2 Corinthians Chapter 3 | 2 കോറിന്തോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 3

ഉടമ്പടിയുടെ ശുശ്രൂഷകര്‍

1 ഞങ്ങള്‍ വീണ്ടും ആത്മപ്രശംസ ചെയ്യുകയാണോ? മറ്റു ചിലര്‍ക്ക് എന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെ പേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?2 ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.3 മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ട്, കല്‍പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.4 ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.5 സ്വന്തമായി എന്തെങ്കിലും മേന്‍മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്.6 അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.7 കല്‍പലകയില്‍ എഴുതപ്പെട്ട മരണത്തിന്റെ നിയമം തേജസ്‌സിലാണു നല്‍കപ്പെട്ടത്. ആ തേജസ്‌സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.8 അങ്ങനെയെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ എത്രയേറെ തേജസ്‌സുറ്റതായിരിക്കും!9 എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം.10 ഒരിക്കല്‍ പ്രശോഭിച്ചിരുന്നത് അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു.11 മങ്ങിമറഞ്ഞുപോയതു തേജസ്‌സുള്ളതായിരുന്നെങ്കില്‍ നിലനില്‍ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്‌സുള്ളതായിരിക്കണം.12 ഈദൃശമായ പ്രത്യാശ ഞങ്ങള്‍ക്കുള്ളതുകൊണ്ട് ഞങ്ങള്‍ ധൈര്യമുള്ളവരാണ്.13 മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി മുഖത്ത് മൂടുപടം ധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍.14 അവരുടെ മനസ്‌സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്.15 അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്‌സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്.16 എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു.17 കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്.18 കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്.

Advertisements
Advertisements
Advertisements
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading