ദിവ്യബലി വായനകൾ Monday of week 14 in Ordinary Time / Saint Antony Mary Zaccaria

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

05-July-2021, തിങ്കൾ

Monday of week 14 in Ordinary Time or Saint Antony Mary Zaccaria, Priest 

Liturgical Colour: Green.

____

ഒന്നാം വായന

ഉത്പ 28:10-22

ഒരു ഗോവണിയും അതിലൂടെ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും സംസാരിക്കുന്ന ദൈവത്തേയും യാക്കോബ് കണ്ടു.

അക്കാലത്ത്, യാക്കോബ് ബേര്‍ഷെബായില്‍ നിന്നു ഹാരാനിലേക്കു പുറപ്പെട്ടു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേ വച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി: ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി – അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാര്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴി പോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതി പൂണ്ട് അവന്‍ പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം. യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്മേല്‍ എണ്ണയൊഴിച്ചു. അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നു പേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്.
അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞ ചെയ്തു: ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈ യാത്രയില്‍ എന്നെ സംരക്ഷിക്കയും, എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ഈ കല്ലു ദൈവത്തിന്റെ ഭവനമായിരിക്കും.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 91:1-2,3-4,14-15ab

R. എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.

R. എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

അവിടുന്നു നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

R. എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടി നില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും.

R. എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.
____

സുവിശേഷ പ്രഘോഷണവാക്യം

cf. യോഹ 6:63,68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!


Or:

cf. 2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അല്ലേലൂയാ!

____

സുവിശേഷം

മത്താ 9:18-26

എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേല്‍ കൈ വയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും. യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി.
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയ ശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു. ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment