⚜️⚜️⚜️⚜️ June 26 ⚜️⚜️⚜️⚜️
രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്: ഈ ലോകത്തിന്റെ ആദരവിനെയും പ്രകീര്‍ത്തിയേയും ത്യജിക്കുകയും, അവയെ ഭീഷണികളുടേയും, സഹനങ്ങളുടേയും മേല്‍ വിജയം കൈവരിക്കുകയും ചെയ്തു.
ദുഷ്ടരായ നിരവധി പേര്‍ തങ്ങളുടെ അവിശ്വാസത്തില്‍ പുരോഗമിക്കുന്നതായി അവര്‍ കണ്ടു. പക്ഷേ അവരുടെ പാപത്തിന്റെ മാതൃക ഈ വിശുദ്ധര്‍ പതറിയില്ല. ഭൗതീകമായ പുരോഗതികള്‍ കൊണ്ട് പാപത്തില്‍ നിന്നും മോചനം നേടുവാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ശിക്ഷാവിധിക്ക് കാരണമാവുമെന്നാണ് ഈ വിശുദ്ധര്‍ കരുതിയിരുന്നത്. അവരുടെ വീരോചിതമായ ക്ഷമയും, അജയ്യമായ നന്മയും, വിശ്വസ്തതയും വഴി അവരുടെ യാതനകള്‍ ദൈവത്തിന് അത്ഭുതകരമായൊരു ദൃശ്യവിരുന്നായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും, അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങള്‍ നീട്ടുകയും, അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തില്‍ അമര്‍ത്യ കിരീടം അവരുടെ ശിരസ്സില്‍ അണിയിക്കുകയും ചെയ്തു.ഈ രക്തസാക്ഷികള്‍ തങ്ങളുടെ നൈമിഷികമായ യാതനകളുടെ സഹനത്തിലൂടെ, അളക്കാനാവാത്ത വിധത്തില്‍ ഒരിക്കലും മായാത്ത മഹത്വത്തെ ശേഖരിക്കുകയാണ് ചെയ്തത്.
ഫാദര്‍ ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും, പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധന്‍മാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു. വിശുദ്ധ ജെലാസിയൂസിന്റെയും, മഹാനായ വിശുദ്ധ ഗ്രിഗറിയുടേയും ആരാധനക്രമങ്ങളില്‍ ഈ വിശുദ്ധരോടുള്ള ഭക്തിപ്രകടമായിരുന്നു; കൂടാതെ പുരാതന ഗാല്ലിക്കന്‍ ആരാധനക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങള്‍ കാണാവുന്നതാണ്.
അഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ വിശുദ്ധരുടെ നാമങ്ങള്‍ തിരുസഭയില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയും തീക്ഷണമായ പ്രേരണയില്‍ നിന്നുമുള്ളതും, നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കൊണ്ടുള്ള ദൈവീക സേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ളതുമായിരിക്കണമെന്ന്‍ ഈ വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥക്ക് നാം ദൈവത്തോട്’ കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമ്മുടെ അലസതയും, നന്ദികേടും മൂലം നമ്മുടെ ദൗത്യങ്ങളിലും, നമ്മുടെ ഭക്തിയിലും വീഴ്ചകള്‍ വന്നാല്‍ ഈ വിശുദ്ധര്‍ ചിന്തിയ രക്തം നമ്മുടെ ആ ഉത്സാഹകുറവിനുള്ള ഒരു അധിക്ഷേപമായി മാറും എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഇറ്റലിയിലെ ബബോളെനൂസ്
2. ഐറിഷുകാരനായ കോര്‍ബിക്കാന്‍
3. മെസോപ്പൊട്ടാമിയായിലെ ഡേവിഡ്
4. സ്പാനിഷ് ഗലീസിയായിലെ ഹെര്‍മോജിയൂസ്
5. ദക്ഷിണ റഷ്യയിലെ ഗോത്തുകളുടെ ജോണ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 26
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന അഗ്നിയും അതിന്‍റെ ജ്വാലകളും അവിടുത്തെ ദൈവിക ഗുണങ്ങളെ സൂചിപ്പിക്കുന്നു. മിശിഹായില്‍, മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന സമസ്ത ഗുണലക്ഷണങ്ങളും ദൈവദാനങ്ങളും വരങ്ങളും അളവറ്റ വിധത്തില്‍ ഉണ്ടായിരുന്നാലും ദൈവത്വം എന്ന ദിവ്യാഗ്നി തന്നില്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യരക്ഷ എന്ന മഹാകാര്യം സാധിക്കുന്നതിന് അവിടുത്തേക്ക് അസാദ്ധ്യമായി വരുമായിരുന്നു. എന്നാല്‍ നമ്മെ രക്ഷിക്കുവാന്‍ മനുഷ്യനായി പിറന്ന ഈ ദിവ്യഗുരുനാഥന്‍ സത്യമായ ദൈവവും സത്യമായ മനുഷ്യനും ആയിരിക്കയില്‍ അവിടുന്നു മനുഷ്യസ്വഭാവത്തില്‍ ചെയ്തിട്ടുള്ള പ്രവൃത്തികളും സഹിച്ചിട്ടുള്ള പീഡകളും നടത്തിയിരിക്കുന്ന സമസ്ത കാര്യങ്ങളും ദൈവികമായിട്ടുള്ളവ ആയിരിക്കുന്നു.
ദിവ്യരക്ഷിതാവിന്‍റെ തിരുഹൃദയം കാണുമ്പോള്‍ അവിടുന്ന്‍ സത്യമായ മനുഷ്യനെന്ന് നാം മനസ്സിലാക്കുന്നു. ദിവ്യഹൃദയത്തില്‍ സദാ ജ്വലിക്കുന്ന അഗ്നി അവിടുന്ന്‍ സത്യമായ ദൈവമെന്നും നമ്മെ പഠിപ്പിക്കുന്നു. മുള്‍പ്പടര്‍പ്പില്‍ ജ്വലിക്കുന്ന അഗ്നിയില്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷനായി. “ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. എന്‍റെ ജനം സഹിക്കുന്ന ഉപദ്രവം ഞാന്‍ കണ്ട് ഇവരെ രക്ഷിപ്പാനായി ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു.” എന്നരുളിച്ചെയ്യുകയുണ്ടായി. മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! അവിടുത്തെ ദിവ്യഹൃദയത്തിലെ അഗ്നിമുള്‍പ്പടര്‍പ്പുകളുടെ ഇടയില്‍ എരിഞ്ഞത് പോലെ സ്വല്‍പനേരത്തേക്കല്ലാ അത് എരിയുന്നത്. ലോകാവസാനം വരെയും നിത്യമായും .അത് എരിയുന്നു. ഇതില്‍ ദൈവത്തിന്‍റെ ഒരു പ്രതിനിധിയല്ല സത്യമായ ദൈവം തന്നെ നമുക്ക് പ്രത്യക്ഷപ്പെടുന്നു.
ഒരു ജനത്തെ രക്ഷിപ്പാന്‍ മാത്രമല്ല പിന്നെയോ സകല മനുഷ്യരേയും രക്ഷിപ്പാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യനായി ഇറങ്ങിവന്നിരിക്കുന്നു. കാലത്തിനടുത്ത ഒരു രക്ഷയും ഭാഗ്യവും തരുന്നതിനല്ല നിത്യാനന്ദവും അതിനോടു കൂടെ സകല പ്രസാദവരങ്ങളും ധാരാളമായി നല്‍കുന്നതിനായിട്ടത്രേ. മനുഷ്യാ! ഇത്ര സ്നേഹം നിറഞ്ഞ പരിശുദ്ധ ഹൃദയത്തെ സ്നേഹിക്കാതെയും ആരാധിക്കാതെയും ഇരിക്കുന്നതെങ്ങനെ! കര്‍ത്താവിന്‍റെ ദിവ്യഹൃദയത്തിലെ അഗ്നിയെക്കുറിച്ച് സംക്ഷേപമായി പറഞ്ഞ ശേഷം ഇതില്‍ കാണുന്ന പ്രകാശം എന്തായിരിക്കുന്നുവെന്ന് അല്‍പം ആലോചിക്കാം.
നരബാധകളില്‍ ഒന്നും പിശാചുക്കളുടെ അവകാശവും ഏവര്‍ക്കും നിര്‍ഭാഗ്യവും വ്യസനവും വരുത്തുന്നതുമാകുന്നു. പ്രകാശമാകട്ടെ, മോക്ഷവാസികളുടെ ഓഹരിയും സ്വര്‍ഗ്ഗത്തിലെ ഭാഗ്യവും സകലര്‍ക്കും ആനന്ദപ്രദവുമാകുന്നു. ആയതിനാല്‍ പിശാചുക്കള്‍ അന്ധകാരപ്രഭുക്കള്‍ എന്നും വിശുദ്ധാരൂപികള്‍ പ്രകാശത്തിന്‍റെ പുത്രന്മാരെന്നും വിളിക്കപ്പെടുന്നു. അന്ധകാരപ്രഭുക്കളുടെ ഇടയില്‍ അന്ധകാരം, അവര്‍ ദൈവനന്മയില്‍ നിന്ന് അകന്ന്‍ തിന്മയില്‍ സ്ഥിരപ്പെട്ട് ഇരിക്കുന്നതുകൊണ്ടും, വിശുദ്ധാരൂപികളുടെ ശോഭയും പ്രകാശവും, അവര്‍ ദൈവപ്രസാദത്താല്‍ അലംകൃതരായി ദൈവനന്മയില്‍ സ്ഥിരപ്പെട്ടിരിക്കുന്നത് കൊണ്ടും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ സ്വര്‍ഗ്ഗീയ മഹിമയും പ്രകാശവും സകല മോക്ഷവാസികളുടെ ശോഭയും ദൈവപുത്രനായ ഈശോമിശിഹായത്രേ. തന്‍റെ ശോഭയാല്‍ ആകാശത്തെ പ്രകാശിപ്പിക്കയും അന്ധകാരത്തിലിരിക്കുന്ന ഭൂവാസികള്‍ക്കു വെളിച്ചം നല്‍കുകയും അവിടുന്ന് ചെയ്യുന്നു.
മലാക്കിപ്രവാചകന്റെ വാക്യപ്രകാരം അവിടുന്ന്‍ നീതിയുടെ സൂര്യനാകുന്നു. മിശിഹാ തന്നെ അരുളിച്ചെയ്തത് ഇപ്രകാരമാണ്: “ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു: എന്‍റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല; അവന് ആയുസ്സിന്‍റെ വെളിച്ചം കിട്ടുകയും ചെയ്യും.” എന്നാണല്ലോ. “അവനില്‍ ജീവനുണ്ടായിരുന്നു” എന്നും, ” ഈ ജീവന്‍ മനുഷ്യരുടെ പ്രകാശമായിരുന്നു.” എന്നും സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ സാക്ഷിച്ചിരിക്കുന്നു.
ആകയാല്‍ മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്നവ അഗ്നിയും ജ്വാലയും തന്‍റെ ദൈവത്വത്തെയും തനിക്കു മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെയും അറിയിക്കുന്നു. ഈ ദിവ്യഹൃദയപ്രകാശവും ശോഭയും സ്വര്‍ഗ്ഗവാസികളുടെ പ്രകാശവും ഭൂവാസികളെ സ്വര്‍ഗ്ഗത്തിലേക്ക്, ഈ അന്ധകാരമായ സ്ഥലത്തുനിന്ന് ആത്മീയപ്രകാശത്തിലേക്കു ക്ഷണിക്കുന്ന ഒരിക്കലും കെടാത്ത വെളിച്ചവും ആകുന്നുവെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളെ! നിങ്ങള്‍ ദിവ്യസൂര്യനായ ഈശോമിശിഹായുടെ വെളിച്ചം കണ്ട് അദ്ദേഹത്തിന്‍റെ ദിവ്യോപദേശങ്ങളെ അനുസരിക്കുമെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തന്‍റെ ദൈവത്വത്തെ ആരാധിക്കുന്നതിനും തന്‍റെ ദിവ്യപ്രകാശത്താല്‍ ശോഭിതരായി ദിവ്യഹൃദയത്തിന്‍റെ അളവറ്റ കൃപയെ കീര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് ഇടയാകുന്നതാണ്.
ജപം
❤️❤️
ആകാശത്തെ വിസ്മയിപ്പിക്കുന്ന ദിവ്യസൂര്യനായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്വര്‍ഗ്ഗവാസികളുടെ സന്തോഷമേ! പ്രകാശമേ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഹാ! കര്‍ത്താവേ! പാപാന്ധകാരത്താല്‍ അവലക്ഷണമായിരിക്കുന്ന എന്‍റെ ആത്മാവിനെ തൃക്കണ്‍പാര്‍ക്കണമേ. ഞാന്‍ അങ്ങേ ദൈവിക ശക്തിയെയും സ്നേഹത്തേയും അറിയുന്നതിനും അങ്ങേ സദാ പ്രസാദിപ്പിക്കുന്നതിനും അങ്ങേ നേര്‍ക്കുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതിനും കര്‍ത്താവേ! എനിക്ക് ഇടവരുത്തിയരുളണമേ. എന്‍റെ പ്രകാശവും വെളിച്ചവുമായ ഈശോയെ! എന്‍റെ ഹൃദയാന്ധകാരങ്ങളെ അകറ്റി എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങേ ദിവ്യഹൃദയത്തിലെ രക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.
പ്രാര്‍ത്ഥന
❤️❤️❤️❤️
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കര്‍ത്താവേ! അനുഗ്രഹിക്കണമേ .
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
❤️❤️❤️❤️❤️
ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ, എന്നെ പ്രകാശിപ്പിക്കണമേ.
സല്‍ക്രിയ
❤️❤️❤️❤️
നിന്‍റെ രക്ഷയ്ക്ക് വിഘ്നമായിരിക്കുന്നവ ഏവയെന്ന്‍ ആലോചിച്ച് അവയെ നീക്കുവാന്‍ ശ്രമിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌻പ്രഭാത പ്രാർത്ഥന🌻
ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.. (ഗലാത്തിയ: 6/15)
സർവ്വശക്തനായ ദൈവമേ..
തിന്മയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ പൈതങ്ങളെ പോലെയും.. ചിന്തയിൽ പക്വമതികളെ പോലെയും ആയിത്തീരുന്നതിനുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളണഞ്ഞിരിക്കുന്നു. പലപ്പോഴും ഞങ്ങളുടെ അപക്വമായ പെരുമാറ്റങ്ങളും സംസാരരീതികളും മറ്റുള്ളവരുടെ മനസ്സിനെ എത്രത്തോളം മുറിപ്പെടുത്തുമെന്ന് ഞങ്ങൾ ആലോചിക്കാറില്ല. മുറിപ്പെടുത്താൻ ശ്രമിക്കുന്നത് വെറും വാക്കുകളുടെ മുള്ളുകൊണ്ടായാലും മുറിയപ്പെടുന്നത് ഹൃദയം തന്നെയാണെന്ന തിരിച്ചറിവ് ഞങ്ങളുടെ സംസാരത്തിൽ ഞങ്ങൾ പ്രകടമാക്കാറുമില്ല..
ഈശോയേ.. അങ്ങയുടെ നാമത്തെ പ്രതി വാക്കാലും പ്രവൃത്തിയാലുമുള്ള എന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കേണമേ.. എല്ലാം വിവേചിച്ചറിയുന്ന ആത്മീയ മനുഷ്യന്റെ ഹൃദയവിശുദ്ധി സ്വന്തമാക്കാനും.. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള അങ്ങയുടെ വിളിക്ക് പൂർണ മനസ്സോടെ പ്രത്യുത്തരം നൽകാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ..
ഈശോയുടെ തിരുഹൃദയമേ.. അങ്ങേ തിരുമുറിവിൽ എന്റെ ആത്മാവിനെ ഭരമേൽപ്പിക്കുന്നു. ആമേൻ.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
സങ്കീര്‍ത്തനങ്ങള്‍ 16 : 1-2