ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ 

ജോസഫ് ചിന്തകൾ 351
ജോസഫ് ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
 
ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറയിൽ
രേഖപ്പെടുത്തിയിരിക്കുന്ന
ഒരു പ്രാർഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
“ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ ‌എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവ‌ട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക’’
പ്രാർത്ഥിക്കുന്ന റാണി എന്നറിയപ്പെട്ടിരുന്ന സി. റാണി മരിയയുടെ ഈ പ്രാർത്ഥനയിൽ
യൗസേപ്പിതാവിൻ്റെ ചൈതന്യം നിഴലിച്ചു നിൽപ്പുണ്ട്. ശക്തരെ നിയന്ത്രിക്കാൻ ദൈവ പിതാവു തിരഞ്ഞെടുത്തു ലോക ദൃഷ്ടിയിലെ ദുർബലനായിരുന്നു യൗസേപ്പിതാവ്. മഹത്വമോ പ്രതാപമോ ഇല്ലാത്ത നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ. ദൈവപിതാവിൻ്റെ വാക്കുകൾ ശ്രവിച്ച് ദൈവപുത്രനെ വളർത്തി ദൈവമാതാവിനെ സംരക്ഷിച്ച് രക്ഷാകര ചരിത്രത്തിലെ ശക്തമായസാന്നിധ്യമായി യൗസേപ്പിതാവു മാറുന്നു.
മധ്യപ്രദേശിലെ ഇൻഡോറിലെയും ഉദയനഗറിലെയും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെ അനീതികൾ വർദ്ധിച്ചപ്പോൾ ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലയായ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നു അവൾ മനസ്സിലാക്കി, പാവങ്ങൾക്കു വേണ്ടി സി.റാണി നിലകൊണ്ടതിൻ്റെ പരിണിത ഫലമായിരുന്നല്ലോ 1995 ഫെബ്രുവരി 25 ലെ അവളുടെ രക്തസാക്ഷിത്വം.
രക്തസാക്ഷിത്വം വഴി റാണി മരിയയും ക്ഷമയുടെ മഹനീയ മാതൃക നൽകി സ്വന്തം മകളുടെ ഘാതകനായ സമുന്ദര് സിങ്ങിനോടു ക്ഷമിച്ച പുല്ലുവഴി വട്ടാലിൽ കുടുംബവും ദൈവനാമത്തിനു ജീവിതംകൊണ്ടു മഹത്വം നൽകി.
ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ദൈവ നാമത്തെ മഹത്വപ്പെടുത്തിയവനായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിലൂടെ ദൈവത്തോടൊപ്പം യാത്ര ചെയ്തു അവിടുത്തെ മഹത്വപ്പെടുത്തിയ നീതിമാനായ യൗസേപ്പിതാവ് സാക്ഷ്യ ജീവിതത്തിലൂടെ
ദൈവതിരുനാമത്തിനു മഹത്വം നൽകാൻ നമ്മെ സഹായിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment