കൊച്ചി: ഓസ്ട്രേലിയായിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തിൽ സിഎംഐയെ ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു.
നിലവില്‍ രൂപതയുടെ അധ്യക്ഷനായ മാര്‍ ബോസ്കോ പുത്തൂര്‍ 75 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് പരിശുദ്ധ സിംഹാസനം ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ മെത്രാനായി തെരഞ്ഞെടുത്തത്.
1966 മേയ് 31-നാണ് തലശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി ജോൺ പനന്തോട്ടത്തിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്നു.
മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബംഗളുരൂ ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. 1997 ഡിസംബർ 28-നായിരുന്നു പൗരോഹിത്യസ്വീകരണം.
താമരശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി.
Source: Deepika News