ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജനുവരി 17ന് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്കുന്നതിന് തീരുമാനിച്ചു. അതിനെ പിൻതുടർന്ന് കേരള സർക്കാരും 2020 ജനുവരി ഒന്നിന് പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം വ്യവസ്ഥ ചെയ്തു. ഈ സംവരണം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ചില പൊതു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.
കേന്ദ്ര സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാൻ കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പ്രസ്തുത മാനദണ്ഡങ്ങൾ പിൻതുടരാനോ പുതിയവ സ്വീകരിക്കാനോ അനുവാദം നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങൾക്കു പകരം പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് സംവരണത്തിനുള്ള അർഹത നിശ്ചയിച്ചു. കേന്ദ്ര ആവശ്യങ്ങൾക്ക് കേന്ദ്ര മാനദണ്ഡപ്രകാരവും സംസ്ഥാന ആവശ്യങ്ങൾക്ക് സംസ്ഥാനമാനദണ്ഡപ്രകാരവുമാണ് അർഹത നിശ്ചയിക്കപ്പെടുന്നത്.
പുനഃപരിശോധന അത്യാവശ്യം
കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ ആവശ്യമെന്നു കണ്ടാൽ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇഡബ്ല്യുഎസ് സംവരണ നിയമം 2022 ജനുവരിയിൽ മൂന്നുവർഷങ്ങൾ പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അർഹരായ നിരവധി ആളുകൾ വരുംവർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് ആനുകൂല്യം ലഭിക്കാതെ പുറംതള്ളപ്പെട്ടു പോകാൻ സാധ്യതയുണ്ട്. മാനദണ്ഡങ്ങളിലെ അശാസ്ത്രീയതമൂലം കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഉദ്യോഗാർഥികളും വിദ്യാർഥികളും പുറംതള്ളപ്പെട്ടിട്ടുണ്ട്.
കേന്ദ്ര മാനദണ്ഡങ്ങളിൽ
കേന്ദ്ര മാനദണ്ഡപ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീട് ഉണ്ടാകരുത്. നഗരസഭകളിൽ 2.06 സെന്റോ ഗ്രാമ പഞ്ചായത്തിൽ 4.13 സെന്റിൽ കൂടുതലോ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി ഉണ്ടാവരുത് എന്ന വ്യവസ്ഥയുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ രണ്ട് മാനദണ്ഡങ്ങളും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരെപോലും അനർഹരാക്കുന്നു. ഇവിടെ മിക്ക കുടുംബങ്ങൾക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പോലും ആയിരം ചതുരശ്ര അടിയിൽ കൂടിയ വീടുകളും അഞ്ച് സെന്റോ അതിൽ അധികമോ ഭൂമിയും ഉണ്ട്. അതുകൊണ്ട് ഈ മാനദണ്ഡത്തിന്റെ പേരിൽ തികച്ചും പിന്നാക്കാവസ്ഥയിലുള്ള അർഹരായവർ പുറത്താകുന്നു.
മറ്റു സംസ്ഥാനങ്ങളിൽ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും പ്രത്യേകം തിരിക്കപ്പെട്ടിരിക്കുന്നു. അഞ്ച് ഏക്കറിന് അടുത്ത് കൃഷിഭൂമിയുള്ളവരും മലയാളികളെക്കാൾ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്നവരുമായ മറ്റു സംസ്ഥാനക്കാർ 1000 ചതുരശ്ര അടിയിൽ കുറഞ്ഞ വീടുകളിൽ കഴിയുന്നു എന്നതിന്റെ പേരിൽ ഈ ആനുകൂല്യം നേടുന്നുണ്ട്.
കടം വാങ്ങിയും വായ്പയെടുത്തുമാണെങ്കിലും കേരളീയർ ജീവിതത്തിലെ സ്വപ്നമാകുന്ന വീട് ഉണ്ടാക്കുന്നതുമൂലം അർഹമായ ആനുകൂല്യമാണ് നഷ്ടപ്പെടുന്നത്. കൂടാതെ കൃഷിഭൂമിയും താമസത്തിനുള്ള ഭൂമിയും തമ്മിൽ വേർതിരിവില്ലാത്ത കേരളത്തിൽ 4.13 സെന്റിൽ കൂടുതൽ ഭൂമി എന്നതും സംവരണത്തെ ഇല്ലാതാക്കുന്നു. അതിനാൽ കൃഷിഭൂമി, താമസത്തിനുള്ള ഭൂമി എന്ന വേർതിരിവ് ഒഴിവാക്കി ആകെ ഭൂമി അഞ്ച് ഏക്കർ എന്നു നിഷ്കർഷിക്കുകയോ താമസത്തിനുള്ള ഭൂമിയുടെ പരിധിയിൽ വലിയ മാറ്റം വരുത്തുകയോ വേണം. അതുപോലെ വീടിന്റെ വിസ്തൃതി ഇഡബ്ല്യുഎസ് മാനദണ്ഡമാക്കുന്നത് ഒഴിവാക്കുകയോ വിസ്തീർണം 2500 ചതുരശ്ര അടി എന്നു നിജപ്പെടുത്തുകയോ ചെയ്യണം. ഈ രണ്ടു മാനദണ്ഡങ്ങളുടെ പേരിൽ ഒരു ലക്ഷം രൂപ പോലും വാർഷിക വരുമാനം ഇല്ലാത്തവർക്ക് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹത നഷ്ടപ്പെടുന്നെങ്കിൽ, ഈ സംവരണത്തിന്റെ ലക്ഷ്യം പാളിപ്പോകും.
സംസ്ഥാനമാനദണ്ഡങ്ങൾ
സംസ്ഥാന മാനദണ്ഡപ്രകാരം ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷം എന്നു നിജപ്പെടുത്തിയിരിക്കുമ്പോഴും കേന്ദ്ര പരിധിഎട്ടു ലക്ഷം ആയിരിക്കുമ്പോഴുമാണിത്. അതിനാൽ ഇത് കേന്ദ്ര പരിധിപ്രകാരമുള്ള എട്ടു ലക്ഷം രൂപ എന്നു നിശ്ചയിക്കണം. എങ്കിൽ മാത്രമേ ഈ സംവരണം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവൂ.
സംസ്ഥാന സർക്കാരിന്റെ ഭൂമി പരിധി ആകെ 2.5 ഏക്കർ എന്നു നിഷ്കർഷിക്കുന്നു. രണ്ടര ഏക്കറിൽ കൂടുതലുള്ള ഒരു നെൽകർഷകനോ ഒരു മലയോര കർഷകനോ ഇപ്പോഴും ദരിദ്രനായിട്ടാണ് കഴിയുന്നത് എന്നതാണ് യാഥാർത്ഥ്യം. അഞ്ച് ഏക്കറിലധികം കൃഷിഭൂമിയുള്ള കർഷകന്റെ കുടുംബം സാധാരണ തൊഴിലാളികളെക്കാളും ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും കടത്തിലുമാണ് കഴിയുന്നത്. വരുമാനമില്ലാത്ത കുറച്ച് ഭൂമി കുടുംബത്തിൽ ഉണ്ടായി എന്ന ഒറ്റക്കാരണത്താൽ അർഹമായ ആനുകൂല്യം അവർക്കു നിഷേധിക്കപ്പെടരുത്
കുടുംബം, വയസ്
കേന്ദ്ര-സംസ്ഥാന മാനദണ്ഡപ്രകാരം കുടുംബം എന്നു കണക്കാക്കുന്നതിൽ അപേക്ഷകന്റെ മാതാപിതാക്കളും പങ്കാളിയും എന്നു വിവക്ഷിക്കുമ്പോൾ പരിധി ഒത്തിരി വിപുലമാകുന്നു. പലപ്പോഴും ഒന്നിലധികം കുടുംബത്തിന്റെ സ്വത്ത് തെറ്റായി കണക്കാക്കപ്പെടുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യത്തിന് (നോൺക്രീമിലെയർ ) അപേക്ഷകന്റെ മാതാപിതാക്കളുടെ മാത്രം സ്വത്തും വരുമാനവും പരിഗണിക്കുമ്പോൾ ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് പങ്കാളിയുടെ കൂടി വരുമാനവും സ്വത്തും പരിഗണിക്കുന്നതും ഇവരെ ആനുകൂല്യത്തിന് പുറത്തു നിർത്തുന്നതിനു കാരണമാകുന്നു. അതിനാൽ ഈ മാനദണ്ഡത്തിൽ കൂടുതൽ വ്യക്തത വരുത്തണം.
സംവരണ വിഭാഗങ്ങൾക്കു ജോലിക്കും വിദ്യാഭ്യാസത്തിനും വയസ് ഇളവ് അനുവദിക്കുമ്പോൾ ഇഡബ്ല്യുഎസ് വിഭാഗം വയസിളവിന് അർഹരല്ലാതെ മാറ്റി നിർത്തപ്പെടുന്നു. മറ്റ് സംവരണത്തിലേതുപോലെ തന്നെ ഇതിലും പ്രായപരിധി ഇളവ് നടപ്പാക്കേണ്ടിയിരിക്കുന്നു.
സാമ്പത്തിക പരാധീനത മൂലം സമൂഹത്തിന്റെ മുഖ്യധാരയ്ക്കു പുറത്തുനിന്നിരുന്ന സംവരണ രഹിത സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയതിന്റെ ഗുണം മലയാളികൾക്കു ലഭ്യമാകണമെങ്കിൽ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം. കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നതു പോലെ മൂന്നു വർഷം കൂടുമ്പോൾ പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും സൗകര്യം ഒരുക്കണം. കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങി മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു, സംസ്ഥാന സർക്കാരിന്റേത് മൂന്നാം വർഷത്തിലുമാണ്. പുനഃപരിശോധനയ്ക്കും ആവശ്യമായ ഭേദഗതിക്കും കാലമായിരിക്കുന്നു.
എ.എം.എ. ചമ്പക്കുളം