⚜️⚜️⚜️ February 28 ⚜️⚜️⚜️
വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കോണ്‍ഡാറ്റിലെ വിശുദ്ധ റൊമാനൂസ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ കോണ്‍ഡാറ്റില്‍ സന്യാസജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. വിശുദ്ധന്റെ ഇളയ സഹോദരനായിരുന്ന ലൂപിസിനൂസും വിശുദ്ധനെ പിന്തുടര്‍ന്നു. ഏറെ വൈകാതെ വിശുദ്ധ ഇയൂജെന്‍ഡൂസ് ഉള്‍പ്പെടെയുള്ളവരുടെ ഒരു സന്യാസസമൂഹത്തിന്റെ നായകരായി മാറി ഈ വിശുദ്ധര്‍. 444-ല്‍ ആള്‍സിലെ വിശുദ്ധ ഹിലാരിയില്‍ നിന്നുമാണ് വിശുദ്ധ റൊമാനൂസ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്.
വിശുദ്ധ ലൂപിസിനൊപ്പം അദ്ദേഹം നിരവധി ആശ്രമങ്ങളുടെ സ്ഥാപിക്കുകയും തന്റെ മരണം വരെ ഇവയുടെ ചുമതല നിര്‍വഹിക്കുകയും ചെയ്തു. വളരെയേറെ പണ്ഡിതന്‍മാര്‍ സഹോദരന്‍മാരായ ഈ വിശുദ്ധരെ തങ്ങളുടെ ഗുരുക്കന്‍മാരായി സീകരിച്ചു. ഇവര്‍ നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ലാ-ബാമെയിലാണ് വിശുദ്ധ റോമാനൂസിനെ അടക്കം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ് ഈ വിശുദ്ധന്റെ തിരുനാള്‍.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. അലക്സാണ്ട്രിയായിലെ സെരയാലിസും പുപ്പുളൂസും കായൂസും സെറാപ്പിയോനും
2. ഹിലാരിയൂസ് പാപ്പ
3. അലക്സാണ്ട്രിയായിലെ മക്കരിയൂസു, റൂഫിനൂസ്, യുസ്തൂസ്, തെയോഫിലൂസു
4. ആങ്കിള്‍സീദീപിലെ ലിബിയോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.
ഹെബ്രായര്‍ 8 : 12
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്.
ഹോസിയാ 6 : 3
🌻പ്രഭാത പ്രാർത്ഥന🌻
ജോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് തിരിയെക്കൊടുത്തു.. (ജോബ് : 42 / 10)
രക്ഷകനായ ദൈവമേ..
രക്ഷിക്കാനാവാത്ത വിധം അങ്ങയുടെ കരം കുറുകി പോയിട്ടില്ലെന്നും.. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ലെന്നും.. മോചിപ്പിക്കാൻ അവിടുന്ന് ശക്തനായവനാണെന്നും.. അങ്ങു മാത്രം എനിക്കു മതിയായവനാണ് എന്നുമുള്ള പൂർണ വിശ്വാസത്തോടും ശരണത്തോടും കൂടെ ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ സന്നിധിയിൽ അണയുന്നു. പ്രാർത്ഥിക്കാനവസരം കിട്ടുമ്പോഴെല്ലാം സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി മാത്രം പ്രാർത്ഥിക്കാൻ താല്പര്യം കാണിക്കുന്നവരാണ് ഞങ്ങൾ.. മധ്യസ്ഥപ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാമെങ്കിലും എന്റെ കാര്യം പറഞ്ഞു കഴിഞ്ഞിട്ട് മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കാം എന്നൊരു മനോഭാവമായിരിക്കും ഞങ്ങൾക്കുള്ളത്.. ഞങ്ങളുടെ സ്നേഹിതരോ അയൽവാസികളോ അത്രയേറെ മാനസികസംഘർഷങ്ങളിലും പ്രശ്നങ്ങളിലും കുടുങ്ങിക്കിടക്കുമ്പോഴും എന്റെ പ്രാർത്ഥന കൊണ്ട് അങ്ങനെ അവർ രക്ഷപ്പെടണ്ട എന്നൊരു നിസംഗതയാവും ഞങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്..
ഈശോയേ.. ദൈവസന്നിധിയിൽ പ്രാർത്ഥനക്കായ് അണയുമ്പോഴൊക്കെയും എന്റെ സന്തോഷവും സമാധാനവും.. എനിക്കാവശ്യമുള്ള സമ്പത്തും ഐശ്വര്യവും.. എന്നിങ്ങനെ എന്നിലേക്കു മാത്രമായി എന്റെ പ്രാർത്ഥനകൾ പലപ്പോഴും ഞാൻ പോലുമറിയാതെ ചുരുങ്ങി പോകുന്നുണ്ട്.. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന തിരുമൊഴിയെ എന്റെ ജീവിതത്തിൽ അന്വർത്ഥമാക്കാൻ ഒരിക്കലും ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ ആവശ്യങ്ങൾ എല്ലാം അറിയുന്നവനായ അങ്ങയുടെ മുൻപിൽ എന്നും മറ്റുള്ളവർക്കു വേണ്ടി അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയായി തീരാൻ എന്നെ അനുഗ്രഹിക്കേണമേ.. അപരനു വേണ്ടിയുള്ള പ്രാർത്ഥനകളും അപേക്ഷകളുമായി അങ്ങയുടെ തിരുമുൻപിൽ അണയുമ്പോൾ അവിടെ നിവർത്തിയാക്കപ്പെടുന്നത് എന്റെ വേദനകളുടെ ആശ്വാസം കൂടിയാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും എന്നിലുണ്ടാവട്ടെ.. അപ്പോൾ ചുറ്റുമുള്ളവർക്കു വേണ്ടി പ്രകാശം ചൊരിയുന്ന തിരിനാളം പോലെ എന്നിലെ പ്രാർത്ഥനാചൈതന്യം പ്രകാശമാർജ്ജിക്കുകയും.. അങ്ങയുടെ രക്ഷയെ ഞാൻ സ്വന്തമാക്കുകയും ചെയ്യും..
വ്യാകുല മാതാവിന്റെ വിശുദ്ധ ഗബ്രിയേൽ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ