ഒരിക്കൽ യഹൂദയായിരുന്ന എഡിത്ത് സ്‌റ്റെയിൻ എന്ന ക്രൈസ്തവ സന്യാസിനി

എഴുത്തുകാരി, തത്വചിന്തക, പ്രാസംഗിക, നിഷ്പാദുക കർമ്മലീത്ത സന്യാസിനി, ദൈവശാസ്ത്രജ്‌ഞ, രക്തസാക്ഷി, വിശുദ്ധ… തീരുന്നില്ല വിശേഷണങ്ങൾ ഒരിക്കൽ യഹൂദയായിരുന്ന എഡിത്ത് സ്‌റ്റെയിൻ എന്ന ക്രൈസ്തവ സന്യാസിനിയുടെ ജീവിതത്തിലേയ്ക്ക് ഒരു എത്തി നോട്ടം.

കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ എന്ന എഡിത് സ്റ്റെയിൻ 1891 ഒക്ടോബർ 12 ന് ജർമ്മനിയിലെ ബ്രെസ്ലൗവിൽ ഒരു ഇസ്രയേലി കുടുംബത്തിൽ ജനിച്ചു. അവളുടെ അമ്മക്ക് അവൾ പൊന്നോമനയാകാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് അവൾ അവരുടെ പതിനൊന്ന് മക്കളിൽ ഏറ്റവും ഇളയതായിരുന്നു. മറ്റൊന്ന്, ഇസ്രായേൽക്കാരുടെ ഒരു പ്രധാനപ്പെട്ട ദിവസമായ യോം കിപ്പുർ (പാപപരിഹാരദിനം) ന്റെ അന്ന് തന്നെയായിരുന്നു അവളുടെ ജനനം എന്നതാണ്.

തടി വ്യവസായി ആയിരുന്ന എഡിത്ത് സ്റ്റെയിന്റെ പിതാവ് അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ മരിച്ചുപോയി. നല്ല ഭക്തിയുള്ള, കഠിനാദ്ധ്വാനിയായ, നിശ്ചയദാർഢ്യമുള്ള സ്ത്രീയായിരുന്ന അവളുടെ അമ്മയുടെ തലയിലായി കുടുംബഭാരവും അവരുടെ ബിസിനസ്സുമെല്ലാം. പക്ഷേ എഡിത്ത് സ്റ്റെയിനിൽ ദൈവവിശ്വാസം വളർത്തുന്നതിൽ മാത്രം അവളുടെ അമ്മ പരാജയപ്പെട്ടു. പതിനാല് വയസ്സായപ്പോൾ തന്നെ അവൾ നല്ലൊരു നിരീശ്വരവാദിയായി കഴിഞ്ഞിരുന്നു. അവളുടെ ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുന്നതിന് സ്വാതന്ത്ര്യം വേണമെന്നും മറ്റാരിലും ആശ്രയിക്കാതിരിക്കാനും അവൾ ആഗ്രഹിച്ചു. പക്ഷേ സത്യത്തെ അന്വേഷിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറിയില്ല. “ഞാൻ മനഃപൂർവ്വം, കരുതിക്കൂട്ടി തന്നെ പ്രാർത്ഥിക്കുന്നത് നിർത്തി” എന്നാണ് അവൾ പിന്നീട് ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

ജീവിതത്തിലുടനീളം മിടുമിടുക്കിയായ ഒരു പണ്ഡിതയായിരുന്നു എഡിത്ത് സ്റ്റെയിൻ. നാല് വയസ്സുള്ളപ്പോഴേ അധ്യാപികയെ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചിരുന്നു. നിവൃത്തികേട് കൊണ്ടല്ല, പഠനത്തോടുള്ള അദമ്യമായ താല്പര്യം കൊണ്ടാണ് അവൾ പഠിച്ചു മുന്നേറിയത്. അവൾക്ക് ഏറ്റവും ഇഷ്ടം തത്വശാസ്ത്രമായിരുന്നു. 1913 ൽ, ഗോട്ടിംഗൻ യൂണിവേഴ്സിറ്റിയിൽ ഫിനോമെനോളജി വിഭാഗത്തിൽ, പ്രസിദ്ധനായ എഡ്മണ്ട് ഹസ്സലിന്റെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ച ആദ്യകാലവനിതകളിൽ ഒരാളായി എഡിത്ത് സ്റ്റെയിൻ. അവളുടെ മിടുക്ക് കണ്ട് മതിപ്പ് തോന്നിയ ഹസ്സൽ ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയിലേക്ക് തന്റെ സഹായി ആവാൻ അവളെ വിളിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൻ കീഴിൽ 1917 ൽ ഇരുപത്തിയാറാം വയസ്സിൽ എഡിത്ത് ഡോക്ടറേറ്റ് നേടി.

ഹസ്സലിന്റെ മറ്റൊരു അസിസ്റ്റന്റ് ആയ അഡോൾഫ് റെയ്നാഹ് 1917 നവംബറിൽ മരണമടഞ്ഞപ്പോൾ എഡിത്ത് അദ്ദേഹത്തിന്റെ ഭാര്യ അന്നയെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനുമായി അവരെ കാണാൻ പോയി. ആ ദമ്പതികൾ അവളുടെ സുഹൃത്തുക്കളായിരുന്നു. അന്ന തകർന്നിരിക്കുകയാവും എന്ന് വിചാരിച്ച എഡിത്തിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വിശ്വാസത്തിൽ വളരെ ആഴപ്പെട്ട, സമചിത്തതയോടെ കാര്യങ്ങൾ നേരിടുന്ന അന്നയെയാണ് അവളവിടെ കണ്ടത്. “അതായിരുന്നു കുരിശുമായും അതെടുക്കുന്നവർക്ക് അത് പകരുന്ന ദൈവികശക്തിയുമായുമുള്ള എന്റെ ആദ്യ കണ്ടുമുട്ടൽ. ആ നിമിഷത്തിലാണ് എന്റെ അവിശ്വാസം തകർന്നടിഞ്ഞതും ക്രിസ്തു അവന്റെ പ്രകാശം എന്നിൽ ചൊരിയാൻ തുടങ്ങിയതും” എന്നാണ് എഡിത്ത് പിന്നീട് ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്.

1921 ലെ വേനൽക്കാലത്ത് എഡിത്ത്, ഹെഡ്‌വിഗ് കോൺറേഡ് മാർഷ്യസ് എന്ന്‌ പേരുള്ള ഹസ്സലിന്റെ ഒരു ശിഷ്യയുടെ കൂടെ കുറച്ചു ആഴ്ചകൾ താമസിച്ചു. ഒരു വൈകുന്നേരം എഡിത്ത് ആവിലായിലെ അമ്മത്രേസ്യയുടെ ആത്മകഥ എടുത്ത് ഒറ്റ രാത്രി കൊണ്ട് മുഴുവൻ വായിച്ചു. അത് വായിച്ചു കഴിഞ്ഞപ്പോൾ അവൾ തന്നോട് തന്നെ പറഞ്ഞു: ഇതാണ് സത്യം..!! പിന്നീടുള്ള മാസങ്ങൾ ക്രിസ്തുവിനെ തേടിയുള്ള ഒരു അലച്ചിൽ ആയിരുന്നു അവളുടെ ജീവിതത്തിൽ…

1922 ലെ പുതുവത്സരദിനത്തിൽ എഡിത്ത് മാമ്മോദീസ സ്വീകരിച്ചു. ഫെബ്രുവരി 2ന് ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന തിരുന്നാളിന്റെ അന്ന് സ്ഥൈര്യലേപനവും. കൂദാശസ്വീകരണത്തിന് ശേഷം അവൾക്ക് താൻ ക്രിസ്തുവിന്റെ സ്വന്തമാണെന്ന ബോധ്യമുണ്ടായി, ആത്മാവിൽ മാത്രമല്ല രക്തം വഴിയായും. പരിവർത്തനത്തിന് ശേഷം അവൾ തന്റെ അമ്മയുടെ അടുത്തേക്ക് ബ്രെസ്ലൗവിലേക്ക് പോയി. “അമ്മേ, ഞാനിപ്പോൾ ഒരു കത്തോലിക്കയാണ്” എന്ന് പറഞ്ഞു. അവളുടെ അമ്മയ്ക്കും ബന്ധുക്കൾക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കൾ അവജ്‌ഞയോടെ അവളെ നോക്കി. അമ്മ പൊട്ടിക്കരഞ്ഞു.

മതപരിവർത്തനം കഴിഞ്ഞ ഉടനെതന്നെ എഡിത്ത് കർമ്മലീത്തസഭയിൽ ചേരാൻ ആഗ്രഹിച്ചു. പക്ഷേ അതിനായി 12 വർഷങ്ങൾ അവൾക്ക് കാത്തിരിക്കേണ്ടി വന്നു. പഠിപ്പിക്കാനും എഴുതാനും ഒക്കെയുള്ള അവളുടെ കഴിവുകൾ ആ കാലയളവിൽ ഉപയോഗപ്പെടുത്താൻ സന്യാസസഭാധികാരികളിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഒരു ഡൊമിനിക്കൻ സ്കൂളിൽ ജർമൻ ഭാഷയും ചരിത്രവും പഠിപ്പിച്ചു തുടങ്ങി. കാർഡിനൽ ന്യൂമാന്റെയും വിശുദ്ധ തോമസ് അക്വീനാസിന്റെയും എഴുത്തുകളും ഡയറിയും അവൾ വിവർത്തനം ചെയ്തു. ഒരു പ്രൊഫസർ ആകാൻ അവൾ ആഗ്രഹിച്ചെങ്കിലും, ഡോക്ടറേറ്റും ഉന്നതവിദ്യാഭ്യാസവും ഉണ്ടായിരുന്നിട്ടു പോലും അവൾ സ്ത്രീയാണ് എന്നതും യഹൂദയാണ് എന്നതും ആ സ്വപ്നത്തിന് തടസ്സമായി. 1933 ൽ നാസിസത്തിന്റെ ഇരുട്ട് ജർമനിയെ വലയം ചെയ്തു. ആര്യൻ നിയമങ്ങളുടെ നൂലാമാലകൾ അധ്യാപനം തുടരുന്നതിൽ നിന്നവളെ തടഞ്ഞു. കർമ്മലീത്താ മഠത്തിൽ ചേരാൻ അവൾ വീണ്ടും ആഗ്രഹിച്ചു. ബ്രെസ്ലൗവിൽ ചെന്ന് അമ്മയോടും മറ്റു പ്രിയപ്പെട്ടവരോടും അവൾ യാത്ര ചോദിച്ചു. അവൾ ജനിച്ചു വളർന്ന വീട്ടിലെ അവസാന ദിനവും അവളുടെ ജന്മദിനവും അന്ന് തന്നെ ആയിരുന്നു. അമ്മ ഹൃദയം പൊട്ടി കരഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് ശേഷം, 1933 ഒക്ടോബർ 14 ന് എഡിത്ത് കൊളോണിലെ കർമ്മലീത്താമഠത്തിൽ ചേർന്നു. 1934 ഏപ്രിൽ 15 ന് സഭാവസ്ത്രം സ്വീകരിച്ചു. കുരിശിന്റെ തെരേസ ബെനെഡിക്റ്റ എന്ന പേര് സ്വീകരിച്ചു. അവളുടെ എഴുത്ത് തുടരാൻ മേലധികാരികൾ നിർബന്ധിച്ചു. അങ്ങനെ അവളുടെ ജീവചരിത്രം, പ്രധാനപ്പെട്ട കൃതിയായ Finite and Eternal Being.. എന്നിവ രചിക്കപ്പെട്ടു. 1938 ഏപ്രിൽ 21ന് നിത്യവ്രതവാഗ്ദാനം ചെയ്യവേ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വാക്കുകൾ അവൾ സുവനീർ പടത്തിൽ എഴുതി വയ്പ്പിച്ചു, “ഇനിയങ്ങോട്ട് എനിക്കുള്ള വിളി സ്നേഹിക്കാൻ മാത്രമാണ് “.

‘കുരിശിന്റെ ശാസ്ത്രം’ എന്ന അവളുടെ അവസാനരചന കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ പഠനങ്ങളെ ആസ്‌പദമാക്കിയുള്ള ഒരു കൃതിയായിരുന്നു. അദ്ദേഹത്തിന്റെ 400 ആം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുക ആയിരുന്നു ലക്ഷ്യം. താൻ അഭിമുഖീകരിക്കാനിരിക്കുന്ന സഹനത്തെ മുന്നിൽ കണ്ടുകൂടി ആയിരുന്നു ആ കൃതി അവൾ എഴുതിയത്. കോൺസെൻട്രേഷൻ ക്യാമ്പിൽ ഇന്നല്ലെങ്കിൽ നാളെ താൻ പോകേണ്ടിവരും എന്നറിയാമായിരുന്ന അവൾ തണുപ്പും വിശപ്പും അനുഭവിച്ച് പരിശീലിക്കാൻ തുടങ്ങിയിട്ട് കുറച്ചായിരുന്നു. “ഞാൻ എല്ലാ വിധത്തിലും സന്തുഷ്ടയാണ്. കുരിശിന്റെ ശാസ്ത്രം സ്വായത്തമാക്കാൻ ഒരുവന് കഴിയണമെങ്കിൽ കുരിശിന്റെ മധുരിമ സ്വന്തം ജീവിതത്തിൽ അനുവഭവിച്ചേ മതിയാകൂ” എന്നവൾ കുറിച്ചിട്ടു.

മനുഷ്യന്റെ പൂർണ്ണ അസ്തിത്വവും ജീവിതവും ക്രിസ്തുവിനോടൊത്ത് സഹിക്കാനുള്ളതാണെന്നും വേദനകൾ ദൈവത്തെ കണ്ടുമുട്ടാനുള്ള മാർഗ്ഗമാക്കി തീർക്കാമെന്നും അവൾ തന്റെ കൃതിയിൽ കോറിയിടുകയും ജീവിതത്തിലൂടെ കാണിക്കുകയും ചെയ്തു. സഹനത്തെ ദൈവശാസ്ത്രത്തിന്റെയും പ്രതിഭ ശാസ്ത്രത്തിന്റെയും (phenomenology) വെളിച്ചത്തിൽ അവൾ കുരിശിന്റെ ശാസ്ത്രമാക്കി രൂപാന്തരപ്പെടുത്തി.

1938 നവംബർ 9 ന് യഹൂദപീഡനം നാസിപടയാളികൾ അഴിച്ചുവിട്ടു. സിനഗോഗുകൾ കത്തിയെരിഞ്ഞു, യഹൂദരെ കൂട്ടത്തോടെ തടവിലാക്കി, കൊന്നൊടുക്കിക്കൊണ്ടിരുന്നു. മറ്റു കന്യാസ്ത്രീകളുടെ സുരക്ഷയെ ലക്ഷ്യമാക്കി എഡിത്ത് ഹോളണ്ടിലെ മഠത്തിലേക്ക് പോയി. കത്തോലിക്കയായ അവളുടെ സഹോദരി റോസയും അവളോടെപ്പം ഉണ്ടായിരുന്നു.

1942 ആഗസ്റ്റ് 2 ന് ഹിറ്റ്ലറുടെ രഹസ്യപ്പോലീസ് എഡിത്തിനെയും റോസയെയും അറസ്റ്റ് ചെയ്തു. അനേകം യഹൂദരുടെ കൂടെ ഔഷ്വിറ്റ്സിലേക്ക് കയറ്റി അയച്ചു. ജീവിക്കാനുള്ളവരുടെ കൂട്ടത്തിലേക്കായിരുന്നില്ല അവളെ തിരഞ്ഞെടുത്തത്. കരച്ചിലും ആക്രോശങ്ങളും നിറഞ്ഞ, നിൽക്കാൻ ഇടമില്ലാത്തവണ്ണം ആളുകളെ കുത്തിനിറച്ച ഒരു ഗ്യാസ് ചേമ്പറിൽ അവൾ ശാന്തതയോടെ മരണത്തെ പുൽകി.

ഈ നൂറ്റാണ്ടിനെ ഗ്രസിച്ച് ദുഷിപ്പിക്കുന്ന കട്ടപിടിച്ച ഇരുളിന് നടുവിൽ എഡിത്ത് സ്റ്റെയിൻ പ്രകാശം പരത്തുന്ന ദീപസ്തംഭമായി ഉയർന്നു നിൽക്കുന്നു.

നാമകരണ നടപടികൾ കഴിഞ്ഞ് ഒരു വർഷമായപ്പോൾ 1999 ഒക്ടോബർ 1 ന് ജോൺപോൾ രണ്ടാമൻ പാപ്പാ എഡിത്ത് സ്റ്റെയിനെ യൂറോപ്പിന്റെ സഹമധ്യസ്ഥയായി പ്രഖ്യാപിച്ചു.

കരകവിഞ്ഞൊഴുകുന്ന മനുഷ്യവേദനയുടെയും മൃഗീയതയുടെയും ഈ ലോകത്തിൽ സഹനത്തിന് ആദ്ധ്യാത്മികമായൊരു ലക്ഷ്യവും രക്ഷാകര മൂല്യവുമുണ്ടെന്ന് പറഞ്ഞുവെച്ച എഡിത്ത് സ്റ്റെയിന്റെ (കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റയുടെ), തിരുനാൾ ആശംസകൾ…💐🙏🏽😍

കടപ്പാട്: ✍️ ജിൽസ ജോയ്

Source: Soniya Kuruvila Mathirappallil

Advertisements
Edith Stein
Advertisements
St. Edith Stein Icon
Advertisements

Leave a comment