വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 2
1 ദുഃഖമുളവാക്കുന്ന മറ്റൊരു സന്ദര്‍ശനം വേണ്ടാ എന്നു ഞാന്‍ തീര്‍ച്ചയാക്കി.2 ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?3 ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്‍കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടി മാത്രമാണ് ഞാന്‍ എഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്നു നിങ്ങളെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു.4 വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹം അറിയിക്കാന്‍ വേണ്ടിയാണ്.
അപരാധിക്കു മാപ്പ്
5 ദുഃഖമുളവാക്കിയവന്‍ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ – ഞാന്‍ മയപ്പെടുത്തിപ്പറയുകയാണ് – നിങ്ങളെല്ലാവരെയുമാണ്.6 അങ്ങനെയുള്ളവന് ഭൂരിപക്ഷംപേര്‍ നല്‍കുന്ന ഈ ശിക്ഷ ധാരാളം മതി.7 അതുകൊണ്ട്, അവന്‍ അഗാധദുഃഖത്തില്‍ നിപതിക്കാതിരിക്കുന്നതിനു നിങ്ങള്‍ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യണം.8 നിങ്ങള്‍ക്ക് അവനോടുള്ള സ്‌നേഹത്തെക്കുറിച്ച് അവന് ഉറപ്പുവരുത്തണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.9 എല്ലാകാര്യങ്ങളിലും നിങ്ങള്‍ അനുസരണയുള്ള വരാണോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടിയാണ് ഞാന്‍ എഴുതിയത്.10 നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അതു ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്.11 ഇതു സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞ രല്ലല്ലോ.
ആകുലതയും ആശ്വാസവും
12 ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.13 എന്നാല്‍, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ് കയാല്‍ എന്റെ മനസ്‌സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടുയാത്ര പറഞ്ഞിട്ട് മക്കെദോനിയായിലേക്കു പോയി.14 ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തുതി!15 എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.16 ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെ ല്പുള്ളവന്‍ ആരാണ്?17 ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേക രുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.
