The Book of Acts Chapter 21 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 21

ജറുസലെമിലേക്ക്

1 ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞു കപ്പല്‍കയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.2 ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട് ഞങ്ങള്‍ അതില്‍ കയറി.3 ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ കപ്പല്‍ ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.4 ശിഷ്യന്‍മാരെ കണ്ടുപിടിച്ച് ഞങ്ങള്‍ ഏഴുദിവസം അവിടെ താമസിച്ചു. പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു.5 അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങള്‍യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും ന ഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്ര ചെയ്തു. സമുദ്രതീരത്തു മുട്ടുകുത്തി ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വിടവാങ്ങുകയും ചെയ്തു.6 പിന്നെ ഞങ്ങള്‍ കപ്പലില്‍ കയറി; അവര്‍ വീടുകളിലേക്കു മടങ്ങി.7 ടയിറില്‍നിന്നുള്ളയാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെകൂടെ ഒരു ദിവസം താമസിക്കുകയും ചെയ്തു.8 അടുത്ത ദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരില്‍ ഒരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്റെ വീട്ടില്‍ച്ചെന്ന് അവന്റെ കൂടെ താമസിച്ചു.9 കന്യകമാരും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാര്‍ അവനുണ്ടായിരുന്നു.10 കുറെ ദിവസം കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകന്‍യൂദയായില്‍നിന്ന് അവിടെയെത്തി.11 അവന്‍ ഞങ്ങളുടെ അടുത്തുവന്ന് പൗലോസിന്റെ അരപ്പട്ട എടുത്ത് അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച് യഹൂദന്‍മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും.12 ഇതുകേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്ന് അഭ്യര്‍ഥിച്ചു.13 അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നിലവിളിച്ചുകൊണ്ട് എന്റെ ഹൃദയത്തെ ദുര്‍ബലമാക്കുകയാണോ? ജറുസലെമില്‍വച്ചു കര്‍ത്താവായ യേശുവിന്റെ നാമത്തെപ്രതി ബന്ധനം മാത്രമല്ല മരണംപോലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.14 അവനെ സമ്മതിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ കര്‍ത്താവിന്റെ ഹിതം നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്‍മാറി.15 ആദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു.16 കേസറിയായില്‍നിന്നുള്ള ചില ശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാല ശിഷ്യരില്‍ ഒരുവനായ സൈപ്രസുകാരന്‍മ്‌നാസ്‌സോന്റെ വീട്ടിലാണ് ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.

ജറുസലെമിലെ തീരുമാനം

17 ഞങ്ങള്‍ ജറുസലെമില്‍ എത്തിയപ്പോള്‍, സഹോദരര്‍ സന്തോഷപൂര്‍വം ഞങ്ങളെ സ്വീകരിച്ചു.18 അടുത്തദിവസം പൗലോസ് ഞങ്ങളോടൊത്ത് യാക്കോബിന്റെ അടുക്കലേക്കു പോയി. ശ്രേഷ്ഠന്‍മാരെല്ലാവരും അവിടെ വന്നുകൂടി.19 അവരെ അഭിവാദനം ചെയ്തതിനുശേഷം പൗലോസ് തന്റെ ശുശ്രൂഷവഴി വിജാതീയരുടെയിടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.20 അവര്‍ അതുകേട്ട് ദൈവത്തെ സ്തുതിച്ചു. അവര്‍ അവനോടുപറഞ്ഞു: സഹോദരാ, വിശ്വാസം സ്വീകരിച്ചവരില്‍ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമം പാലിക്കുന്നതില്‍ വലിയ നിഷ്ഠയുള്ളവരുമാണ്.21 എന്നാല്‍, ശിശുക്കളെ പരിച്‌ഛേദനം ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട് മോശയെ അവഗണിക്കാന്‍ വിജാതീയരുടെ ഇടയിലുള്ള യഹൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു.22 നീ വന്നിട്ടുണ്ടെന്ന് അവര്‍ തീര്‍ച്ചയായും അറിയും. എന്താണിനി ചെയ്യേണ്ടത്?23 അതിനാല്‍, ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്തനാലുപേര്‍ ഞങ്ങളുടെ കൂടെയുണ്ട്.24 അവരോടൊപ്പം പോയി നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുണ്‍ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീ തന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും.25 എന്നാല്‍, വിശ്വാസം സ്വീകരിച്ചവിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരു എഴുത്തയ ച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്.26 പൗലോസ് അവരെ കൂട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ അവരോടൊപ്പം ശുദ്ധീകരണകര്‍മം നടത്തി. അവരുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ബലിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍വേണ്ടി അവന്‍ ദേവാലയത്തില്‍ പോയി.

പൗലോസിനെ ബന്ധിക്കുന്നു

27 ഏഴു ദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍നിന്നുള്ള യഹൂദര്‍ അവനെ ദേവാ ലയത്തില്‍ കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു.28 അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേല്‍ ജനമേ, സഹായിക്കുവിന്‍. ജനത്തിനും നിയമത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവന്‍ ഇവന്‍ തന്നെ. മാത്രമല്ല, ഇവന്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ കൊണ്ടുവന്ന് ഈ പരിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.29 എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ് അവനെയും ദേവാലയത്തില്‍ കൊണ്ടുവന്നിരിക്കും എന്ന് അവര്‍ വിചാരിച്ചു.30 നഗരം മുഴുവന്‍ പ്രക്ഷുബ്ധമായി. ആളുകള്‍ ഓടിക്കൂടി. അവര്‍ പൗലോസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു.31 അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു സഹസ്രാധിപന് അ റിവു ലഭിച്ചു.32 അവന്‍ ഉടന്‍തന്നെ ഭടന്‍മാരെയും ശതാധിപന്‍മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്‍മാരെയും സഹസ്രാധിപനെയും കണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍നിന്ന് അവര്‍ വിരമിച്ചു.33 സഹസ്രാധിപന്‍ വന്ന് അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്ധിക്കാന്‍ അവന്‍ കല്‍പിച്ചു. അവന്‍ ആരാണെന്നും എന്തു ചെയ്തുവെന്നും സഹസ്രാധിപന്‍ അന്വേഷിച്ചു.34 ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്തുത ഗ്രഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്‍പന നല്‍കി.35 നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റം നിമിത്തം പടയാളികള്‍ അവനെ എടുത്തുകൊണ്ടുപോവുകയാണു ചെയ്തത്.36 അവനെ കൊല്ലുക എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ജനക്കൂട്ടം പിറകെ കൂടി.

സഹസ്രാധിപന്റെ മുമ്പില്‍

37 പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാന്‍ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്ക് ഗ്രീക്കുഭാഷ അറിയാം, അല്ലേ?38 അപ്പോള്‍, അടുത്ത കാലത്തു കലാപ മുണ്ടാക്കുകയും നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്ത ഈജിപ്തുകാരനല്ലേ നീ?39 പൗലോസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍നിന്നുള്ള ഒരു യഹൂദനാണു ഞാന്‍ – അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരന്‍. ജനത്തോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.40 അനുവാദം കിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാണിച്ചു. അവര്‍ പൂര്‍ണ നിശ്ശബ്ദരായി; ഹെബ്രായഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment