The Book of Acts Chapter 20 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 20

ഗ്രീസിലേക്ക്

1 ബഹളം ശമിച്ചപ്പോള്‍ പൗലോസ് ശിഷ്യരെ വിളിച്ചുകൂട്ടി ഉപദേശിച്ചതിനുശേഷം, യാത്രപറഞ്ഞ് മക്കെദോനിയായിലേക്കു പോയി.2 ആ പ്രദേശങ്ങളിലൂടെയാത്ര ചെയ്ത് ആളുകളെ ഉപദേശങ്ങള്‍ വഴി ധൈര്യപ്പെടുത്തിയിട്ട് ഗ്രീസിലെത്തി.3 അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍ കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, യഹൂദന്‍മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.4 പീറൂസിന്റെ മകനായ ബെറോയാക്കാരന്‍ സോപ്പാത്തര്‍, തെസലോനിക്കാക്കാരായ അരിസ്താര്‍ക്കൂസ്, സെക്കൂന്തൂസ്, ദെര്‍ബേക്കാരനായ ഗായിയൂസ്, തിമോത്തേയോസ്, ഏഷ്യയില്‍നിന്നുള്ള ടിക്കിക്കോസ്, ത്രോഫിമോസ് എന്നിവര്‍ അവനോടൊപ്പം ഉണ്ടായിരുന്നു.5 അവര്‍ മുമ്പേ പോയി ത്രോവാസില്‍ ഞങ്ങളെ കാത്തിരുന്നു.6 പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഫിലിപ്പിയില്‍നിന്നു സമുദ്രയാത്ര ചെയ്ത് അഞ്ചുദിവസംകൊണ്ട് ത്രോവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴു ദിവസം താമസിച്ചു.

ത്രോവാസിനോടു വിട

7 ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസംയാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട് പൗലോസ് അവരോടു പ്രസംഗിച്ചു. അര്‍ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു.8 ഞങ്ങള്‍ സമ്മേളിച്ചിരുന്ന മുകളിലത്തെനിലയില്‍ അനേകം വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ് എന്നു പേരുള്ള ഒരുയുവാവു ജനല്‍പടിയില്‍ ഇരിക്കുകയായിരുന്നു.9 പൗലോസിന്റെ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാം നിലയില്‍നിന്നു താഴെവീണു. അവനെ ചെന്ന് എടുക്കുമ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു.10 എന്നാല്‍, പൗലോസ് താഴെയിറങ്ങിച്ചെന്ന് കുനിഞ്ഞ് അവനെ ആലിംഗനംചെയ്തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്.11 പൗലോസ് മുകളില്‍ച്ചെന്ന് അപ്പംമുറിച്ച് ഭക്ഷിച്ചതിനുശേഷം, പ്രഭാതംവരെ അവരുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അനന്തരം അവന്‍ അവിടം വിട്ടുപോയി.12 അവര്‍ ആയുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അത്യധികം ആശ്വാസമുണ്ടായി.

മിലേത്തോസിലേക്ക്

13 ഞങ്ങള്‍ നേരത്തേതന്നെ ആസ്‌സോസിലേക്കു കപ്പല്‍ കയറി. പൗലോസ് അവിടംവരെ കരമാര്‍ഗം സഞ്ചരിച്ചതിനുശേഷം കപ്പല്‍ കയറുമെന്നായിരുന്നു തീരുമാനം.14 ആസ്‌സോസില്‍ വച്ച് അവന്‍ ഞങ്ങളെ കണ്ടുമുട്ടിയപ്പോള്‍ ഞങ്ങള്‍ അവനെ കപ്പലില്‍ കയറ്റുകയും മിത്തിലേനേയില്‍ എത്തിച്ചേരുകയുംചെയ്തു.15 അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന് അടുത്തദിവസം ഞങ്ങള്‍ കിയോസിന് എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്റെ അടുത്ത ദിവസം മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്തു.16 ഏഷ്യയില്‍ സമയം ചെലവഴിക്കരുതെന്നു വിചാരിച്ച് എഫേസോസില്‍ അടുക്കാതെ കടന്നുപോകണമെന്നു പൗലോസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, പന്തക്കുസ്താദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.

എഫേസോസ് വിടുന്നു

17 മിലേത്തോസില്‍നിന്ന് അവന്‍ എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠന്‍മാരെ വരുത്തി.18 അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഏഷ്യയില്‍ കാലുകുത്തിയ ദിവസംമുതല്‍, എല്ലാ സമയവും നിങ്ങളുടെ മധ്യത്തില്‍ എങ്ങനെ ജീവിച്ചുവെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.19 പൂര്‍ണ വിനയത്തോടും കണ്ണുനീരോടും യഹൂദന്‍മാരുടെ ഗൂഢാലോചനയാല്‍ എനിക്കുണ്ടായ പരീക്ഷണങ്ങളോടുംകൂടി ഞാന്‍ കര്‍ത്താവിനു ശുശ്രൂഷചെയ്തു.20 നിങ്ങളുടെ നന്‍മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ ഞാന്‍ മടി കാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറും വന്നും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു.21 ദൈവത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തെക്കുറിച്ചും നമ്മുടെ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറി ച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയില്‍ ഞാന്‍ സാക്ഷ്യം നല്‍കി.22 ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ.23 കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം.24 എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.25 ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെയിടയില്‍ ഞാന്‍ സഞ്ചിരിച്ചു. എന്നാല്‍ ഇതാ, ഇനിയൊരിക്കലും നിങ്ങള്‍ എന്റെ മുഖം ദര്‍ശിക്കയില്ലെന്നു ഞാന്‍ ഇപ്പോള്‍ മനസ്‌സിലാക്കുന്നു.26 തന്‍മൂലം, നിങ്ങളില്‍ ആരെങ്കിലും നഷ്ടപ്പെട്ടാല്‍ അവന്റെ രക്തത്തില്‍ ഞാന്‍ ഉത്തരവാദിയല്ല എന്ന് ഇന്നു ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.27 എന്തെന്നാല്‍, ദൈവത്തിന്റെ ഹിതം മുഴുവന്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുന്നതില്‍നിന്നു ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല.28 നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍.29 എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം.30 ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.31 അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന് അനുസ്മരിക്കുവിന്‍.32 നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്കര്‍ഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും.33 ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല.34 എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ കൈകള്‍ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം.35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃക നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നു പറഞ്ഞകര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.36 ഇതു പറഞ്ഞതിനുശേഷം അവന്‍ മുട്ടുകുത്തി മറ്റെല്ലാവരോടുംകൂടെ പ്രാര്‍ഥിച്ചു.37 അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനം ചെയ്തു ഗാഢമായി ചുംബിച്ചു.38 ഇനിമേല്‍ അവര്‍ അവന്റെ മുഖം ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. അനന്തരം, അവര്‍ കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment