All Souls 

🌹 🔥 🌹 🔥 🌹 🔥 🌹

02 Nov 2022

All Souls 

Liturgical Colour: Violet or Black.

( The following psalms and readings are selected from the many options for this day.)

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കനിവാര്‍ന്ന് ശ്രവിക്കണമേ.
മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്ത
അങ്ങേ പുത്രനിലുള്ള ഞങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോള്‍,
അങ്ങേ ദാസരുടെ ഉത്ഥാനത്തിലുള്ള പ്രതീക്ഷയില്‍
ഞങ്ങളുടെ പ്രത്യാശയും ദൃഢീകരിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 3:1-9
അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.

നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്,
ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
അവരുടെ മരണം പീഡനമായും
നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി;
അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും
അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ദൈവം അവരെ പരിശോധിക്കുകയും
യോഗ്യരെന്നു കാണുകയും ചെയ്തു.
അല്‍പകാല ശിക്ഷണത്തിനുശേഷം
അവര്‍ക്കു വലിയ നന്മ കൈവരും.
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത്
ദഹനബലിയായി സ്വീകരിച്ചു.
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും,
വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
അവര്‍ ജനതകളെ ഭരിക്കും;
രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും.
കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും;
വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍
അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും;
വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

രണ്ടാം വായന

റോമാ 5:5a-11
അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടും.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

അവിടുന്ന് എനിക്കു നൽകിയവരിൽ ഒരുവനെപ്പോലും ഞാൻ നഷ്ടപ്പെടുത്താതെ അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 7:11-17
യുവാവേ, ഞാന്‍ നിന്നോട് പറയുന്നു, എഴുന്നേല്‍ക്കുക.

അക്കാലത്ത്, യേശു നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്ത് എത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാണിക്കകള്‍
പ്രീതിപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങേ പുത്രന്റെ
മഹാകാരുണ്യത്തിന്റെ കൂദാശയാലാണല്ലോ
ഞങ്ങള്‍ ഐക്യപ്പെട്ടിരിക്കുന്നത്.
അങ്ങേ മരണമടഞ്ഞ ദാസര്‍
അവിടത്തോടുകൂടെ മഹത്ത്വത്തിലേക്ക്
സ്വീകരിക്കപ്പെടുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 11:25-26

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ഉത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍,
ഒരിക്കലും മരിക്കുകയില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മരണമടഞ്ഞ ദാസര്‍ക്കുവേണ്ടി,
പെസഹാരഹസ്യം ഞങ്ങള്‍ അനുഷ്ഠിച്ചുവല്ലോ.
പ്രകാശത്തിന്റെയും സമാധാനത്തിന്റെയും മന്ദിരത്തിലേക്ക്
അവര്‍ കടന്നുവരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment