളങ്കതയോട് കൂടിയാണ് ഞാന്‍ വിശുദ്ധനെ കണ്ടിട്ടുള്ളത്. തന്റെ ആത്മാവിനെ നശിപ്പിക്കുന്ന ശാരീരികമായ ഒരു പ്രലോഭനത്തിനും വിശുദ്ധന്‍ വഴിപ്പെട്ടിരുന്നില്ല, മാനുഷികമായ ഒരു പാപവും അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നില്ല. വിശുദ്ധ ആഗ്നസിനോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു, കന്യകയായ ഈ വിശുദ്ധയുടെ ഭൗതീകാവശിഷ്ടം അദ്ദേഹം തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു.”
വിശുദ്ധ തോമസ് അക്വിനാസ് 1274-ല്‍ തന്റെ 50-മത്തെ വയസ്സിലാണ് മരിച്ചത്. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടേയും, ദൈവശാസ്ത്രത്തിന്റേയും മാധ്യസ്ഥ സഹായിയായി കണക്കാക്കുന്നു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. ജര്‍മ്മനിയിലെ ആന്‍റിമൂസ്
2. റോമിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്നവഴി കൊല്ലപ്പെട്ട ബ്രിജീദും
3. ഫ്രീജിയായിലെ തിര്‍സൂസ്, ലെവൂസിയൂസ്, കല്ലിനിക്കൂസ്
4. സ്കോട്ട്ലന്‍റിലെ ഗ്ലാസ്റ്റിയാന്‍
5. പലസ്തീനായിലെ ജെയിംസ്
6. റെയോമയിലെ ജോണ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പ്രഭാത പ്രാർത്ഥന..🙏
സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല. (1യോഹന്നാൻ : 4/18)
സ്നേഹസ്വരൂപനായ ദൈവമേ..
ലൗകീകവും അർത്ഥശൂന്യവുമായ കെട്ടുകഥകളെ അവഗണിച്ചു കൊണ്ട് യഥാർത്ഥമായ ദൈവഭക്തിയിൽ പരിശീലനം നേടുന്നതിനു വേണ്ടിയും, ആ ഭക്തിയിൽ തന്നെ അടിയുറച്ചു ജീവിക്കുന്നതിനു വേണ്ടിയുമുള്ള അനുഗ്രഹം നേടുന്നതിനു വേണ്ടി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. കുഞ്ഞുനാളിലൊക്കെ പ്രാർത്ഥിക്കാനായി അവിടുത്തെ അരികിൽ വരുമ്പോഴൊക്കെയും പറഞ്ഞു കേട്ട അറിവു വച്ച് ചെറിയ തെറ്റുകൾക്ക് പോലും ശിക്ഷിക്കുന്ന ഒരു ദൈവമായിരുന്നു മനസ്സിൽ.. ആ ഭയം കൊണ്ടു തന്നെ എപ്പോഴും ദൈവത്തോട് ഒരകലം മനസ്സിൽ സൂക്ഷിച്ചിരുന്നു. അതിൽ നിന്നും എന്തും തുറന്നു പറയാവുന്ന ഒരു സ്നേഹിതന്റെ സ്ഥാനത്തേക്ക് അങ്ങയോടുള്ള ഞങ്ങളുടെ വിശ്വാസം വളർന്നപ്പോൾ അവിടെ നിറഞ്ഞു നിന്നത് സ്നേഹം മാത്രമായിരുന്നു. അപ്പോഴൊക്കെയും എന്നിൽ നിന്നും എന്റെ ദൈവം ആഗ്രഹിച്ചിരുന്നത് ഭയത്തോടെയുള്ള അനുസരണമായിരുന്നില്ല.. സ്നേഹത്തോടെയുള്ള അനുവാദം തേടലായിരുന്നു.
ഈശോയേ.. ഭയത്തിന്റെയും ഭക്തിയുടെയും സ്ഥാനത്തേക്കു മാത്രം മാറ്റിനിർത്താതെ സ്നേഹിതൻ എന്ന സ്ഥാനത്തേക്കു ചേർത്തു നിർത്താനും, ‘എന്റെ ഈശോയേ’ എന്ന് അതിരറ്റ സ്നേഹത്തോടെ വിളിക്കാനും അറിവിനെക്കാളേറെ അനുഭവത്തിലൂടെ എന്റെ വിശ്വാസത്തെ വളർത്തിയത് നീയാണ്. ഭയത്തിനേക്കാളേറെ സ്നേഹവും വിശ്വാസവുമാണ് സ്നേഹിതൻ എന്ന തുറവിയിലേക്ക് ഹൃദയത്തെ വലിച്ചടുപ്പിക്കുന്നത് എന്ന് എന്നെ പഠിപ്പിച്ചതും നീയാണ്. ചേർന്നു നടക്കാൻ ഒരു കൂട്ടുണ്ടായിരുന്നുവെങ്കിൽ എന്നു കൊതിച്ചപ്പോഴെല്ലാം എന്നെ തോളിലേറ്റി നടക്കുന്ന സ്നേഹവുമായി നീ എന്റെ അരികിൽ വന്നു.. നിന്റെ സ്നേഹത്തിന്റെ പൂർണതയിൽ മാത്രം പ്രകാശിക്കുന്ന ചെറുദീപമായി നിന്റെ ഹൃദയസ്ഥാനത്തേക്ക് എന്നും എന്നെയും ചേർത്തു പിടിക്കേണമേ നാഥാ…
വിശുദ്ധ റീത്ത.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 11